2011 മെയ് 20-ന് രാത്രി 10 മണി... എവറസ്റ്റ് കീഴടക്കണം എന്ന വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹം സഫലമാക്കാനുള്ള യാത്രയ്ക്കായി അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തി നിവേദിതയും സംഘവും സൗത്ത് കോൾ ക്യാംപിൽ നിന്ന് സംഘം യാത്ര ആരംഭിച്ചു.
എവറസ്റ്റ്- ലോട്സെ (Lhotse) കൊടുമുടികൾക്ക് ഇടയിലുള്ള സൗത്ത് കോൾ ക്യാംപ് എന്ന് പറയുന്നത് സമുദ്രനിരപ്പിൽ നിന്നും 8,000 മീറ്ററിന് മുകളിലുള്ള 'ഡെത്ത് സോൺ' എന്ന് വിളിക്കുന്ന പ്രദേശമാണ്. ഈ പ്രദേശത്തുള്ള ഓക്സിജന്റെ അളവ് തീരെയില്ല എന്ന് തന്നെ പറയാം. ആവശ്യത്തിന് ഓക്സിജൻ സിലണ്ടറുകൾ ശേഖരിച്ച ശേഷമാണ് സംഘം ക്യാംപിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്.
സൗത്ത് കോൾ (South Col) ക്യാംപിൽ നിന്ന് അവർ പുറപ്പെട്ടപ്പോൾ മണിക്കൂറിൽ 74 മുതൽ 93 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു.
പക്ഷെ, അതിശൈത്യവും മോശം കാലാവസ്ഥയും കാരണം യാത്ര ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. മോശം കാലാവസ്ഥയിലും വ്യോമ സേനയുടെ വിമാനങ്ങൾ സുരക്ഷിതമായി താഴെ ഇറക്കാൻ സഹായിച്ചിട്ടുള്ള സ്ക്വാഡ്രൺ ലീഡർ നിവേദിത ചൗധരിയ്ക്ക് അത്രയേറെ ആത്മവിശ്വാസം ഉണ്ടായിരുന്നു.
കോർപോറൽ രാജു സിന്ധു എന്ന സഹ പ്രവർത്തകനും എവറസ്റ്റ് യാത്രക്ക് സഹായിക്കാനായി രണ്ട് ഷെർപ്പ ഗൈഡുകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഭയത്തിനും ക്ഷീണത്തിനും വഴങ്ങാതെ നിവേദിതയും സംഘവും മുന്നോട്ട് യാത്ര ചെയ്യാൻ തുടങ്ങി.
നാല് പേരടങ്ങുന്ന സംഘത്തിലെ ഒരു ഷെർപ്പ ഗൈഡ് ഒഴിച്ച് ബാക്കി ഉള്ള എല്ലാവരും ഓക്സിജൻ സിലണ്ടർ ഉപയോഗിച്ചാണ് യാത്ര തുടങ്ങിയത്. ഒരു ഷെർപ്പ ഗൈഡ് മാത്രം ഓക്സിജൻ ഉപയോഗിക്കാൻ വിസമ്മതിച്ചു. താൻ നിരവധി തവണ കയറിയിട്ടുണ്ട് എന്നും അത് കൊണ്ട് ഇതൊന്നും ആവശ്യമില്ലെന്നും ആയിരുന്നു ഗൈഡിന്റെ വാദം.
യാത്ര തുടങ്ങി ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ കഠിനമായ തണുപ്പും ഓക്സിജന്റെ കുറവും ആ ഗൈഡിന്റെ ആരോഗ്യനില വഷളാക്കി. ഒടുവിൽ ശരീരത്തിൽ ഓക്സിജൻ്റെ അളവ് അപകടകരമായി രീതിയിൽ കുറഞ്ഞ് അയാൾ തളർന്നു വീണു.
ആ ഘട്ടത്തിൽ നിവേദിതയ്ക്ക് മുന്നിൽ രണ്ട് വഴികളാണുണ്ടായിരുന്നത്. ആദ്യത്തേത് ബോധമില്ലാതെ കിടക്കുന്ന ഷെർപ്പയെ അവിടെത്തന്നെ ഉപേക്ഷിച്ച്, കൈവശമുള്ള ഓക്സിജൻ ഉപയോഗിച്ച് മുന്നോട്ട് നീങ്ങുക. അല്ലെങ്കിൽ സ്വന്തം സ്വപ്നങ്ങളും നേട്ടങ്ങളും ഉപേക്ഷിച്ചു ഒരു മനുഷ്യ ജീവൻ രക്ഷിക്കുക. തന്റെ കൂട്ടത്തിൽ ഒരാൾ വീണുകിടക്കുന്നത് കണ്ട നിവേദിത മറ്റൊന്നും ആലോചിച്ചില്ല. എവറസ്റ്റിലേക്കുള്ള യാത്ര നിർത്തി, പകരം ഗൈഡിന്റെ ജീവൻ രക്ഷിക്കാൻ അവർ തിരിച്ച് ഇറങ്ങി.
ഒടുവിൽ, അന്നു രാവിലെ ഏകദേശം 8:50-ഓടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന് മുകളിൽ കയറി സ്ക്വാഡ്രൺ ലീഡർ നിവേദിത ചൗധരി റെക്കോർഡ് ഇട്ടു. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഓഫീസറും ഈ അസാധാരണ നേട്ടം കൈവരിക്കുന്ന രാജസ്ഥാനിൽ നിന്നുള്ള ആദ്യ വനിതയുമായി അവർ ചരിത്രത്തിൽ ഇടം നേടി.
വെറുമൊരു എവറസ്റ്റ് കീഴടക്കൽ മാത്രമായിരുന്നില്ല നിവേദിതയ്ക്ക് ഈ യാത്ര. പകരം, ഇന്ത്യയിലെ കോടിക്കണക്കിന് പെണ്കുട്ടികൾക്ക് സ്വപ്നങ്ങൾ കാണാനും അത് നേടിയെടുക്കാനും പ്രേരിപ്പിക്കുക എന്നത് കൂടിയായിരുന്നു.
രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ മുകുന്ദ്ഗഡ് ഗ്രാമത്തിൽ 1985 ഏപ്രിലിൽ ആണ് നിവേദിത ചൗധരി ജനിച്ചത്. കർഷകനായ അവരുടെ പിതാവ് പ്രഭാകർ സിംഗ് ചൗധരി, തന്റെ മൂന്ന് കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ ജയ്പൂരിലേക്ക് താമസം മാറ്റി.
ജയ്പൂരിലെ ഗാന്ധി നഗർ ഗവൺമെന്റ് ഗേൾസ് സ്കൂളിൽ ആണ് നിവേദിത പഠനം ആരംഭിച്ചത്. നീന്തൽ, അത്‌ലറ്റിക്സ്, സൈക്ലിംഗ്, ഡിബേറ്റ്, നൃത്തം എന്നിവയിൽ സംസ്ഥാന തലത്തിൽ തന്നെ സമ്മാനങ്ങൾ അവർ വാരിക്കൂട്ടി.
സ്കൂൾ പഠനത്തിന് ശേഷം ജയ്പൂരിലെ ആര്യ എഞ്ചിനീയറിങ് കോളേജിൽ അവർ ബാച്ചിലർ ഓഫ് ടെക്നോളജി ബിരുദം നേടി. കോളേജ് പഠനകാലത്ത്, നാഷണൽ കേഡറ്റ് കോർപ്സ് (NCC)ലെ പങ്കാളിത്തമാണ് നിവേദിതയെ സൈന്യത്തിലെത്തിച്ചത്.
അങ്ങനെ, ഇന്ത്യൻ വ്യോമസേനയിൽ (Indian Air Force) 'നാവിഗേറ്റർ' (Navigator) തസ്തികയിൽ കരിയർ തുടങ്ങി. നിർണായകമായ നിരവധി ഓപ്പറേഷനുകളുടെ ഭാഗമായി. പിന്നീട് 2014-ലാണ് നിവേദിതയ്ക്ക് സ്ക്വാഡ്രൺ ലീഡർ ആയി സ്ഥാനക്കയറ്റം ലഭിച്ചു.
വ്യോമസേനയിലെ പത്ത് വർഷത്തെ സേവനത്തിന് ശേഷം, 2018-ലാണ് സ്ക്വാഡ്രൺ ലീഡർ നിവേദിത ചൗധരി ഔദ്യോഗികമായി സർവീസിൽ നിന്നും വിരമിച്ചത്. വ്യോമസേനയിൽ നിന്നും വിരമിച്ച ശേഷം അവർ തന്റെ ജീവിതം പൂർണ്ണമായും യോഗ, ശാരീരിക-മാനസിക ആരോഗ്യം (Wellness & Yoga) എന്നിവയ്ക്കായി മാറ്റി വെച്ചു.
യോഗയെ കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനായി അവർ യോഗയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, പിന്നീട് മാസ്റ്റർ ഓഫ് സയൻസ് (M.Sc in Yoga) ബിരുദവും കരസ്ഥമാക്കി. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും മാനസികാരോഗ്യം വീണ്ടെടുക്കാനുമായി അവർ 'നൈവേദ്യ യോഗ' (Naivedya Yoga) എന്ന പേരിൽ ഒരു വെൽനസ്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഇതിലൂടെ ആളുകൾക്ക് അവർ യോഗാ പരിശീലനവും മെന്റർഷിപ്പും നൽകി വരുന്നു.
വ്യോമസേനയുടെ ആകാശത്തു നിന്നും ഹിമാലയത്തിന്റെ നെറുകയിലേക്കും, അവിടെനിന്ന് യോഗയുടെ ശാന്തതയിലേക്കുമുള്ള നിവേദിത ചൗധരിയുടെ ജീവിതയാത്ര പ്രതിസന്ധികളോട് പൊരുതി ജയിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഒരു പാഠപുസ്തകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates