Kochi International Airport ഫയല്‍ ചിത്രം
Business

കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോയില്‍ പോയാലോ?; സാധ്യതാപഠനം, ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

വാട്ടര്‍ മെട്രോ സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) വരെ വിപുലീകരിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കി അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) വരെ വിപുലീകരിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കി അധികൃതര്‍. ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പെരിയാര്‍ നദിയിലൂടെ സിയാല്‍ വരെ വാട്ടര്‍ മെട്രോ സര്‍വീസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതാപഠനത്തില്‍ സഹകരിക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവെച്ചു.

നിലവിലെ മെട്രോ റെയില്‍ ശൃംഖലയെയും ഉള്‍നാടന്‍ ജലപാതകളെയും സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തെയും കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാകും നിര്‍ദിഷ്ട വാട്ടര്‍ മെട്രോ സര്‍വീസ്. കേരളത്തിലെ സുസ്ഥിര നഗരഗതാഗത ശൃംഖല കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാകും എന്നാണ് പ്രതീക്ഷ.

എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പ്രൊഫ. പ്രമോദ് തേവന്നൂരും കെഎംആര്‍എല്‍ ജനറല്‍ മാനേജര്‍ (സിവില്‍) ജോ പോള്‍ എംയും ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുകയും തുടര്‍ന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം കൈമാറുകയും ചെയ്തു.

സംയോജിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ബഹുമുഖ ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആലുവ മെട്രോ സ്റ്റേഷനെയും സിയാലിനെയും ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ സര്‍വീസിനായുള്ള സമഗ്ര സാധ്യതാപഠനം ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കില്ലാതെ ജലഗതാഗത സംവിധാനം ഒരുക്കുന്നതിനൊപ്പം മേഖലകളെ കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കുന്ന നൂതന എന്‍ജിനീയറിങ് പരിഹാരവും ഈ പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള സുസ്ഥിര നഗരഗതാഗത മാതൃകകളില്‍ ആഗോളതലത്തില്‍ കൊച്ചിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായകമാകും.

ധാരണാപത്ര പ്രകാരം, സാധ്യതാപഠനത്തിന്റെ നോളജ് പാര്‍ട്ണര്‍ ആയി എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുകയും അക്കാദമിക, സാങ്കേതിക, ഗവേഷണ മേഖലകളില്‍ ആവശ്യമായ പിന്തുണ നല്‍കും. ഫ്‌ളഡ് പ്ലെയ്ന്‍ പഠനങ്ങള്‍, ഹൈഡ്രോളിക്, ഹൈഡ്രോളജിക്കല്‍ വിലയിരുത്തലുകള്‍, ജലവിഭവ മോഡലിംഗ്, ജലവുമായി ബന്ധപ്പെട്ട പ്രത്യേക സാങ്കേതിക പഠനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിര്‍ദിഷ്ട പാതയുടെ സാങ്കേതിക പ്രായോഗികത വിലയിരുത്താന്‍ ആവശ്യമായ വിവിധ ശാസ്ത്രീയ പഠനങ്ങളില്‍ എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.

കെഎംആര്‍എല്‍ നിയോഗിക്കുന്ന സര്‍വേ സംഘങ്ങള്‍ക്ക് സര്‍വേ ആസൂത്രണം, വിവരശേഖരണ രീതികള്‍, സാമ്പിളിംഗ് സാങ്കേതികവിദ്യകള്‍, ഫീല്‍ഡ് പ്രോട്ടോക്കോളുകള്‍, ഗുണനിലവാര ഉറപ്പാക്കല്‍ നടപടികള്‍ തുടങ്ങിയ മേഖലകളിലും ഇന്‍സ്റ്റിറ്റ്യൂട്ട് സാങ്കേതിക മാര്‍ഗനിര്‍ദേശം നല്‍കും. കെഎംആര്‍എല്ലിന്റെ അനുമതിക്കും പദ്ധതിയുടെ ആവശ്യങ്ങള്‍ക്കും വിധേയമായി ഹൈഡ്രോളജിക്കല്‍ മോഡലിംഗ്, ജലപ്രവാഹ വിശകലനം, പ്രളയപ്രതിരോധ പഠനങ്ങള്‍, സുസ്ഥിരതാ വിലയിരുത്തലുകള്‍, സര്‍വേ വിവരങ്ങളുടെ വിശകലനം, സാങ്കേതിക റിപ്പോര്‍ട്ടുകളും രേഖകളും തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരിക്കുമെന്ന് പ്രമോദ് തേവന്നൂര്‍ വ്യക്തമാക്കി.

ഈ സഹകരണം നിര്‍ദിഷ്ട വാട്ടര്‍ മെട്രോ വിപുലീകരണ പദ്ധതിക്ക് ശക്തമായ ശാസ്ത്രീയ അടിത്തറ ഒരുക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ പ്രതിരോധ ശേഷിക്കും മുന്‍ഗണന നല്‍കുന്ന പദ്ധതിനിര്‍വഹണത്തിന് വഴിയൊരുക്കും. സംയോജിത പൊതുഗതാഗത മേഖലയിലെ കെഎംആര്‍എല്ലിന്റെ അനുഭവസമ്പത്തും എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ-സാങ്കേതിക വൈദഗ്ധ്യവും ഒന്നിച്ചുചേരുന്നതിലൂടെ, നൂതനവും സുസ്ഥിരവും ഭാവിയെ മുന്നില്‍ കണ്ടുള്ളതുമായ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഈ സംരംഭം കൂടുതല്‍ കരുത്തേകുമെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

connect Kochi Airport by water metro?; Feasibility study, MoU signed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജീവന്റെ തുടിപ്പുണ്ടോ?; വയനാട് മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ മൂവ്‌മെന്റ് ലൊക്കേറ്റിങ് കാമറകള്‍, കെഡാവര്‍ നായകള്‍

'എല്‍ഡിഎഫ് കൃത്യമായി ചെയ്തിരുന്നു, യുഡിഎഫ് സര്‍ക്കാര്‍ മേല്‍നോട്ടം നടത്തിയില്ല'; മേപ്പാടി ദുരന്തത്തില്‍ മുന്‍ എംഎല്‍എ ലിന്റോ ജോസഫ്

'തെന്നിന്ത്യയിൽ നിന്നാണ് വരുന്നതെന്ന് പറയരുതെന്ന് അവർ പറഞ്ഞു, ഇന്ന് അതേ ആളുകൾ പറയുന്നത്'; ബോളിവുഡിനെക്കുറിച്ച് സന്ദീപ് കിഷൻ

എഥനോള്‍ 'കത്തുന്നു'; ഇ25 പുറത്തിറക്കുമോ?, വിശദീകരണവുമായി കേന്ദ്രം

'വളരെ നല്ലവരാണ് ബോബിയും സണ്ണിയും, മരിക്കുന്നതിന് മുൻപ് ധർമേന്ദ്ര പറഞ്ഞത് ഒരൊറ്റ കാര്യം'; തുറന്നു പറഞ്ഞ് ഹേമ മാലിനി