ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് മാറ്റു, എന്നിട്ടാകാം ക്രിക്കറ്റ്; സർക്കാർ നിലപാടിനൊപ്പമെന്ന് ബിസിസിഐ

മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് മാറ്റു, എന്നിട്ടാകാം ക്രിക്കറ്റ്; സർക്കാർ നിലപാടിനൊപ്പമെന്ന് ബിസിസിഐ
Updated on
1 min read

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആരാധർ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ആരാധകര്‍ക്ക് പുറമെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും (സിസിഐ) ഇതേ ആവശ്യവുമായി രംഗത്തെത്തി. ഏകദിന ലോകകപ്പ് ഇന്ത്യ ബഹിഷ്കരിക്കണമെന്ന കടുത്ത ആവശ്യമാണ് ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബാഫ്‌ന മുന്നോട്ടുവെച്ചിരിക്കുന്നത്. ബാഫ്നയുടെ ആവശ്യത്തിന് സമൂഹ മാധ്യമങ്ങളിലും ആരാധകരുടെ പിന്തുണ ലഭിക്കുന്നുണ്ട്. 

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍ നിലപാട് മാറ്റുന്നതുവരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍  ഉണ്ടാവില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി. ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ ഇനിയും സമയമുണ്ടെന്നതിനാല്‍ ലോകകപ്പില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമില്ലെന്നും ശുക്ല പറഞ്ഞു. 

ലോകകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. കാരണം ലോകകപ്പിന് ഇനിയും ദിവസങ്ങളുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമായിരിക്കും ബിസിസിഐ എന്നും ശുക്ല പറഞ്ഞു. ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും തീവ്രവാദത്തെ പിന്തുണക്കുന്ന പാക് നിലപാട് മാറ്റും വരെ ആ രാജ്യവുമായി ക്രിക്കറ്റ് ബന്ധങ്ങള്‍ പുനരാരംഭിക്കാനാവില്ലെന്നും ശുക്ല പറഞ്ഞു. ജൂണ്‍ 16നാണ് ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com