

കൊളംബോ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയെ വിറപ്പിച്ച് ശ്രീലങ്ക. സ്പിന്‍ ആക്രമണത്തില്‍ വലഞ്ഞ ഇന്ത്യ, ശ്രീലങ്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത് 214 എന്ന വിജയലക്ഷ്യമാണ്. 49.1 ഓവറില്‍ ഇന്ത്യ 213 റണ്‍സിന് ഓള്‍ ഔട്ടായി.
അവസാന ഓവറുകളില്‍ മഴ മത്സരം തടസ്സപ്പെടുത്തി. 47 ഓവറില്‍ 9ന് 197 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു മികച്ച തുടക്കമാണു ലഭിച്ചതെങ്കിലും, തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കയെ സ്പിന്നര്‍മാര്‍ കളിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. 48 പന്തുകള്‍ നേരിട്ട രോഹിത് 53 റണ്‍സെടുത്തു.
80 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിത്തും ഗില്ലും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഗില്ലിനെ (25 പന്തില്‍ 19 റണ്‍സ്) ബോള്‍ഡാക്കിയാണു ദുനിത് വെല്ലാലഗെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. 12 പന്തുകള്‍ നേരിട്ട് മൂന്ന് റണ്‍സെടുത്ത വിരാട് കോഹ്ലിയെ നിലയുറപ്പിക്കും മുന്‍പേ ശ്രീലങ്കന്‍ യുവതാരം പുറത്താക്കി. ദസുന്‍ ശനക ക്യാച്ചെടുത്താണു കോലി മടങ്ങിയത്.
സ്‌കോര്‍ 91 ല്‍ നില്‍ക്കെ രോഹിത്തും ദുനിതിനു മുന്നില്‍ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടര്‍ന്നങ്ങോട്ട് പതുക്കെയായിരുന്നു ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ന്നത്. കെഎല്‍ രാഹുലിന്റെയും ഇഷാന്‍ കിഷന്റെയും പ്രതിരോധത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 150 കടന്നു. 44 പന്തുകള്‍ നേരിട്ട രാഹുല്‍ 39 റണ്‍സെടുത്തു. ദുനിതിന്റെ പന്തില്‍ താരം തന്നെ ക്യാച്ചെടുത്ത് രാഹുലിനെ പുറത്താക്കി.
61 പന്തില്‍ 33 റണ്‍സെടുത്ത ഇഷാന്‍ കിഷനെ ചരിത് അസലങ്ക മടക്കി. ഹാര്‍ദിക് പാണ്ഡ്യയും (18 പന്തില്‍ അഞ്ച്), രവീന്ദ്ര ജഡേജയും (19 പന്തില്‍ നാല്) നിരാശപ്പെടുത്തി. ചരിത് അസലങ്ക നാലു വിക്കറ്റുകള്‍ വീഴ്ത്തി.
ഈ വാർത്ത കൂടി വായിക്കൂ ഉത്തേജക മരുന്ന് ഉപയോഗം; പോള്‍ പോഗ്ബയ്ക്ക് സസ്പെന്ഷന്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates