onam celebration file
Astrology

ഉത്രാടവും തിരുവോണവും മാത്രമല്ല, മൂലത്തിനും പൂരാടത്തിനും പ്രാധാന്യമുണ്ട്; അറിയാം പത്ത് നാളുകളുടെ ആഘോഷം

കേരളത്തിന്റെ ഏറ്റവും വലിയ ജനകീയ ഉത്സവമായ ഓണത്തിന് തുടക്കം കുറിക്കുന്നത് അത്തം നാളോടെയാണ്.

ഡോ: പി. ബി.രാജേഷ്

കേരളത്തിന്റെ ഏറ്റവും വലിയ ജനകീയ ഉത്സവമായ ഓണത്തിന് തുടക്കം കുറിക്കുന്നത് അത്തം നാളോടെയാണ്. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പ്രതീക്ഷയും ആഘോഷത്തിന്റെ ആവേശവും നിറയ്ക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ “അത്തം പത്ത് ഓണം” എന്ന പ്രയോഗത്തിന് മലയാളിയുടെ ഓണക്കാല സംസ്കാരത്തിൽ പ്രത്യേക സ്ഥാനമുണ്ട്.

അത്തം നാൾ എത്തുന്നതോടെ വീടുകളുടെ മുറ്റത്ത് പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമാകും. ആദ്യദിവസം ലളിതമായ പൂക്കളമായിരിക്കും. ഓരോ ദിവസവും പിന്നിടുമ്പോൾ പുതിയ പൂക്കൾ ചേർത്ത് പൂക്കളം വലുതും മനോഹരവുമാകും. അത്തം മുതൽ തിരുവോണം വരെയുള്ള ഓരോ ദിവസവും ഓണത്തിന്റെ വരവറിയിക്കുന്ന ഓരോ പടികളായി മാറുന്നു.

അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം എന്നി നാളുകൾ പിന്നിട്ടാണ് തിരുവോണം എത്തുന്നത്. ഓരോ നാൾ കഴിയുന്തോറും ഓണത്തിന്റെ ആവേശവും ഒരുക്കങ്ങളും വർധിക്കും. വീടുകളിലും നാട്ടുവഴികളിലും വിപണികളിലും ഓണത്തിന്റെ സാന്നിധ്യം കൂടുതൽ പ്രകടമാകും. പൂക്കളം മാത്രമല്ല, ഈ ദിവസങ്ങളിൽ മലയാളിയുടെ ജീവിതത്തിന്റെ പല മേഖലകളിലും ഓണത്തിന്റെ നിറം പടരും. ഓണക്കോടി വാങ്ങൽ, വീടും പരിസരവും വൃത്തിയാക്കൽ, ബന്ധുക്കളെ ക്ഷണിക്കൽ, സദ്യയ്ക്കുള്ള വിഭവങ്ങൾ ഒരുക്കൽ, വിവിധ കലാപരിപാടികളും കളികളും സംഘടിപ്പിക്കൽ തുടങ്ങിയവ അത്തം മുതൽ സജീവമാകും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണവിപണികൾ സജീവമാകുന്നതോടെ ഉത്സവത്തിന്റെ വരവ് കൂടുതൽ വ്യക്തമായി അനുഭവപ്പെടും.

ഓണക്കാലവുമായി ചേർന്നുനിൽക്കുന്ന മനോഹരമായൊരു നാട്ടുചൊല്ലാണ് “ഓണം വരാൻ ഒരു മൂലം.” സാധാരണയായി മൂലം നാൾ എത്തിയാൽ ഓണം അടുത്തെത്തിയെന്ന അർത്ഥത്തിലാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്. തൃക്കേട്ട കഴിഞ്ഞ് മൂലം എത്തുമ്പോൾ തിരുവോണത്തിലേക്കുള്ള കാത്തിരിപ്പ് കുറയുന്നു. അതുകൊണ്ടുതന്നെ മൂലം ഓണത്തിന്റെ വരവറിയിക്കുന്ന പ്രധാന ഘട്ടമായി കണക്കാക്കപ്പെടുന്നു.

എന്നാൽ “ഓണം വരാൻ ഒരു മൂലം” എന്ന പ്രയോഗത്തിന് ഇതിലും ആഴത്തിലുള്ളൊരു അർത്ഥം കാണാനാകും. ‘മൂലം’ എന്ന വാക്കിന് കാരണം, വേര്, അടിസ്ഥാനം, ഉറവിടം തുടങ്ങിയ അർത്ഥങ്ങളുണ്ട്. ഒരു കാര്യം സംഭവിക്കുന്നതിന് പിന്നിൽ ഒരു കാരണം ഉണ്ടാകും. ഒരു വൃക്ഷത്തിന് വേര് എന്നതുപോലെ ഓരോ സംഭവത്തിനും അതിന്റേതായ മൂലകാരണമുണ്ടാകും. ഈ അർത്ഥത്തിൽ നോക്കുമ്പോൾ “ഓണം വരാൻ ഒരു മൂലം” എന്ന ത് ഓണം വരുന്നതിനും ഒരു കാരണം, ഒരു മൂലാധാരം ഉണ്ടാകും എന്ന ആശയത്തെയും സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കാം.

ഇത് മലയാളിയുടെ ചിന്താരീതിയോടും ചേർന്നു നിൽക്കുന്ന ആശയമാണ്. ജീവിതത്തിൽ യാതൊന്നും കാരണമില്ലാതെ സംഭവിക്കുന്നില്ല. ഓരോ മാറ്റത്തിനും പിന്നിൽ ഒരു കാരണം ഉണ്ടാകും. ഓരോ ഫലത്തിനും പിന്നിൽ ഒരു വിത്തുണ്ടാകും. ഒരു വൃക്ഷത്തിന്റെ വളർച്ചയ്ക്ക് വേര് അനിവാര്യമായതുപോലെ ഒരു സംഭവത്തിന്റെ പിന്നിലും ഒരു മൂലകാരണമുണ്ടാകും. അതിനാൽ ‘മൂലം’ എന്ന വാക്ക് ഓണത്തിലെ ഒരു നാളിന്റെ പേര് മാ ത്രമല്ല; കാരണം, വേര്, അടിസ്ഥാനം എന്നീ വിശാലമായ ആശയങ്ങളെയും ഉൾക്കൊള്ളുന്നു. മൂലം നാൾ എത്തുന്നതോടെ ഓണത്തിന്റെ ഒരുക്ക ങ്ങൾ കൂടുതൽ സജീവമാകും. വിപണികളിൽ തിരക്ക് വർധിക്കും. ഓണക്കോടി, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, പലഹാരങ്ങൾ, ഉപ്പേരി, ശർക്ക രവരട്ടി തുടങ്ങിയവ വാങ്ങാൻ ആളുകൾ എത്തിത്തുടങ്ങും. പല സ്ഥലങ്ങളിലും ഓണസദ്യകളും വിവിധ ആഘോഷപരിപാടികളും ആരംഭിക്കും. അതുകൊണ്ടുതന്നെ മൂലം എത്തുമ്പോൾ ഓണം അടുത്തെത്തിയെന്ന അനുഭവം കൂടുതൽ ശക്തമാകും.

ഓണവുമായി ബന്ധപ്പെട്ട മറ്റൊരു ശ്രദ്ധേയമായ നാട്ടുചൊല്ലാണ് “അത്തം കറുത്താൽ ഓണം വെളുത്തത് ” എന്നത്. ഇത് ഒരു കാലാവസ്ഥാ സൂച നയായും പഴമക്കാർ കണക്കാക്കിയിരുന്നു. അത്തം നാളുകളിൽ മഴയും മേഘാവൃതമായ കാലാവസ്ഥയും ഉണ്ടെങ്കിൽ ഓണക്കാലത്ത് തെളിഞ്ഞ കാലാവസ്ഥ ലഭിക്കുമെന്നായിരുന്നു പഴയകാല വിശ്വാസം. പ്രകൃതിയെ നിരീക്ഷിച്ചും അനുഭവങ്ങളിൽ നിന്ന് പഠിച്ചുമാണ് ഇത്തരം നാട്ടറിവുകൾ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ ഇത്തരം ചൊല്ലുകൾ മലയാളിയുടെ കാലാവസ്ഥാ നിരീക്ഷണ ത്തിന്റെ ഭാഗമായും കാണാം.

മഴയും ഓണവും തമ്മിൽ കേരളത്തിന്റെ പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ബന്ധമുണ്ട്. മഴയെത്തുടർന്ന് വയലുകളും തൊടികളും പച്ചപ്പണി യും തോടുകളും കുളങ്ങളും നിറയുകയും പ്രകൃതി പുതുമയാർന്ന രൂപം കൈവരിക്കുകയും ചെയ്യുന്ന കാലമാണിത്. ഓണത്തിന്റെ കാർഷിക പശ്ചാത്തലവും പ്രകൃതിയോടുള്ള മലയാളിയുടെ അടുപ്പവും ഇത്തരം നാട്ടുചൊല്ലുകളിൽ പ്രതിഫലിക്കുന്നുണ്ട്. പൂക്കളത്തിനും ഈ പ്രകൃതിബന്ധം തന്നെയാണ്. വിവിധതരം നാട്ടുപൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്നത് ഒരുകാലത്ത് കുട്ടികളും മുതിർന്നവരും ഒരുമിച്ചുചേർന്നുള്ള പ്രധാന ഓണാചാരമായിരുന്നു. തുമ്പപ്പൂ, മുക്കുറ്റി, ചെമ്പരത്തി, തെച്ചിപ്പൂ തുടങ്ങിയ പൂക്കൾക്ക് ഓണക്കാലത്ത് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. ഇന്ന് വിപണിയിൽ ലഭിക്കുന്ന പൂക്കൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും പൂക്കളം മലയാളിയുടെ ഓണസ്മരണകളിൽ ഇന്നും പ്രധാന സ്ഥാനത്താണ്.

മൂലം കഴിഞ്ഞ് പൂരാടം എത്തുന്നതോടെ വീടുകളിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കും. പൂക്കളം കൂടുതൽ മനോഹരമാകും. ഓണസദ്യയ്ക്കുള്ള സാധനങ്ങൾ ശേഖരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വരവേൽക്കാനുള്ള ഒരുക്കങ്ങൾ നടക്കും. പല പ്രദേശങ്ങ ളിലും പൂരാടം മുതൽ ഓണാഘോഷങ്ങൾ കൂടുതൽ സജീവമാകുന്ന പതിവുണ്ട്.

ഉത്രാടം എത്തുന്നതോടെ “ഉത്രാടപ്പാച്ചിൽ” ആരംഭിക്കും. ഓണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള അവസാനഘട്ട തിരക്കാണിത്. കടകളിലും വിപണികളിലും വലിയ തിരക്ക് അനുഭവപ്പെടും. ഓണക്കോടി വാങ്ങാനും സദ്യയ്ക്കുള്ള സാധനങ്ങൾ ശേഖരിക്കാനും പഴങ്ങളും പച്ചക്കറികളും പൂക്കളും വാങ്ങാനും ആളുകൾ തിരക്കുകൂട്ടും. വീടുകളിൽ സദ്യയ്ക്കുള്ള മുന്നൊരുക്കങ്ങളും പൂർത്തിയാകും. ഒടുവിൽ തിരുവോണം എത്തുമ്പോൾ അത്തം മുതൽ ആരംഭിച്ച പത്ത് ദിവസത്തെ കാത്തിരിപ്പിന് സമാപനമാകും. പൂക്കളം, ഓണക്കോടി, ഓണ സദ്യ, ഊഞ്ഞാൽ, വിവിധ കളികൾ, കലാപരിപാടികൾ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സംഗമം എന്നിവയോടെ ഓണം പൂർണമാകും. മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമെന്ന വിശ്വാസവും തിരുവോണത്തിന്റെ ആഘോഷത്തിന് കൂടുതൽ പവിത്രത നൽകുന്നു.

ഓണം ഒരു ഉത്സവം മാത്രമല്ല; മലയാളിയുടെ കാർഷിക പാരമ്പര്യത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സമത്വബോ ധത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും ആഘോഷമാണ്. വീടിന്റെ മുറ്റത്തെ ചെറിയ പൂക്കളത്തിൽ തുടങ്ങി നാടിന്റെ മുഴുവൻ ആഘോഷമായി വളരുന്ന ഒരു സംസ്കാരമാണ് ഓണം. “അത്തം പത്ത് ഓണം” എന്നത് പത്ത് ദിവസത്തെ ഓണക്കാലത്തെ ഓർമ്മിപ്പിക്കുമ്പോൾ, “ഓണം വരാൻ ഒരു മൂലം” എന്നത് ഓണത്തിന്റെ വരവിനെയും അതിനപ്പുറം ജീവിതത്തിന്റെ ഒരു വലിയ സത്യത്തെയും ഓർമ്മിപ്പിക്കുന്നു — എല്ലാത്തിനും ഒരു മൂലമുണ്ട്, എല്ലാത്തിനും ഒരു കാരണമുണ്ട്.

അത്തം ഓണത്തിന്റെ തുടക്കത്തെ അറിയിക്കുന്നു. ചിത്തിരയും ചോതിയും വിശാഖവും അനിഴവും തൃക്കേട്ടയും കടന്ന് മൂലത്തിലെത്തുമ്പോൾ ഓണം കൂടുതൽ അടുത്തുവരുന്നു. പൂരാടവും ഉത്രാടവും ആഘോഷത്തിന്റെ ഒരുക്കങ്ങളെ പൂർണമാക്കുന്നു. ഒടുവിൽ തിരുവോണം സന്തോഷ ത്തിന്റെ വാതിൽ തുറക്കുന്നു.

അങ്ങനെ അത്തത്തിൽ തുടങ്ങി തിരുവോണത്തിൽ പൂർത്തിയാകുന്ന ഈ പത്ത് നാളുകൾ മലയാളിയുടെ മനസ്സിൽ പ്രതീക്ഷയും സ്നേഹവും കൂട്ടായ്മയും നിറയ്ക്കുന്നു. പ്രകൃതിയുടെ മാറ്റങ്ങൾ നിരീക്ഷിച്ചും ജീവിതാനുഭവങ്ങളിൽ നിന്ന് അറിവ് ശേഖരിച്ചും രൂപപ്പെട്ട നാട്ടുചൊല്ലുകളും ആചാ രങ്ങളും ഓണത്തിന്റെ സാംസ്കാരിക പൈതൃകത്തെ കൂടുതൽ സമ്പന്നമാക്കുന്നു. അത്തം പത്ത് ഓണം — പത്ത് നാളുകളുടെ ആഘോഷം മാത്ര മല്ല, മലയാളിയുടെ മനസ്സിൽ തലമുറകളായി വേരൂന്നിയ ഒരു സംസ്കാരത്തിന്റെ പേരുകൂടിയാണ്.

Not only Uthradam and Thiruvonam, but also Moolam and Pooradam are important; Know the ten-day celebration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ചൊല്ലി; നാടകീയ രംഗങ്ങള്‍;വിഡിയോ

സോണിയക്കും രാഹുലിനും വന്ദേമാതരം പാടാന്‍ തടസമില്ല; സതീശന് ജമാ അത്തെ ഇസ്ലാമിയുടെ പാരമ്പര്യം; നിയമനടപടിക്ക് ബിജെപി

'കല്യാണി'ക്കൊപ്പം ഒഴുകി പ്രഭുദേവ, ഈ മെയ്‌വഴക്കത്തിന് പിന്നിലൊരു സീക്രട്ട് ഉണ്ട്

'മമ്മൂക്കയ്ക്ക് വലിയൊരു ഓറയുണ്ട്, എന്റെ അമ്മ വെയിലത്ത് ഇരുന്നപ്പോൾ അദ്ദേഹം പറഞ്ഞത് മറക്കില്ല'; 'ഡാഡി കൂൾ' അനുഭവം പറഞ്ഞ് ധനഞ്ജയ്‌

വീട്ടിലുള്ള പഴയ ഫോണുകള്‍ രഹസ്യ 'സ്വര്‍ണ ഖനി'യാകാം; എന്താണ് അര്‍ബന്‍ മൈനിങ്?