

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടുകയാണ്. ഇന്ത്യ ഫൈനലിൽ എത്തിയതോടെ മത്സരം നേരിൽ കാണാൻ ടിക്കറ്റിനായി ആരാധകരും നെട്ടോട്ടത്തിലാണ്. അതിനിടെ ഇന്നത്തെ മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.
അഹമ്മദാബാദിലെ ഉസ്മാൻപുര മേഖലയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം എട്ട് ടിക്കറ്റുകൾ കണ്ടെത്തിയതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികൾ ഈ ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്തതാണ്. ഈ ടിക്കറ്റുകൾ കരിഞ്ചന്തയിൽ മൂന്ന് മടങ്ങ് വിലയ്ക്ക് വരെ വിൽക്കാൻ ആയിരുന്നു പ്രതികളുടെ ശ്രമം. ഒരു ടിക്കറ്റിന് 10,000 രൂപവരെ ഇവർ ആവശ്യപ്പെട്ടിരുന്നു എന്നും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളുടെ കൈവശം ഉണ്ടായിരുന്ന എല്ലാ ടിക്കറ്റുകളും പിടിച്ചെടുത്തതായും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായും പൊലീസ് വ്യക്തമാക്കി. ടി20 ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് അഹമ്മദാബാദ് നഗരത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫൈനൽ മത്സരം നേരിട്ട് കാണാൻ നിരവധിപ്പേർ എത്തുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും കമ്മീഷണർ ജി എസ് മാലിക് പറഞ്ഞു. അതേ സമയം പ്രീമിയം ടിക്കറ്റുകൾ 1.5 ലക്ഷം രൂപയ്ക്ക് വരെ കരിഞ്ചന്തയില്‍ വിൽപന നടത്തുന്നുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates