മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഇത്തവണത്തെ രാമനവമി വ്യാഴാഴ്ചയാണ് വരുന്നത്. ദശരഥന്റെയും കൗസല്യയുടെയും മകനായി അയോധ്യയിലാണ് ശ്രീരാമന്‍ ജനിച്ചത്.
ദശരഥന് ലഭിച്ച ശാപം
ദശരഥന്‍ നായാട്ടില്‍ കമ്പക്കാരനായിരുന്നു. ഒരിക്കല്‍ യൗവനത്തിന്റെ തിളപ്പില്‍ രാത്രിയില്‍ അമ്പും വില്ലുമേന്തി കാട്ടില്‍ നദീതീരത്തു നില്‍ക്കുമ്പോള്‍ ആന തുമ്പിക്കൈയില്‍ വെള്ളമെടുക്കുന്നതുപോലെ ശബ്ദം കേട്ടു. ഉടന്‍ ശബ്ദവേധിയായ അസ്ത്രം തൊടുത്തുവിട്ടു. ''ഹാ, ഞാന്‍ മരിക്കുന്നു. ഒരാള്‍ക്കും ഒരപരാധവും ചെയ്തിട്ടല്ലല്ലോ. പിന്നെ ആരെന്നെ അമ്പെയ്തു?'' എന്നൊരു ദയനീയ ശബ്ദം ഉയര്‍ന്നു.ആ സ്ഥലത്തേയ്ക്ക് ഓടിച്ചെന്നപ്പോള്‍ അമ്പേറ്റു പിടയുന്ന ഒരു മുനി കുമാരനെയാണ് അവിടെ കണ്ടത്. ദാഹിച്ചു വലഞ്ഞ അന്ധരായ മാതാപിതാക്കള്‍ക്ക് പുഴയില്‍ നിന്നും കുടത്തില്‍ വെള്ളമെടുക്കാന്‍ വന്ന ശ്രവണന്‍ എന്ന മുനികുമാരനായിരുന്നു അത്.
''ഞാന്‍ ദശരഥനാണ്. ആന വെള്ളം കുടിക്കുകയാണെന്നു തെറ്റിദ്ധരിച്ചാണ് അസ്ത്രം തൊടുത്തത്. തെറ്റ് ക്ഷമിക്കണം.''എന്നുപറഞ്ഞ് നമസ്‌കരിച്ചു. ''ദാഹിച്ചുവലഞ്ഞിരിക്കുന്ന അന്ധരും വൃദ്ധരുമായ മാതാപിതാക്കള്‍ക്കുവേണ്ടി വെള്ളമെടുക്കാന്‍ വന്നതാണ് ഞാന്‍. വൈശ്യനായതിനാല്‍ അങ്ങേയ്ക്ക് ബ്രഹ്മഹത്യാപാപം ഉണ്ടാവില്ല.അവര്‍ക്ക് വേഗം ജലം കൊണ്ടു കൊടുത്ത് മാപ്പപേക്ഷിക്കുക. അല്ലെങ്കില്‍ അവര്‍ ശപിച്ചു ഭസ്മമാക്കും.''എന്നു പറഞ്ഞ മുനികുമാരന്റെ മാ റില്‍നിന്നും അമ്പു വലിച്ചൂരിയപ്പോള്‍ അയാള്‍ മരിച്ചു.ദശരഥന്‍ കുടത്തില്‍ വെള്ളവുമെടുത്ത് അന്ധരും വൃദ്ധരുമായ തപസ്വികള്‍ ഇരുന്ന സ്ഥലത്തെത്തി.
''വിശപ്പും ദാഹവും കൊണ്ടിതാ മരിക്കാറായി. വെള്ളമെടുക്കാന്‍ പോയ മകന്‍ എവിടെ. കുഞ്ഞേ നീയും ഞങ്ങളെ ഉപേക്ഷിച്ചു.'' എന്ന് അവര്‍ പരിതപിക്കുന്നു. കാല്‍പെരുമാറ്റം കേട്ട് ''വേഗം വരൂ, തൊണ്ട പൊട്ടുന്നു.'' എന്നവര്‍ വിളിച്ചു പറഞ്ഞു. ദശരഥന്‍ ഭയന്നുവിറച്ചു കാല്‍ക്കല്‍ വീണു കൊണ്ട് ''ഞാന്‍ അയോദ്ധ്യാപതിയായ ദശരഥനാണ്. ചെയ്തുപോയ അപരാധം ക്ഷമിക്കണം.'' എന്നു പറഞ്ഞ് നടന്ന സംഭവം വിവരിച്ചു. ''ഞങ്ങളുടെ മകന്‍ കിടക്കുന്നിടത്തേയ്ക്ക് ഞങ്ങളെ വേഗം എത്തിക്കുക.'' എന്നവര്‍ പറഞ്ഞു.
രണ്ടുപേരെയും ചുമലിലെടുത്ത് മുനികുമാരന്റെ ശവം കിടന്ന സ്ഥലത്തു കൊണ്ടുചെന്നു. മകനെ തലോടിക്കൊണ്ട് ദയനീയമായി അവര്‍ നിലവിളിച്ചു. ഉടനെ വലിയൊരു ചിതകൂട്ടാന്‍ തപസ്വികള്‍ ആവശ്യപ്പെട്ടു. അദ്ദേഹം അപ്രകാരം ചെയ്തു. മുനികുമാരന്റെ ദേഹം ചിതയില്‍ വച്ചു. ആ സമയത്ത് താപസന്‍ ''നീയും പുത്രദുഃഖത്താല്‍ മരിക്കാനിടയാകട്ടെ.'' എന്നു ശപിച്ചു. പിന്നെ പുത്രന്റെ ചിതയില്‍ ചാടി രണ്ടുപേരും മരിച്ചു.
ആ ശാപം ഇതാ ഫലിക്കാന്‍ പോകുന്നു. എന്ന് പറഞ്ഞ് ദശരഥന്‍ പുത്രദുഃഖത്തില്‍ ദേഹം വെടിഞ്ഞു. അന്തഃപ്പുരസ്ത്രീകള്‍ വാവിട്ടു നിലവിളിച്ചു. നെഞ്ചത്തടിച്ചു കരയുന്ന ശബ്ദംകേട്ട് വസിഷ്ഠമുനി അവിടെയെത്തി. മന്ത്രിമാരോടെല്ലാം ആലോചിച്ച് രാജാവിന്റെ ശരീരം എണ്ണത്തോണിയില്‍ സൂക്ഷിക്കുവാനും ഭരതനെ കേകയത്തു നിന്നു കൂട്ടിക്കൊണ്ട് വരാനും ഏര്‍പ്പാടുചെയ്തു .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates