

റാഞ്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എംഎസ് ധോനി ഒരു ലക്ഷം രൂപ നല്‍കിയെന്ന റിപ്പോർട്ടിന് പിന്നാലെ വലിയ വിമർശനമാണ് മുൻ നായകന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ ഭാര്യ സാക്ഷി ധോനി രംഗത്തെത്തി. മാധ്യമങ്ങള്‍ക്ക് നാണമില്ലേയെന്നും തെറ്റായ വാര്‍ത്ത പുറത്തുവിടുന്നത് അവസാനിപ്പിക്കണമെന്നും സാക്ഷി പറയുന്നു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സാക്ഷിയുടെ പ്രതികരണം.
ധോനി ഒരു ലക്ഷം രൂപ നല്‍കിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കോടിക്കണക്കിന് രൂപ ആസ്തിയുള്ളയാള്‍ക്ക് ഇതിലും കൂടുതല്‍ പണം സംഭാവന ചെയ്യാമെന്നായിരുന്നു ആരാധകരുടെ പരിഹാസം. ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ കീറ്റോ വഴി പുനെയിലെ സന്നദ്ധ സംഘടനയായ മുകുള്‍ മാധവന്‍ ഫൗണ്ടേഷന് ധോനി ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു വാര്‍ത്ത. ധോനി ഒരു ലക്ഷം രൂപ നല്‍കിയെന്ന് മുകുള്‍ മാധവ് ഫൗണ്ടേഷന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതാകാം സാക്ഷിയുടെ പ്രതികരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
'ഇതു പോലെ നിർണായകമായ ഒരു സമയത്ത് ഇത്തരത്തിൽ തെറ്റായ വാർത്തകൾ നൽകുന്നത് നിർത്താൻ ഞാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുന്നു. നാണമില്ലേ നിങ്ങൾക്ക്. ഉത്തരവാദിത്വമുള്ള പത്രപ്രവർത്തനം അപ്രത്യക്ഷമായത് എന്നെ അത്ഭുതപ്പെടുത്തുന്നു'- സാക്ഷി കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates