

ചെന്നൈ: സ്വന്തം തട്ടകത്തിൽ റൺസ് അടിസ്ഥാനത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തോൽവി. ഐപിഎല്ലിൽ കരുത്തരുടെ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈയെ 46 റൺസിനാണ് വീഴ്ത്തിയത്. ക്യാപ്റ്റൻ എംഎസ് ധോണിയുടെ അഭാവത്തിൽ ചെന്നൈ വീണ്ടും തോൽവി വഴങ്ങുകയായിരുന്നു. അർധ സെഞ്ച്വറി നേടി ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ച മുംബൈ നായകൻ രോഹിത് ശർമയാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയുടെ പോരാട്ടം 17.4 ഓവറില്‍ 109 റണ്‍സിൽ അവസാനിപ്പിച്ചാണ് മുംബൈ വിജയം പിടിച്ചത്. നാല് വിക്കറ്റ് വീഴ്‌ത്തിയ മലിംഗയും രണ്ട് പേരെ വീതം പുറത്താക്കിയ ക്രുണാലും ബുംറയുമാണ് ചെന്നൈയെ എറിഞ്ഞിട്ടത്.
വിജയം തേടിയിറങ്ങിയ ചെന്നൈ ബാറ്റ്സ്‌മാന്‍മാര്‍ ഒന്നൊന്നായി കൂടാരം കയറി. വാട്‌സണ്‍ (എട്ട്), നായകന്‍ റെയ്‌ന (രണ്ട്), അമ്പാട്ടി റായിഡു (പൂജ്യം), കേദാര്‍ ജാദവ് (ആറ്), ധ്രുവ് (അഞ്ച്) എന്നിവര്‍ പുറത്താകുമ്പോള്‍ 10 ഓവറില്‍ ചെന്നൈ അഞ്ച് വിക്കറ്റിന് 60 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ആറാമനായി പുറത്തായ ഓപണര്‍ മുരളി വിജയ് (38) മാത്രമാണ് മുന്‍നിരയില്‍ പൊരുതിയത്. ബ്രാവോ (20), ചഹാര്‍ (പൂജ്യം), ഹര്‍ഭജന്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. അവസാനം പുറത്തായ സാന്‍റനര്‍ (18 പന്തില്‍ 23) റണ്‍സെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ബാറ്റിങ് നിരയെ ചെന്നൈ ബൗളര്‍മാര്‍ തുടക്കത്തിലെ പിടിച്ചുകെട്ടി. അര്‍ധ സെഞ്ച്വറി നേടിയ രോഹിതിനും (67), എവിന്‍ ലൂയിസിനും (32) മാത്രമാണ് ബാറ്റിങിൽ തിളങ്ങാനായത്. ഡി കോക്ക് (15), ക്രുണാല്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ഹര്‍ദികും (18 പന്തില്‍ 23) പൊള്ളാര്‍ഡും (12 പന്തില്‍ 13) പുറത്താകാതെ നിന്നു. ചെന്നൈക്കായി സാന്‍റ്‌നര്‍ രണ്ടും താഹിറും ചഹറും ഓരോ വിക്കറ്റും വീഴ്‌ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates