കത്തിക്കയറി വാര്‍ണര്‍; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ വച്ച് ഹൈദരാബാദ് 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 182 റണ്‍സ് വിജയ ലക്ഷ്യം
കത്തിക്കയറി വാര്‍ണര്‍; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ വച്ച് ഹൈദരാബാദ് 
Updated on
1 min read

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 182 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് കണ്ടെത്തിയത്. 

ടോസ് നേടി കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍ ഡേവിഡ് വാര്‍ണര്‍ നേടിയ അര്‍ധ ശതകവും ജോണി ബെയര്‍സ്‌റ്റോ, യുവ താരം വിജയ് ശങ്കര്‍ എന്നിവരുടെ ബാറ്റിങുമാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന വാര്‍ണര്‍ ഓസീസ് ടീമിലേക്കുള്ള വിളി കാത്തുനില്‍ക്കുന്ന ഘട്ടത്തിലാണ്. ഐപിഎല്ലിലെ മികച്ച പ്രകടനം തന്റെ ഓസീസ് ടീമിലേക്കുള്ള മടക്കം അനായാസമാക്കുമെന്ന് അറിയാവുന്ന വാര്‍ണര്‍ ഉജ്ജ്വല ബാറ്റിങാണ് പുറത്തെടുത്തത്. അര്‍ധ സെഞ്ച്വറിയുമായി വാര്‍ണര്‍ കളം വാണപ്പോള്‍ ഹൈദരാബാദ് ബോര്‍ഡിലേക്ക് റണ്‍സൊഴുകി. മറുഭാഗത്ത് ബെയര്‍സ്‌റ്റോ മികച്ച പിന്തുണ നല്‍കുകയായിരുന്നു. 

ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന സഖ്യം ഹൈദരാബാദിന് മിന്നല്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 12.5 ഓവറില്‍ 118 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 53 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം വാര്‍ണര്‍ 85 റണ്‍സ് കണ്ടെത്തി. 

ആദ്യ വിക്കറ്റ് വീഴ്ത്താന്‍ കൊല്‍ക്കത്തയ്ക്ക് 118 റണ്‍സ് വരെ കാത്തിരിക്കേണ്ടി വന്നു. 35 പന്തില്‍ 39 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ പുറത്താക്കി പിയൂഷ് ചൗളയാണ് കൂട്ടുകെട്ട് പൊളിച്ചത്. വാര്‍ണറെ ആന്ദ്രെ റസ്സല്‍ മടക്കി. 

യുവ താരം വിജയ് ശങ്കര്‍ 24 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രണ്ട് വീതം സിക്‌സും ഫോറും വിജയ് പറത്തി. മനീഷ് പാണ്ഡെ എട്ട് റണ്‍സെടുത്തു. യൂസുഫ് പത്താന്‍ ഒറ്റ റണ്ണുമായി മടങ്ങി. കൊല്‍ക്കത്തക്കായി ആന്ദ്രെ റസ്സല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പിയൂഷ് ചൗള ഒരു വിക്കറ്റെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com