റൊണാള്‍ഡോ ഇല്ലാതെ റയല്‍, ഇനിയെസ്റ്റയില്ലാതെ ബാഴ്‌സ: സൂപ്പര്‍കോപ്പ രണ്ടാം പാദം കാറ്റലന്‍സിനു മരണപ്പോര്

റൊണാള്‍ഡോ ഇല്ലാതെ റയല്‍, ഇനിയെസ്റ്റയില്ലാതെ ബാഴ്‌സ: സൂപ്പര്‍കോപ്പ രണ്ടാം പാദം കാറ്റലന്‍സിനു മരണപ്പോര്
Updated on
1 min read

മാഡ്രിഡ്: സൂപ്പര്‍കോപ്പയുടെ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ ബാഴ്‌സയിറങ്ങുമ്പോള്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ സ്പാനിഷ് താരം ഇനിയെസ്റ്റയുമുണ്ടാകില്ല. വലതു കാലിനു പരിക്കേറ്റതാണ് താരത്തിനു രണ്ടാം എല്‍ക്ലാസിക്കോയില്‍ നഷ്ടമാകാന്‍ കാരണം. കാംപ് ന്യൂവില്‍ നടന്ന ഒന്നാം പാദത്തില്‍ 68 മിനുട്ട് മാത്രമാണ് ഇനിയെസ്റ്റ കളിച്ചിരുന്നത്.

അതേസമയം, ഒന്നാം പാദത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച റയല്‍ മാഡ്രിഡിനു ബെര്‍ണാബ്യൂവില്‍ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാണ്. റഫറിയെ തള്ളിയതിനും ചുവപ്പ് കാര്‍ഡ് ലഭിച്ചതിനും അഞ്ചു മത്സരങ്ങള്‍ വിലക്കുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലെങ്കിലും മാഡ്രിഡിനു തന്നെയാണ് കളിയില്‍ മുന്‍തൂക്കം.

ഒന്നാം പാദത്തില്‍ ആദ്യ പകുതി വരെ ഗോളൊന്നും വഴങ്ങാതെ പിടിച്ചുനിന്ന ബാഴ്‌സ രണ്ടം പകുതിയില്‍ മൂന്ന് ഗോളുകളാണ് വഴങ്ങിയത്. റയല്‍ മധ്യനിരയില്‍ ടോണിക്രൂസും ഇസ്‌കോയും നിറഞ്ഞു കളിച്ചപ്പോള്‍ ബാഴ്‌സ മധ്യനിരയില്‍ ഇനിയെസ്റ്റയും റാക്ടിച്ചും നിറം മങ്ങി. നെയ്മര്‍ പോയതോടെ ബാഴ്‌സയുടെ മുന്നേറ്റത്തിന്റെ മൂര്‍ച്ചയില്‍ വന്ന കുറവ് നികത്താന്‍ പരിശീലകന്‍ ഏണസ്‌റ്റോ വെല്‍വാര്‍ഡെയ്ക്കു ഇതുവരെ സാധിച്ചിട്ടില്ല. പത്താം നമ്പറില്‍ മെസ്സി മികച്ച പ്രകടനം നടത്തിയെങ്കിലും റയല്‍ മാഡ്രിഡു പ്രതിരോധത്തില്‍ വിള്ളലുകളുണ്ടാക്കാന്‍ സാധിച്ചില്ല എന്നതും ഒന്നാം പാദത്തില്‍ ബാഴ്‌സയ്ക്കു തിരിച്ചടിയായി.

രണ്ടാം പാദത്തില്‍ റയലിന്റെ തട്ടകമെന്നതും എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കോ, രണ്ടിനെതിരേ നാലു ഗോളുകള്‍ക്കോ ജയിക്കണമെന്നതും ബാഴ്‌സയ്ക്കു വെല്ലുവിളിയാണ്. ബെന്‍സെമ, ബെയില്‍ സഖ്യത്തെ ഗോളടിപ്പിക്കാതിരിക്കുക എന്ന ടാസ്‌ക്ക് ബാഴ്‌സ പ്രതിരോധം എത്രത്തോളം ഫലവത്താക്കും എന്നു കണ്ടറിയേണ്ടി വരും. 

അതേസമയം, ബെര്‍ണാബ്യുവില്‍ റയലിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കും രണ്ടിനെതിരേ ആറു ഗോളുകള്‍ക്കും തോല്‍പ്പിച്ച ചരിത്രം ബാഴ്‌സയ്ക്കുണ്ട്. എന്തായാലും ബുധനാഴ്ച 2.30നു നടക്കുന്ന സൂപ്പര്‍കോപ്പയില്‍ മുത്തമിടുന്നത് ആരെന്നറിയാനാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com