

ന്യൂയോർക്ക്: കരിയറിലെ അവസാന പോരാട്ടം അവിസ്മരണീയമാക്കി, ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച റഫറിയെന്ന പെരുമയും പേറി സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിച് റഫറി കരിയറിനു വിരാമമിട്ടു. അർജന്റീനയും സ്പെയിനും തമ്മിൽ ഇത്തവണ അരങ്ങേറിയ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറിയാണ് വിൻസിച്. ഫലത്തിൽ ഈ പോരാട്ടം അദ്ദേഹത്തിന്റെ റഫറിയിങ് കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായി. ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച റഫറിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സാണ് അദ്ദേഹത്തെ മികച്ച റഫറിയായി തിരഞ്ഞെടുത്തത്. ഇറ്റലിയിൽ വച്ച് അദ്ദേഹത്തിനു മികച്ച റഫറിയ്ക്കുള്ള ജൂലിയോ കാംപനാറ്റി പുരസ്കാരവും സമ്മാനിച്ചു.
2022ൽ ഖത്തറിലാണ് 46കാരനായ വിൻസിച് ലോകകപ്പിൽ റഫറിയായി അരങ്ങേറിയത്. അന്ന് അദ്ദേഹം 2 മത്സരങ്ങൾ നിയന്ത്രിച്ചു. ഇത്തവണ ഫൈനൽ ഉൾപ്പെടെ 4 മത്സരങ്ങളാണ് വിൻസിച് നിയന്ത്രിച്ചത്. 2 ലോകകപ്പുകളിലായി ആറ് മത്സരങ്ങൾ.
2024ൽ വെംബ്ലി സ്റ്റേഡിയത്തിൽ അരങ്ങേറിയ റയൽ മാഡ്രിഡ്- ബൊറൂസിയ ഡോർട്മുണ്ട് യുവേഫ് ചാംപ്യൻസ് ലീഗ് ഫൈനലും വിൻസിച് നേരത്തെ നിയന്ത്രിച്ചിട്ടുണ്ട്. യൂറോ കപ്പ്, ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾ, യുവേഫ യൂറോപ്പ ലീഗ്, നേഷൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങളിലും അദ്ദേഹം വിസിലൂതി.
2012ൽ യൂറോ കപ്പിൽ ആറാം ഓഫീഷ്യലായി പ്രവർത്തിച്ചാണ് അദ്ദേഹം അന്താരാഷ്ട്ര പോരാട്ടങ്ങൾ നിയന്ത്രിക്കാൻ ആരംഭിച്ചത്. 2013ൽ അണ്ടർ 7 യൂറോ കപ്പിലെ സെമി ഫൈനൽ മത്സരം നിയന്ത്രിച്ചു. 2015ൽ ഗ്വിൻഗാംപ്- ഡൈനാമോ കീവ് പോരാട്ടം നിയന്ത്രിച്ച് യൂറോപ്യൻ ക്ലബ് പോരാട്ടങ്ങളിലേക്കും അദ്ദേഹം പ്രവേശിച്ചു. 2016 യൂറോയിൽ ദാമിർ സ്കോമിനയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആറാം റഫറിയായി. 2016ൽ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി- സെൽറ്റിക്ക് പോരാട്ടവും വിൻസിച് നിയന്ത്രിച്ചു.
2019 അവസാനത്തോടെ വിൻസിച് യൂറോപ്യൻ റഫറിമാരുടെ എലീറ്റ് ഗ്രൂപ്പിൽ ഉൾപ്പെട്ടു. ലോകകപ്പ് ഫുട്ബോളിൽ എല്ലാ തലത്തിലും അദ്ദേഹത്തിന് വലിയ പരിചയസമ്പത്തുണ്ടായിരുന്നു. 2017ൽ ഇന്ത്യയിൽ അരങ്ങേറിയ ഫിഫ അണ്ടർ 17 ലോകകപ്പ്, 2019ലെ അണ്ടർ 20 ലോകകപ്പ് തുടങ്ങിയ ടൂർണമെന്റുകളിലും കളി നിയന്ത്രിച്ചു.
പിന്നാലെയാണ് 2022ൽ അദ്ദേഹം സീനിയർ തലത്തിൽ ലോകകപ്പ് നിയന്ത്രിക്കാനെത്തിയത്. 2022ൽ അർജന്റീനയും സൗദി അറേബ്യയും തമ്മിൽ നടന്ന ലോകകപ്പ് മത്സരമാണ് അദ്ദേഹത്തിന്റെ സീനിയർ തലത്തിലെ കന്നി ലോകകപ്പ് പോരാട്ടം. അന്ന് അർജന്റീന അപ്രതീക്ഷിതമായി സൗദിയോടു പരാജയപ്പെടുന്നത് തൊട്ടടുത്തു നിന്നു കണ്ട ആളാണ് വിൻസിച്. ആദ്യ മത്സരവും കരിയറിലെ അവസാന അന്താരാഷ്ട്ര പോരാട്ടവും അർജന്റീന മത്സരിക്കുന്നതായും രണ്ടിലും അവർ തോറ്റതും യാദൃശ്ചികതയായി. ക്ലബ് പോരാട്ടങ്ങളിൽ 72 മത്സരങ്ങൾ അദ്ദേഹം ആകെ നിയന്ത്രിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates