

ദുബായ്: ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. അർധ സെഞ്ച്വറിയുമായി തകർത്തടിച്ച മാർക്കസ് സ്റ്റോയ്നിസാണ് ഡൽഹിയുടെ ടോപ് സ്കോറർ. 26 പന്തുകള്‍ നേരിട്ട സ്റ്റോയ്‌നിസ് രണ്ടു സിക്‌സും ആറ് ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റിങിന് ഇറങ്ങിയ പൃഥ്വി ഷാ - ശിഖര്‍ ധവാന്‍ ഓപണിങ് സഖ്യം മികച്ച തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. 6.4 ഓവറില്‍ 68 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 42 റണ്‍സെടുത്ത പൃഥ്വി ഷാ ഏഴാം ഓവറില്‍ പുറത്തായതോടെ ഡല്‍ഹിയുടെ റണ്‍റേറ്റ് താഴ്ന്നു. 28 പന്തില്‍ നിന്ന് മൂന്ന് ഫോറുകള്‍ സഹിതം 32 റണ്‍സെടുത്ത ധവാനെ ഉദാന 10-ാം ഓവറില്‍ മടക്കി. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ താരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ബൗണ്ടറി ലൈനിനരികെ ഉജ്വലമായ ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കല്‍ പുറത്താക്കി. 13 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു ശ്രേയസിന്റെ സമ്പാദ്യം.
ഷാ പുറത്തായതോടെ വേഗത കുറഞ്ഞ ഡല്‍ഹി ഇന്നിങ്‌സിന് സ്‌റ്റോയ്‌നിസും ഋഷഭ് പന്തും ഒന്നിച്ചതോടെ വീണ്ടും ജീവന്‍ വെയ്ക്കുകയായിരുന്നു. തകര്‍ത്തടിച്ച ഇരുവരും നാലാം വിക്കറ്റില്‍ 89 റണ്‍സാണ് ഡല്‍ഹി സ്‌കോറിലേക്ക് ചേര്‍ത്തത്. 25 പന്തില്‍ രണ്ട് സിക്‌സും മൂന്നു ഫോറുമടക്കം 37 റണ്‍സെടുത്ത പന്ത് 19-ാം ഓവറിലാണ് പുറത്തായത്. ഷിംറോണ്‍ ഹെറ്റ്മയര്‍ 11 റണ്‍സോടെ പുറത്താകാതെ നിന്നു.
ബാംഗ്ലൂര്‍ നിരയില്‍ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നവ്ദീപ് സെയ്‌നിയാണ് ബാംഗ്ലൂര്‍ നിരയില്‍ കൂടുതല്‍ തല്ലു വാങ്ങിയ ബൗളര്‍. മൂന്ന് ഓവറില്‍ 48 റണ്‍സാണ് താരം വഴങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates