

ലണ്ടൻ: മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയുടെ ജീവചരിത്ര സിനിമയായ 'ദാദ'യുടെ ചിത്രീകരണം ഇംഗ്ലീഷ് കൗണ്ടി ടീമായ ലെസ്റ്റർഷെയറിനു ഉണ്ടാക്കിയത് വൻ സാമ്പത്തിക ബാധ്യതയെന്നു വിചിത്ര വാദം! ഗാംഗുലിയുടെ ജീവചരിത്ര സിനിമയുടെ ചിത്രീകരണത്തിനായി ലെസ്റ്റർഷെയറിന്റെ പിച്ച് ഉപയോഗിച്ചിരുന്നു.
പിന്നാലെ ഓഗസ്റ്റിൽ ഗ്ലാമോർഗനെതിരെ നടന്ന കൗണ്ടി ചാംപ്യൻഷിപ്പ് മത്സരം നിലവാരമില്ലാത്ത പിച്ചിൽ നടത്തിയെന്നു ആരോപണമുയർന്നു. ക്രിക്കറ്റ് അച്ചടക്ക സമിതി ഇക്കാര്യങ്ങൾ പരിശോധിച്ച് ആരോപണങ്ങൾ ശരിവച്ചു. ഇതോടെ പിച്ച് നിയമങ്ങൾ ലംഘിച്ചതിനു ക്ലബിന് ഏതാണ്ട് 6.43 ലക്ഷം ഇന്ത്യൻ രൂപ (5,000 പൗണ്ട്) സാമ്പത്തിക പിഴ ചുമത്തി. പിച്ച് നിയമ ലംഘനത്തിനു ക്ലബിന് 27 പോയിന്റ് കുറവും ഏറ്റുവാങ്ങേണ്ടി വന്നു. ഡിവിഷൻ വണിൽ കളിക്കുന്ന ടീം ഇതോടെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുന്ന നിലയിലാണ്.
ഗ്രേസ് റോഡിലുള്ള ലെസ്റ്റർഷെയർ ടീമിന്റെ പിച്ച് നിലവാരമില്ലാത്ത അവസ്ഥയിൽ നിൽക്കെയാണ് കളി നടന്നത്. മത്സരത്തിൽ ലെസ്റ്റർഷെയർ 42 റൺസിനു ജയിക്കുകയും ചെയ്തു.
പിച്ചിന് ഒട്ടും ഗുണനിലവാരമില്ലായിരുന്നു എന്ന ആരോപണം പിന്നാലെ ഉയർന്നു. പരിശോധന നടത്തിയ അച്ചടക്ക സമിതി പിച്ചിന്റെ നിലവാരം പരിതാപകരമായിരുന്നു എന്നു റിപ്പോർട്ടും നൽകി. പിന്നാലെയാണ് ടീമിന് സാമ്പത്തിക പിഴയും പോയിന്റ് വെട്ടലും നേരിടേണ്ടി വന്നത്. അവരുടെ വിജയം റദ്ദാക്കിയതോടെ 19 പോയിന്റുകൾ നഷ്ടമാകും. അതിന്റെ കൂടെ 8 പോയിന്റുകൾ അധികമായും കുറച്ചതോടെയാണ് 27 പോയിന്റ് ടീമിന് പോയത്.
രണ്ട് മാസം മുൻപ് രണ്ട് ടി20 മത്സരങ്ങൾ അരങ്ങേറിയ പിച്ചാണ് ഗ്രേസ് റോഡിലേതെന്നു ലെസ്റ്റർഷെയർ ഹെഡ് ഗ്രൗണ്ട്സ് മാനേജർ കല്ലം ലെവിൻ വ്യക്തമാക്കി. എന്നാൽ പിന്നീടുണ്ടായ 35 ഡിഗ്രി ചൂടുള്ള കാലാവസ്ഥയും മത്സരത്തിന് നാല് ദിവസം ഒരു ബോളിവുഡ് സിനിമയുടെ ഷൂട്ടിങ് ഉണ്ടായതും പിച്ച് പുനർനിർമാണത്തിനു തടസമായെന്നു കല്ലം ലെവിൻ വ്യക്തമാക്കി.
എന്നാൽ ഷൂട്ടിങ് ഒരു ദിവസം മാത്രമാണ് നടന്നതെന്നു ചൂണ്ടിക്കാട്ടി അച്ചടക്ക സമിതി ഈ വാദം തള്ളി. പിച്ചിൽ വിള്ളലുകൾ ഉണ്ടായിരുന്നുവെന്നും ഇത് അപ്രതീക്ഷിത ബൗൺസ് ഉണ്ടാക്കിയെന്നും മാച്ച് റഫറി ഇയാൻ റാംബെജിന്റെ റിപ്പോർട്ടിലുമുണ്ട്. ക്ലബ് മനഃപൂർവം പിച്ച് മോശമാക്കി എന്നു സമിതി ആരോപിച്ചിട്ടില്ല. എന്നാൽ പുനർനിർമാണത്തിന് ക്ലബ് ശ്രദ്ധ ചെലുത്തിയില്ലെന്നു സമിതി കുറ്റപ്പെടുത്തി.
ഇതിനെതിരെ ക്ലബ് അപ്പീൽ നൽകിയേക്കും. അവർക്ക് അപ്പീൽ നൽകാൻ 10 പ്രവൃത്തി ദിവസത്തെ സമയമുണ്ട്. കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം അടുത്ത നടപടിയെന്നാണ് ക്ലബ് തീരുമാനം. പോയിന്റിൽ വെട്ടൽ വന്നതോടെ ഡിവിഷൻ വണ്ണിൽ തുടരണമെങ്കിൽ ലെസ്റ്ററിന് അടുത്ത കളിയിൽ ഹാംഷെയറിനെതിരെ വമ്പൻ ജയം തന്നെ വേണ്ട അവസ്ഥയാണ്. നിലവിൽ അവർക്ക് 12 കളിയിൽ 89 പോയിന്റാണ് ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates