കിരീട പ്രതീക്ഷകള്‍ അകലുന്നു, 30-4ന് തകര്‍ന്ന് ഇന്ത്യ; വിക്കറ്റ് വലിച്ചെറിഞ്ഞ് ഷഫാലിയും മന്ദാനയും ഹര്‍മനും

ജന്മദിനത്തില്‍ ടീമിനെ കിരീടത്തിലേക്ക് എത്തിക്കുന്ന ഇന്നിങ്‌സ് ഹര്‍മനില്‍ നിന്ന് സ്വപ്‌നം കണ്ട ആരാധകരെ നിരാശപ്പെടുത്തി ആറാം ഓവറിലെ നാലാമത്തെ ഡെലിവറിയില്‍ ക്യാപ്റ്റനും ഡ്രസിങ് റൂമിലേക്ക് നടന്നു
കിരീട പ്രതീക്ഷകള്‍ അകലുന്നു, 30-4ന് തകര്‍ന്ന് ഇന്ത്യ; വിക്കറ്റ് വലിച്ചെറിഞ്ഞ് ഷഫാലിയും മന്ദാനയും ഹര്‍മനും
Updated on
2 min read

മെല്‍ബണ്‍: 185 റണ്‍സ് അകലെ കിരീടം സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യ തകര്‍ന്നടിയുന്നു. ആദ്യ നാല് ഓവറിനുള്ളില്‍ ഇന്ത്യയുടെ ഇന്ത്യയുടെ മൂന്ന് മുന്‍ നിര താരങ്ങള്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറി. ജന്മദിനത്തില്‍ ടീമിനെ കിരീടത്തിലേക്ക് എത്തിക്കുന്ന ഇന്നിങ്‌സ് ഹര്‍മനില്‍ നിന്ന് സ്വപ്‌നം കണ്ട ആരാധകരെ നിരാശപ്പെടുത്തി ആറാം ഓവറിലെ നാലാമത്തെ ഡെലിവറിയില്‍ ക്യാപ്റ്റനും ഡ്രസിങ് റൂമിലേക്ക് നടന്നു. ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍.

ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ബാറ്റിങ്ങിനെ തോളിലേറ്റി നിന്ന ഷഫാലി വര്‍മയെ തുടക്കത്തില്‍ തന്നെ മടക്കിയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. മേഗന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് വിക്കറ്റിന് പിന്നില്‍ ഹീലിയുടെ കൈകളിലേക്കെത്തി. പിന്നാലെ രണ്ട് റണ്‍സ് എടുത്ത് നിന്ന താനിയ ഭാട്ടിയ റിട്ടയേര്‍ഡ് ഹേര്‍ട്ടായി മടങ്ങി.

രണ്ടാം ഓവറിലെ അവസാന പന്തില്‍ മിഡ് ഓണിലേക്ക് കളിക്കാനുള്ള ജെമിമയുടെ ശ്രമം പാളിയപ്പോള്‍ നികോള കെയ്‌റ ഒരു പിഴവുമില്ലാതെ പന്ത് കൈപ്പിടിയിലാക്കി. രണ്ട് പന്തില്‍ ഡക്കായാണ് ട്വന്റി20 റാങ്കിങ്ങില്‍ 9ാം സ്ഥാനത്തുള്ള ഇന്ത്യയുടെ വിശ്വസ്ഥ മടങ്ങിയത്.

എട്ട് റണ്‍സിനിടെ രണ്ട് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ തുടരെ ബൗണ്ടറികള്‍ കണ്ടെത്തി സ്മൃതി മന്ദാന തിരികെ കയറ്റുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും അധിക സമയം അത് നീണ്ടു നിന്നില്ല. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും ഫോം കണ്ടെത്താനാവാതെ എട്ട് പന്തില്‍ നിന്ന് രണ്ട് ഫോറിന്റെ അകമ്പടിയോടെ 11 റണ്‍സ് എടുത്ത് മന്ദാന മടങ്ങി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഓപ്പണര്‍മാരുടെ അര്‍ധ ശതകങ്ങളുടെ മികവിലാണ് 184 റണ്‍സ് കണ്ടെത്തിയത്. എലിസ ഹീലി അഞ്ച് സിക്‌സും ഏഴ് ഫോറും പറത്തി 39 പന്തില്‍ നിന്ന് 75 റണ്‍സ് എടുത്ത് മടങ്ങി. ബെത്ത് മൂണി 10 ഫോറിന്റെ അകമ്പടിയോടെ 54 പന്തില്‍ നിന്ന് 78 റണ്‍സ് നേടി.

ഹീലിയുടെ തച്ചുതകര്‍ക്കലില്‍ ഓസീസ് 200 തൊടുമെന്ന പ്രതീക്ഷ സൃഷ്ടിച്ചെങ്കിലും ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിച്ചതോടെ അതുണ്ടായില്ല. നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. പൂനം യാദവും, രാധാ യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യ സ്പിന്നര്‍ ദീപ്തി ശര്‍മയുടെ കൈകളിലേക്ക് ന്യൂബോള്‍ നല്‍കിയാണ് ഫൈനലില്‍ ആക്രമണത്തിന് തുടക്കമിട്ടത്. എന്നാല്‍ ഓസീസ് ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി എലിസ ഹീലി തുടങ്ങി. ആദ്യ ഓവറില്‍ 14 റണ്‍സാണ് ഓസ്‌ട്രേലിയ കണ്ടെത്തിയത്. ആദ്യ അഞ്ച് ഓവറിനുള്ളില്‍ ഹീലിയേയും മൂണിയേയും പുറത്താക്കാനുള്ള ഓരോ ക്യാച്ചുകള്‍ വീതം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. എക്‌സ്ട്രാ കവറില്‍ ഷഫാലി ഹീലിയെ വിട്ടുകളഞ്ഞപ്പോള്‍, തന്റെ തന്നെ ബൗളിങ്ങില്‍ മൂണിയുടെ ക്യാച്ച് ഗയ്കവാദ് നഷ്ടപ്പെടുത്തി.

എട്ടാം ഓവറില്‍ ഗയ്കവാദിനെ ഹീലി തുടരെ രണ്ട് വട്ടം സിക്‌സ് പറത്തി. 11ാം ഓവറില്‍ തുടരെ മൂന്ന് വട്ടമാണ് ശിഖ പാണ്ഡേയെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ ഹീലി പറത്തിയത്. 30 പന്തില്‍ അര്‍ധ ശതകം പിന്നിട്ട ഹീലി ട്വന്റി20 ലോകകപ്പിലെ അതിവേഗ അര്‍ധ ശതകങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും തന്റെ പേരെഴുതി ചേര്‍ത്തു. ഒടുവില്‍ രാധാ യാദവിനെ സിക്‌സ് പറത്താനുള്ള ശ്രമത്തിന് ഇടയില്‍ ലോങ് ഓണില്‍ വെച്ച് ഹീലി വേദ കൃഷ്ണമൂര്‍ത്തിയുടെ കൈകളില്‍ എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com