Sukanya Samriddhi Yojana  പ്രതീകാത്മക ചിത്രം
Business

മകളുടെ ഭാവി സുരക്ഷിതമാക്കണോ?, ഇതാ വേറിട്ട മൂന്ന് സമ്പാദ്യ പദ്ധതികള്‍; മൂന്നിലും നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ എവിടെ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്ന് ചിന്തിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെ ഉണ്ടാവില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ എവിടെ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്ന് ചിന്തിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെ ഉണ്ടാവില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഭാവി ശോഭനമാക്കാന്‍ നിരവധി സമ്പാദ്യ പദ്ധതികള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ മുന്നില്‍ നില്‍ക്കുന്നത് എസ്‌ഐപിയും സുകന്യ സമൃദ്ധി യോജനയും പിപിഎഫുമാണ്.

സുകന്യ സമൃദ്ധി യോജനയും പിപിഎഫും സുരക്ഷിത നിക്ഷേപമാര്‍ഗങ്ങളാണെങ്കില്‍ എസ്‌ഐപി വിപണി അധിഷ്ഠിതമാണ്. റിസ്‌ക് ഉണ്ടെങ്കില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ എസ്‌ഐപിയില്‍ നിന്ന് നല്ല നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

വര്‍ദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകളും മറ്റും കണക്കിലെടുത്താല്‍ ചിട്ടയായ സാമ്പത്തിക ആസൂത്രണം ഏതൊരു കുടുംബത്തിനും അനിവാര്യമാണ്. അതിനാല്‍ ദീര്‍ഘകാല സമ്പാദ്യ പദ്ധതികള്‍ക്കാണ് മാതാപിതാക്കള്‍ പ്രാധാന്യം നല്‍കുന്നത്. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ പ്രതിമാസ വരുമാനത്തില്‍ നിന്നും നിശ്ചിത തുക എല്ലാ മാസവും മാറ്റി വെച്ചാല്‍ കുട്ടികള്‍ വലുതാവുമ്പോഴേക്കും അവരുടെ ആവശ്യങ്ങള്‍ക്ക് വലിയൊരു തുക സമ്പാദിക്കാന്‍ സാധിക്കും.

എസ്‌ഐപി

ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്ഐപിയില്‍ നിക്ഷേപിച്ചാല്‍ വിപണിയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായാലും ആവറേജ് ചെയ്ത് പോകും. ഇത് ഭാവിയില്‍ വലിയൊരു തുക സമ്പാദിക്കാന്‍ സഹായിക്കും. ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ എസ്‌ഐപിയില്‍ നിന്ന് ശരാശരി പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

സുകന്യ സമൃദ്ധി യോജന:

2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഈ പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്):

ഈ സ്‌കീമില്‍ ഏതൊരു ഇന്ത്യന്‍ പൗരനും നിക്ഷേപിക്കാം. കുട്ടികളുടെ ഭാവിക്ക് വേണ്ടി മാതാപിതാക്കള്‍ക്കും പിപിഎഫില്‍ നിക്ഷേപം തുടങ്ങാം. പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ഈ സ്‌കീമില്‍ ഓരോ വര്‍ഷവും 1.5 ലക്ഷം വരെ നിക്ഷേപിക്കാം. ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്.

ആദ്യത്തെ 15 വര്‍ഷം വരെ ലോക്ക്-ഇന്‍- പിരിയഡായിരിക്കും. പക്ഷേ, നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 5 വര്‍ഷത്തെ ഓരോ ബ്ലോക്കുകളാക്കി കാലാവധി നീട്ടാം. ഇത് വരുമാനം വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം ഇളവുകളും ലഭിക്കും.

വൈവിധ്യവല്‍ക്കരണം

കുട്ടികളുടെ ഭാവി മുന്നില്‍ കണ്ട് നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം നടത്തുന്നത് നല്ലതാണ് എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഒരു നിശ്ചിത തുക വീതം മൂന്ന് പദ്ധതികളിലേക്കും നീക്കിവെച്ചാല്‍ ഭാവിയില്‍ വലിയ കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും. പിപിഎഫും സുകന്യ സമൃദ്ധി യോജനയും സുരക്ഷിതമാണെങ്കില്‍ കുറച്ച് റിസ്‌ക് എടുത്ത് എസ്‌ഐപിയില്‍ കൂടി നിക്ഷേപിക്കാന്‍ തയ്യാറായാല്‍ ദീര്‍ഘകാലം കഴിയുമ്പോള്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

which is the best investment plan for girl child, sip vs ssy vs ppf

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കി; മമതയുടെ അടുത്ത അനുയായി

ചെങ്കൽപ്പണയിലെ ചൂടിൽ ഉരുകാത്ത സ്വപ്നം; വിയർപ്പുതുള്ളികളിൽ നിന്ന് എൻജിനീയറിംഗ് ബിരുദത്തിലേക്ക് ഒഡീഷക്കാരൻ റിങ്കു

'ഹലാൽ ഫായിദ' തട്ടിപ്പ്: സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ സുധാകരൻ എംപി

ഓണത്തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ കർശന ട്രാഫിക്-പാർക്കിംഗ് പരിഷ്കാരം; മൾട്ടിലെവൽ കാർ പാർക്കിംഗിൽ ആഗസ്റ്റ് 31 വരെ സൗജന്യം

പാന്‍ട്രി മുതല്‍ ശുചിമുറി വരെ, വന്ദേഭാരതുമായി കിടപിടിക്കും; ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ്, ഉദ്ഘാടനം ഇന്ന്