

ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 209 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് കണ്ടെത്തി. ബാറ്റെടുത്തവരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയൊഴികെയുള്ളവര്‍ മികച്ച സംഭാവനകള്‍ നല്‍കിയതോടെയാണ് മുംബൈ സ്‌കോര്‍ 200 കടന്നത്. ടോസ് നേടി മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഫോമില്ലാതെ ഉഴറിയ ക്വിന്റന്‍ ഡി കോക്ക് നാല് വീതം സിക്‌സും ഫോറും സഹിതം 67 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഒരു സിക്‌സടിച്ച് തുടങ്ങിയെങ്കിലും രോഹിത് തൊട്ടടുത്ത പന്തില്‍ തന്നെ മടങ്ങി.
പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് (27), ഇഷാന്‍ കിഷന്‍ (31), ഹര്‍ദിക് പാണ്ഡ്യ (28), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (പുറത്താകാതെ 25) എന്നിവരെല്ലാം തിളങ്ങി.
ഇതുവരെ കാര്യമായി ബാറ്റിങിന് അവസരം കിട്ടാതിരുന്നു ക്രുണാല്‍ പാണ്ഡ്യ അവസാന നാല് പന്തുകള്‍ നേരിട്ട് ആ കുറവ് പരിഹരിച്ചു. നാല് പന്തില്‍ 20 റണ്‍സാണ് ക്രുണാല്‍ വാരിയത്. നേരിട്ട ആദ്യ പന്ത് സിക്‌സിന് പറത്തിയ ക്രുണാല്‍ അടുത്ത രണ്ട് പന്തുകളില്‍ തുടരെ ഫോറടിച്ചു. അവസാന പന്ത് വീണ്ടുമൊരു കൂറ്റന്‍ സിക്‌സിലൂടെ മൈതാനത്തിന് പുറത്തെത്തിച്ചു. ഇതോടെ മുംബൈ സ്‌കോര്‍ 208ല്‍ എത്തി.
രണ്ട് വിക്കറ്റെടുത്തെങ്കിലും ഹൈദരാബാദ് നിരയില്‍ സിദ്ധാര്‍ത്ഥ് കൗളിന് ശരിക്കും തല്ല് കിട്ടി. താരത്തിന്റെ നാലോവറില്‍ 64 റണ്‍സ് പിറന്നു. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates