സെമി പ്രതീക്ഷ നിലനിര്‍ത്തി ദക്ഷിണാഫ്രിക്ക; ബംഗ്ലാദേശിനെതിരെ അനായാസ വിജയം

ബംഗ്ലാദേശ് ഉയര്‍ത്തിയ 85 റണ്‍സ് 13.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.
ബംഗ്ലാദേശിന്റെ വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ആഹ്ലാദപ്രകടനം
ബംഗ്ലാദേശിന്റെ വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ആഹ്ലാദപ്രകടനം
Updated on
1 min read

അബുദാബി: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അനായാസവിജയം നേടി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് ഉയര്‍ത്തിയ 85 റണ്‍സ് 13.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 

ആറ് ഓവറില്‍ മൂന്നിന് 33 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ടെംബ ബവുമ  റസ്സി വാന്‍ഡെര്‍ ദസ്സന്‍ സഖ്യമാണ് രക്ഷിച്ചെടുത്തത്. ഇരുവരും ചേര്‍ന്ന് 47 റണ്‍സ് എടുത്തു. ഇതോടെ കളിച്ച നാലു മത്സരങ്ങളിലും തോറ്റ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ബവുമ 28 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 31 റണ്‍സോടെ പുറത്താകാതെ നിന്നു. വാന്‍ഡെര്‍ ദസ്സന്‍ 27 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയടക്കം 22 റണ്‍സെടുത്ത് 13ാം ഓവറില്‍ പുറത്തായി. ക്വിന്റണ്‍ ഡിക്കോക്ക് (16), റീസ ഹെന്‍ഡ്രിക്‌സ് (4), ഏയ്ഡന്‍ മാര്‍ക്രം (0) എന്നിവരാണ് പുറത്തായ മറ്റ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തി.

3.2 ഓവറില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത് ആന്റിച് നോര്‍ട്യ, നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കഗീസോ റബാദ എന്നിവര്‍ ചേര്‍ന്നാണ് ബംഗ്ലദേശിനെ എറിഞ്ഞിട്ടത്. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ടബേരാസ് ഷംസി, മൂന്ന് ഓവറില്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഡ്വെയിന്‍ പ്രിട്ടോറിയസ് എന്നിവര്‍ ഉറച്ച പിന്തുണ നല്‍കി.

എട്ടാമനായി ഇറങ്ങി ദക്ഷിണാഫ്രിക്കന്‍ ബോളിങ് ആക്രമണത്തെ ചെറുത്തുനിന്ന മെഹ്ദി ഹസനാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. 25 പന്തുകള്‍ നേരിട്ട മെഹ്ദി ഹസന്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സെടുത്തു. മത്സരത്തിലാകെ ബംഗ്ലദേശ് താരങ്ങള്‍ നേടിയത് നാലു ഫോറും ഒരു സിക്‌സും മാത്രം!

മെഹ്ദി ഹസനു പുറമെ ബംഗ്ലദേശ് നിരയില്‍ രണ്ടക്കത്തിലെത്തിയത് രണ്ടു പേര്‍ മാത്രം. 36 പന്തില്‍ ഒരു ഫോര്‍ സഹിതം 24 റണ്‍സെടുത്ത ഓപ്പണര്‍ ലിറ്റന്‍ ദാസും 20 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായ ഷമീം ഹുസൈനുമാണ് രണ്ടക്കം കണ്ടവര്‍. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ ആദ്യ 10 ഓവറില്‍ ബംഗ്ലദേശിന് നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് മാത്രം. ഈ ലോകകപ്പിലെ സൂപ്പര്‍ 12 ഘട്ടത്തിലെ ഏറ്റവും മോശം പ്രകടനമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com