സംസ്ഥാനത്ത് ഇടവിട്ടും തുടർച്ചയായും മഴ പെയ്യുന്ന സാഹചര്യത്തിൽ പല പ്രദേശങ്ങളിലും ഡെങ്കിപ്പനിയുടെ വ്യാപനവും പിടിമുറുക്കിയിട്ടുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ രോഗപ്രതിരോധ ശേഷി കുറവായതിനാൽ ഡെങ്കിപ്പനി തീവ്രമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഒരു വയസിനു താഴെയുള്ള കുഞ്ഞിങ്ങളിലും നാലിനും ഒൻപതിനും ഇടയിൽ പ്രായമായ കുട്ടികളിലും കടുത്ത ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. 15 വയസിന് താഴെയുള്ള കുട്ടികളിൽ മുതിർന്നവരെ അപേക്ഷിച്ച് ഡെങ്കിപ്പനി മൂലമുള്ള മരണസാധ്യത നാലു മടങ്ങ് അധികമാണ്.
ഈഡിസ് ഈജിപ്റ്റെ കൊതുകളിൽ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. രോഗത്തിന്റെ തുടക്കത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കുറയില്ലെങ്കിലും പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. പനി, ഛർദ്ദി, തലവേദന, ചെവി വേദന, ശരീര വേദന, ശരീരത്തിൽ തിണർപ്പുകൾ, അതിസാരം എന്നിവയാണ് ഡെങ്കിപ്പനിയുടെ ആദ്യം ലക്ഷണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമായി ഉണ്ടാവുകയും ചെയ്യും. നിരന്തരമായ ഛർദ്ദി, വയർ വേദന, മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവം, ക്ഷീണം, ഭക്ഷണം കഴിക്കാത്ത അവസ്ഥ എന്നിവയെല്ലാം രോഗം തീവ്രമായതിന്റെ ലക്ഷണങ്ങളാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കാണിക്കും.
ഡെങ്കിപ്പനി തീവ്രമാകുമ്പോൾ മയോകാർഡിയൽ ഡിസ്ഫങ്ഷൻ, വൃക്ക നാശം, കരൾ തകരാർ പോലുള്ള രോഗസങ്കീർണതകളും ഉണ്ടാകാം. അവയവങ്ങളുടെ പ്രവർത്തനത്തെയും ഡെങ്കിപ്പനി ബാധിക്കാം. കൊതുകു കടിയേൽക്കാതെ സൂക്ഷിക്കുക എന്നതാണ് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള സുപ്രധാന കാര്യം. ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മോസ്‌കിറ്റോ റിപ്പല്ലന്റ് ക്രീമുകളും സഹായകരമാണ്. ഉറങ്ങുമ്പോൾ നെറ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. കൊതുക് മുട്ടയിട്ടു പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ നശിപ്പിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ