

ന്യൂഡൽഹി: 2013ലെ ഐപിഎൽ വാതുവയ്പ്പ് കേസിൽ ശിക്ഷാ നടപടി നേരിടുന്ന മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ കാര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ ബിസിസിഐ ഓംബുഡ്സ്മാൻ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ബിസിസിഐ ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് ഡികെ ജയിൻ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. ബിസിസിഐയുടെ ഹർജിയിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് തീരുമാനം എടുത്തത്. ശ്രീശാന്തിനെ വിലക്കിയ അച്ചടക്ക സമിതി ഇപ്പോൾ നിലവിലില്ലാത്തതിനാൽ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന ഓംബുഡ്സ്മാൻ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ബിസിസിഐ ഹർജി സമർപ്പിച്ചത്.
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഇക്കഴിഞ്ഞ മാർച്ച് 15ന് സുപ്രീം കോടതി നീക്കിയിരുന്നു. അച്ചടക്ക നടപടിയും ക്രിമിനൽ കേസും രണ്ടാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, മറ്റു ശിക്ഷകൾ ബിസിസിഐയ്ക്ക് തീരുമാനിക്കാമെന്നും അറിയിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ശ്രീശാന്തിനെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണം.
2013ലെ വാതുവയ്പ്പ് കേസിൽ ഇപ്പോഴും തുടരുന്ന ബിസിസിഐ വിലക്കിനെതിരെയായിരുന്നു ശ്രീശാന്ത് ഹർജി നൽകിയത്. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയും ക്രൂരവുമാണെന്നാണു ശ്രീശാന്തിന്റെ വാദം. ആരോപണ നിഴലിൽ നിന്ന് ശ്രീശാന്ത് ഇനിയും പുറത്തുവന്നിട്ടില്ലെന്നു ബിസിസിഐയും നിലപാടെടുത്തു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ബിസിസിഐ വിലക്ക് ശരിവച്ചതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates