വിശാഖപട്ടണം: ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്തായി. തുടർ തോൽവികളിലൂടെ നോക്കൗട്ട് പ്രതീക്ഷകൾ അസ്ഥാനത്തായിട്ടും കേരളം പഠിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്ന് സ്കോർ വ്യക്തമാക്കുന്നു. എലൈറ്റ് ഗ്രൂപ്പിൽ നിന്ന് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകൾ കൂടിയായ കേരളം ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങുകയായിരുന്നു. 49.5 ഓവറിലാണ് കേരളം 162ന് പുറത്തായത്.
ഇത്രയെങ്കിലും എത്തിച്ചതിന് ബേസിൽ തമ്പിയോട് നന്ദി പറയണം. വാലറ്റത്ത് തകർപ്പൻ പോരാട്ടം കാഴ്ചവച്ച ബേസിൽ തമ്പിയുടെ പ്രകടനമാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 53 പന്തുകൾ നേരിട്ട തമ്പി നാല് ഫോറും ഒരു സിക്സും സഹിതം 42 റൺസെടുത്ത് പുറത്തായി.
103 റൺസെടുക്കുമ്പോഴേയ്ക്കും ഏഴ് വിക്കറ്റുകൾ നഷ്ടമായ കേരളത്തിന്, എട്ടാം വിക്കറ്റിൽ ബേസിൽ തമ്പി- അഭിഷേക് മോഹൻ സഖ്യം കൂട്ടിച്ചേർത്ത 28 റൺസും ഒൻപതാം വിക്കറ്റിൽ ബേസിൽ തമ്പി– എംഡി നിധീഷ് സഖ്യം കൂട്ടിച്ചേർത്ത 25 റൺസുമാണ് കരുത്തായത്.
പി രാഹുൽ (30 പന്തിൽ ഏഴ്), റോബിൻ ഉത്തപ്പ (21 പന്തിൽ 17), രോഹൻ പ്രേം (37 പന്തിൽ 19), സച്ചിൻ ബേബി (40 പന്തിൽ 15), സൽമാൻ നിസാർ (47 പന്തിൽ 12), ക്യാപ്റ്റൻ ജലജ് സക്സേന (19 പന്തിൽ 18), വിഷ്ണു വിനോദ് (ആറ് പന്തിൽ ആറ്), അഭിഷേക് മോഹൻ (15 പന്തിൽ എട്ട്), എംഡി നിധീഷ് (24 പന്തിൽ 11) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ആന്ധ്രയ്‌ക്കായി ഷോയ്ബ് ഖാൻ 17.5 ഓവറിൽ 62 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates