

മുംബൈ: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയ ൽ പ്രതിഷേധിച്ച് ഇന്ത്യയുമായി മത്സരിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച പാകിസ്ഥാന്‍ ടീമിനെതിരെ ഐസിസി കടുത്ത നടപടി എടുക്കണമെന്നു വ്യക്തമാക്കി ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ടി20 ലോകകപ്പ് കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി കളത്തില്‍ ഏറ്റുമുട്ടില്ലെന്നും കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സര്‍ക്കാരാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ഗാവസ്‌കറുടെ പ്രതികരണം. അവസാന നിമിഷമാണോ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നു ഗാവസ്‌കര്‍ ചോദിക്കുന്നു.
'അവസാന നിമിഷം കളിക്കില്ലെന്നു പറയുന്നത് ഒരു പ്രശ്‌നം തന്നെയാണ്. നേരത്തെ തന്നെ പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നു എങ്കില്‍ മനസിലാക്കാം. എന്നാല്‍ ടൂര്‍ണമെന്റിന്റെ തലേദിവസം വന്നിട്ട് ഞങ്ങള്‍ കളിക്കില്ല എന്നു പറയുന്നത് ശരിയായ കാര്യമല്ല. ഐസിസി മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അവര്‍ എന്താണ് തീരുമാനിക്കുന്നത് എന്നറിയില്ല. പാകിസ്ഥാനെതിരായ നടപടി ഐസിസിയിലെ ഒരാള്‍ക്ക് മാത്രം എടുക്കാന്‍ സാധിക്കുന്ന കാര്യമായിരിക്കില്ല. കൗണ്‍സിലിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം അറിയേണ്ടതുണ്ട്. എന്തായാലും ഭാവിയില്‍ മറ്റൊരു ടീമും ഇങ്ങനെ അവസാന മണിക്കൂറില്‍ പിന്‍മാറുന്നില്ലെന്നു ഉറപ്പാക്കുന്ന തരത്തിലുള്ള നടപടി പാകിസ്ഥാനെതിരെ എടുക്കണം.'
'ഇന്ത്യക്കെതിരെ കളിക്കാന്‍ വിസമ്മതിച്ച പാകിസ്ഥാന്റെ നിലപാട് ഐസിസിയെ ചൊടിപ്പിച്ചിട്ടുണ്ട്. അവര്‍ ടീമിനെതിരെ നിയമ നടപടിയും സ്വീകരിക്കും അതും ഉറപ്പാണ്. നിയമപരമായ കാര്യത്തിലെ ഫലം എന്തായിരിക്കും എന്നു എനിക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്തായാലും ഐസിസി ഈ നിലപാടില്‍ അസംതൃപ്തരാണെന്ന കാര്യം വ്യക്തമാണ്'- ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്‍ സര്‍ക്കാരാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് പാകിസ്ഥാന്‍ നിലപാട് എടുത്തത്. പാക് സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്‌കരിക്കുന്നതായി വ്യക്തമാക്കിയത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം വന്നത്.
'ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 15നു ഇന്ത്യക്കെതിരെ മത്സരിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല'- സര്‍ക്കാര്‍ വ്യക്തമാക്കി.
ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നു നേരത്തെ പാകിസ്ഥാന്‍ തീരുമാനമെടുക്കാന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ ഐസിസി വടിയെടുത്തതോടെ അവര്‍ അതില്‍ നിന്നു പിന്‍മാറി. പിന്നീട് ഇന്ത്യയുമായി മത്സരിക്കുന്നതില്‍ നിന്നു പിന്‍മാറുമെന്നു തീരുമാനത്തിലേക്ക് പാകിസ്ഥാന്‍ എത്തുമെന്നു അഭ്യൂഹങ്ങള്‍ പരന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്.
ഫെബ്രുവരി 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. മത്സരം കൊളംബോയിലാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈ പോരാട്ടം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വിഷത്തില്‍ ഐസിസി തീരുമാനം നിര്‍ണായകമാണ്. ഇന്ത്യയുമായുള്ള മത്സരത്തില്‍ നിന്നു പിന്‍മാറിയാല്‍ കനത്ത പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നു ഐസിസി പാകിസ്ഥാന്‍ ക്രിക്കറ്റിനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേണ്ടി വന്നാല്‍ ടൂര്‍ണമെന്റില്‍ നിന്നു തന്നെ പുറത്താക്കുമെന്ന മുന്നറിയിപ്പും ഐസിസി ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നല്‍കേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates