മുംബൈ: റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) നിര്‍ദ്ദേശപ്രകാരം ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ക്കെതിരെ നോയല്‍ ടാറ്റയും ടാറ്റ ട്രസ്റ്റും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കമ്പനി ഉടമസ്ഥതയിലോ മൂല്യനിര്‍ണ്ണയത്തിലോ ഉള്ള തര്‍ക്കത്തിനപ്പുറം, ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തന ശൈലിയെത്തന്നെ ഇത് ബാധിക്കുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക.
അപ്പര്‍-ലെയര്‍ എന്‍ബിഎഫ്‌സി വിഭാഗത്തില്‍പ്പെടുന്ന ടാറ്റ സണ്‍സിന്മേലുള്ള റിസര്‍വ് ബാങ്ക് ചട്ടങ്ങളുടെ ഭാഗമായാണ് ഈ ലിസ്റ്റിങ് ചര്‍ച്ചകള്‍ വരുന്നത്. 2024ല്‍ അന്തരിച്ച രത്തന്‍ ടാറ്റയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം, ടാറ്റ സണ്‍സ് ഒരു അണ്‍ലിസ്റ്റഡ് കമ്പനിയായി തുടരാന്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. ഇതിനായി എന്‍ബിഎഫ്‌സി രജിസ്ട്രേഷന്‍ ഒഴിവാക്കാനും കമ്പനി അപേക്ഷ നല്‍കി. ഏകദേശം 20,000 കോടി രൂപയുടെ വായ്പകളും പ്രിഫറന്‍സ് ഷെയറുകളും തിരിച്ചടച്ചുകൊണ്ടായിരുന്നു ഈ തീരുമാനം നടപ്പിലാക്കിയത്.
എന്നാല്‍, രണ്ട് വര്‍ഷത്തിലേറെയായി പെന്‍ഡിങ്ങിലായിരുന്ന ഈ അപേക്ഷ സെപ്റ്റംബര്‍ 11ന് ആര്‍ബിഐ തള്ളിക്കളഞ്ഞു. അപ്പര്‍-ലെയര്‍ എന്‍ബിഎഫ്‌സികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ടാറ്റ ട്രസ്റ്റുകളുടെ കീഴിലുള്ള ജീവകാരുണ്യ ട്രസ്റ്റുകള്‍ക്കാണ് ടാറ്റ സണ്‍സിന്റെ 66% ഓഹരികളും ഉള്ളത്. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതം ആശുപത്രികള്‍, സര്‍വ്വകലാശാലകള്‍, മറ്റ് ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
വാണിജ്യ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യവും വെവ്വേറെയല്ല, മറിച്ച് ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് നോയല്‍ ടാറ്റ ബോര്‍ഡിന് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക ലാഭം നോക്കാതെ വലിയ തുകകള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ടാറ്റ സണ്‍സ് മുടക്കിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിലും പ്രതിസന്ധിയിലായ ഗ്രൂപ്പ് കമ്പനികളെയും നിക്ഷേപകരെയും രക്ഷിക്കാന്‍ ടാറ്റ സണ്‍സ് മുന്‍കാലങ്ങളില്‍ ഇടപെട്ടിട്ടുള്ളത് ഇതിന് ഉദാഹരണമാണ്.
ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍, പൊതുനിക്ഷേപകരും സ്ഥാപനങ്ങളും വിദേശ നിക്ഷേപകരും കമ്പനിയുടെ ഭാഗമാകും. അവരുടെ ലക്ഷ്യവും ലാഭവിഹിതവും മാത്രമായിരിക്കും പ്രധാനം. സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാണം, വ്യോമയാനം തുടങ്ങിയ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ റിട്ടേണ്‍ ലഭിക്കാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. ഇത്തരം പദ്ധതികള്‍ക്കോ പ്രതിസന്ധിയിലായ കമ്പനിയെ രക്ഷിക്കാനോ പൊതു ഓഹരി ഉടമകള്‍ പരിഗണന നല്‍കിയേക്കില്ലെന്ന് നോയല്‍ ടാറ്റ ചൂണ്ടിക്കാണിക്കുന്നു.
ആര്‍ബിഐയുടെ വിസമ്മതം നിലനില്‍ക്കേ നിയമപരമായ വഴികളും പുനഃസംഘടനയും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിഗണിക്കണമെന്നാണ് നോയല്‍ ടാറ്റയുടെ പക്ഷം. ലിസ്റ്റിങ് ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ ഇതിനായി മൂന്ന് വര്‍ഷത്തെ സാവകാശം തേടണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എങ്കിലും, വോട്ടിങ്ങിന് നിര്‍ബന്ധിതനായാല്‍ ലിസ്റ്റിങ് തീരുമാനത്തെ താന്‍ എതിര്‍ത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 'ഇത് വെറുമൊരു വികാരമല്ല, മറിച്ച് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മാതൃകയാണ്. ലിസ്റ്റിങ് അത് അപ്പാടെ തകര്‍ക്കും' -നോയല്‍ ടാറ്റ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates