

മെൽബൺ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ആറ് വിക്കറ്റുകൾ വീഴ്ത്തി താരമായത് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയാണ്. ഓസീസിന്റെ ഒന്നാമിന്നിങ്സിൽ 33 റൺസ് വിട്ട് കൊടുത്താണ് ബുംറ ആറ് വിക്കറ്റുകൾ പിഴുതത്. കരിയറിലെ ഏറ്റവും മികച്ച ബൗളിങാണ് മെൽബണിൽ ബുംറ പുറത്തെടുത്തത്. ഒന്നിനൊന്ന് മികച്ച പന്തുകളിലായിരുന്നു ഈ വിക്കറ്റുകൾ.
മൂന്നാം ദിനത്തിൽ ബുംറ എറിഞ്ഞതിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ഷോൺ മാർഷിനെ പുറത്താക്കിയ പന്തായിരുന്നു. അതുവരെ എറിഞ്ഞ വേഗതയിൽ മാറ്റം വരുത്തി താരം നടത്തിയ തന്ത്രത്തിന് മുന്നിൽ ഷോൺ മാർഷ് വീണുപോയി. വൈവിധ്യം നിറഞ്ഞ പന്തുകളെ മുഴുവൻ സമർഥമായി നേരിട്ട് മാർഷ് മികവിലേക്കുയരുന്ന ഘട്ടത്തിൽ ബുംറയെറിഞ്ഞ സ്ലോബോൾ യോർക്കറാണ് മാർഷിന് മടക്ക ടിക്കറ്റ് നൽകിയത്. പന്തിന്റെ വേഗക്കുറവ് മനസിലാകാതെ കളിച്ച മാർഷ് വിക്കറ്റിന് മുന്നിൽ കുരുങ്ങുകയും അങ്ങനെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.
അങ്ങനെയൊരു പന്തെറിയാൻ തന്നോട് നിർദേശിച്ചത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ബുംറ. മാർഷിനെതിരെ സ്ലോ ബോളെറിയാൻ തന്നോട് നിർദ്ദേശിച്ചത് രോഹിത് ശർമ്മയാണെന്നും, അത് കൊണ്ടു തന്നെ മാർഷിന്റെ വിക്കറ്റിന് പിന്നിലെ സൂത്രധാരൻ അദ്ദേഹമാണെന്നും ബുംറ വ്യക്തമാക്കി. ഈ പിച്ചിൽ പ്രത്യേകിച്ചൊന്നും നടക്കുന്നില്ലായിരുന്നു. അപ്പോഴാണ് മാർഷിനെതിരെ ഒരു സ്ലോ ബോൾ പരീക്ഷിക്കാൻ രോഹിത് ശർമ്മ ആവശ്യപ്പെട്ടത്. അത് ഫലപ്രദമായി. മൂന്നാം ദിനം മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബുംറ വെളിപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates