ksfe ഫയൽ
Business

ചിട്ടി വിളിക്കാന്‍ ജാമ്യം വേണ്ട, 8.50 ശതമാനം പലിശ ഉറപ്പ്; അറിയാം കെഎസ്എഫ്ഇയുടെ കിടിലന്‍ സ്‌കീം

കെഎസ്എഫ്ഇ ചിട്ടി എന്ന് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കെഎസ്എഫ്ഇ ചിട്ടി എന്ന് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നടക്കുന്ന ഒരേയൊരു ചിട്ടി സ്ഥാപനമാണ് കെഎസ്എഫഇ. കെഎസ്എഫ്ഇയുടെ ഏറ്റവും ആകര്‍ഷകമായ സ്‌കീം ചിട്ടി തന്നെയാണ്. എന്നാല്‍ വിളിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും കനത്ത ജ്യാമ വ്യവസ്ഥയും കാരണം പലരും കെഎസ്എഫ്ഇ ചിട്ടികളില്‍ നിന്ന് അകന്നു നില്‍ക്കാറുണ്ട്.

എന്നാല്‍ ചിട്ടി വിളിച്ചെടുക്കുന്നവര്‍ക്ക് ജ്യാമ വ്യവസ്ഥയില്‍ വന്‍ ഇളവ് നല്‍കുന്ന ഒരു ആകര്‍ഷകമായ സ്‌കീം കെഎസ്എഫ്ഇയ്ക്ക് ഉണ്ട്. കെഎസ്എഫ്ഇയുടെ ' ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് ' സ്‌കീം വഴി ആകര്‍ഷകമായ 8.5 ശതമാനം പലിശ ലഭിക്കും. സാധാരണനിലയില്‍ ഒരു കെഎസ്എഫ്ഇ ചിട്ടി വിളിച്ചെടുക്കുക എന്നത് സാധാണക്കാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനു കാരണം കടുത്ത ജ്യാമ വ്യവസ്ഥകള്‍ തന്നെയാണ്.

ചിട്ടി വിളിച്ചെടുത്താല്‍ ബാക്കിയുള്ള മാസങ്ങളിലെ പ്രതിമാസ തവണകള്‍ വിളിച്ചെടുക്കുന്നവര്‍ കൃത്യമായി അടയ്ക്കുമെന്ന് കെഎസ്എഫ്ഇക്ക് ഉറപ്പ് നല്‍കേണ്ടതുണ്ട്. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ജാമ്യം നില്‍ക്കുന്നത് അടക്കമുള്ള ജാമ്യവ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കേണ്ടതായി വരും. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കേണ്ടി വരിക. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി വില്ലേജ് ഓഫീസില്‍ നിന്നുള്ള നികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, പ്രമാണങ്ങള്‍, ബാങ്കിലോ, കെഎസ്എഫ്ഇയിലോ ഉള്ള സ്ഥിര നിക്ഷേപ രേഖകള്‍, എല്‍ഐസി പോളിസികള്‍, സ്വര്‍ണം, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചും ചിട്ടി വിളിച്ചെടുക്കാവുന്നതാണ്. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീമാണ് പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കും.

ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ്

മുകളില്‍ പറഞ്ഞ പല നിബന്ധകളും സാധാരണക്കാരെ കൊണ്ട് ഉറപ്പാക്കാന്‍ സാധിച്ചെന്നു വരില്ല. ശമ്പള സര്‍ട്ടിഫിക്കറ്റോ, വസ്തു ജാമ്യമോ പോലുള്ള പരമ്പരാഗത ജാമ്യങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക്, മറ്റ് പുറത്തുനിന്നുള്ള ജാമ്യങ്ങള്‍ ഒഴിവാക്കാന്‍ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സ്‌കീം പ്രയോജനപ്പെടുത്തുമ്പോള്‍ ചിട്ടിപ്പണം മുഴുവനായി കൈയിലേക്ക് ഉടന്‍ കിട്ടിയില്ലെന്നു വരാം. പക്ഷെ ജാമ്യം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ ചിട്ടിപ്പണം കെഎസ്എഫ്ഇയില്‍ കുടുങ്ങില്ലെന്ന് ഉറപ്പിക്കാം.

ഇവിടെ ബാക്കി തുകയ്ക്ക് തുല്യമായ പണം കെഎസ്എഫ്ഇയില്‍ തന്നെ ഒരു പ്രത്യേക നിക്ഷേപമായി നിക്ഷേപിക്കണം. ഉദാഹരണത്തിന് 5 ലക്ഷം രൂപയുടെ ഒരു ചിട്ടി വിളിച്ചെടുത്തെന്ന് കരുതുക. ഭാവി ബാധ്യത (ബാക്കി അടയ്ക്കാനുള്ള തുക) 3 ലക്ഷം രൂപയാണെന്ന് കരുതുക. ഈ 3 ലക്ഷം രൂപ കെഎസ്എഫ്ഇ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റണം. അതായത് 2 ലക്ഷം രൂപയാകും ഉടനടി കൈയ്യില്‍ കിട്ടുക.

3 ലക്ഷം രൂപ കുടുങ്ങിയെന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 8.5% പലിശ കിട്ടും. ഈ പലിശ ഉപയോഗിച്ച് ചിട്ടിയുടെ പ്രതിമാസ തവണകള്‍ തനിയെ അടഞ്ഞുപോകും. ചിട്ടി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അസ്സല്‍ തുക പൂര്‍ണ്ണമായും തിരികെ ലഭിക്കുകയും ചെയ്യും. ജാമ്യം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നുവെന്നതാണ് ഏറ്റവും പ്രധാനം. സാധാരണക്കാര്‍ക്കും, പ്രവാസികള്‍ക്കും ഇത് വലിയൊരു ആശ്വാസമാണ്.

സ്‌കീമില്‍ നിക്ഷേപിച്ച തുകയില്‍ നിന്നുള്ള പലിശ നേരിട്ട് ചിട്ടി അടവിലേയ്ക്ക് പോകും. അതിനാല്‍ തന്നെ അടവ് തുകയ്ക്കായി ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. ചിട്ടി കാലാവധി തീരുമ്പോള്‍ നിക്ഷേപിച്ച തുക മുഴുവനായി കൈയ്യില്‍ കിട്ടും. അതായത് സത്യത്തില്‍ യാതൊരു നഷ്ടവുമില്ലെന്ന് സാരം.

സ്‌കീം ഉപയോഗിക്കുന്ന പക്ഷം ചിട്ടി വിളിച്ചെടുക്കുമ്പോള്‍ മുഴുവന്‍ പണവും പെട്ടെന്ന് കയ്യില്‍ കിട്ടില്ല. അതിനാല്‍ മുഴുവന്‍ പണവും ആവശ്യമുള്ളവര്‍ക്ക് ഈ സ്‌കീം നേട്ടമാകില്ല. ചിട്ടി കാലാവധി തീരുന്നതിന് മുമ്പ് ഈ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍, അതിന് പകരമായി മറ്റ് ജാമ്യങ്ങള്‍ (ശമ്പള സര്‍ട്ടിഫിക്കറ്റോ വസ്തുവോ) ഹാജരാക്കേണ്ടി വരും. ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ തുക ആദായ നികുതി പരിധിക്ക് മുകളിലാണെങ്കില്‍ നികുതി ബാധ്യതകള്‍ ഉണ്ടായേക്കാം.

ksfe chitty security deposit in trust scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനി ഗ്രൂപ്പിന്റെ കൊളംബോ തന്ത്രം; വിഴിഞ്ഞത്ത് എംഎസ്സി സഖ്യത്തിലൂടെ ചരിത്ര മുന്നേറ്റം ലക്ഷ്യം

ഹോര്‍മൂസില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധം; ഇറാന്‍ പ്രതിനിധിയെ വിളിച്ചു വരുത്തി കേന്ദ്രസര്‍ക്കാര്‍

വിസ കാലാവധി കഴിഞ്ഞോ? രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ, മുന്നറിയുപ്പുമായി സൗദി അറേബ്യ

മതം മാറിയ മാധവിക്കുട്ടിയെ നോര്‍ത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടി; വിദ്യ ബാലന്‍ പിന്മാറിയത് ആ സമ്മര്‍ദ്ദത്തില്‍: കമല്‍

സൗജന്യമായി ഡിപ്ലോമ പഠിക്കാം! കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; പത്താം ക്ലാസ് മതി