എത്ര ശ്രമിച്ചാലും ചിലർക്ക് ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയില്ല. മൂക്കത്താണ് ശുണ്ഠി എന്ന് നമ്മള്‍ പലപ്പോഴും അത്തരക്കാരെ വിശേഷിപ്പിക്കാറുണ്ട്. ഇങ്ങനെ അടിക്കടി ദേഷ്യപ്പെടുന്നവർക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരിക്കുമെന്നാണ് അമേരിക്കയില്‍ നിന്നുള്ള ഗവേഷക സംഘത്തിൻ്റെ കണ്ടെത്തൽ.
വെറും എട്ട് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ദേഷ്യം പോലും രക്തക്കുഴലുകൾ വികസിക്കാനുള്ള ശേഷി പകുതിയോളം കുറച്ചതായി ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ പ്രഭാവം പിന്നീടുള്ള 40 മിനിറ്റ് വരെ നീണ്ടു നിന്നുവെന്നും പഠനം പറയുന്നു. ദേഷ്യവും ഹൃദയാരോഗ്യവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു പഠനം വിശദീകരിക്കുന്നു.
ആരോഗ്യമുള്ള, പ്രായപൂര്‍ത്തിയായ 280 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഇവരിൽ ഹൃദ്രോഗമോ പ്രമേഹം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള പ്രധാന അപകട ഘടകങ്ങളോ ഇല്ലായിരുന്നു. ഇവരെ നാല് വിഭാഗങ്ങളായി തിരിച്ച ശേഷം, എട്ടു മിനിറ്റോളം ദേഷ്യമോ, ഉത്കണ്‌ഠോ വരുത്തുന്ന സംഭവം ഓര്‍ത്തെടുക്കാനും ഒരു വിഭാഗത്തോട് സങ്കടവും വിഷമവും തോന്നുന്ന കാര്യങ്ങൾ ഓർക്കാനും, അടുത്ത വിഭാഗത്തെ നിര്‍വികാരമായിരിക്കാനും ആവശ്യപ്പെട്ടു. ശേഷം രക്തക്കുഴലുകളുടെ പ്രവര്‍ത്തനം പരിശോധിച്ചു.
ദേഷ്യമുണ്ടാക്കുന്ന സംഭവം ഓര്‍ത്തെടുത്തവരില്‍ രക്തക്കുഴലുകളുടെ വികാസത്തില്‍ വലിയൊരു ഇടിവു നിരീക്ഷിച്ചു. അതേസമയം, സങ്കടം, വിഷമം പോലുള്ള മറ്റ് വൈകാരിക ചിന്തകളിലൂടെ കടന്നു പോയവരുടേത് സാധാരണ നിലയിലായിരുന്നുവെന്നും ഗവേഷകർ പറയുന്നു.
കൂടാതെ ദേഷ്യപ്പെടുമ്പോൾ സമ്മർദ ഹോർമോൺ ആയ കോര്‍ട്ടിസോളും അഡ്രിനാലിനും വര്‍ധിക്കുന്നു. ഇത് രക്തക്കുഴലുകളിലും ആന്തിരകപാളിയില്‍ മുറുക്കമുണ്ടാക്കുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദം കൂട്ടാനും ഹൃദയാരോഗ്യത്തെ ബാധിക്കാനും ഇടവരുത്തും.
ദേഷ്യം തോന്നുന്നു സന്ദർഭങ്ങളിൽ ദീർഘനിശ്വാസം എടുക്കാം. നാലോ അഞ്ചോ തവണ ഇങ്ങനെ ചെയ്യുമ്പോൾ മാനസികാവസ്ഥ മെച്ചപ്പെടാൻ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുക, നടത്തമോ യോഗയോ പോലുള്ളവ പിരിമുറുക്കം കുറയ്ക്കുക.
വികാരങ്ങളെ ശാന്തമാക്കാൻ മൈൻഡ്ഫുൾനെസ് അല്ലെങ്കിൽ മെഡിറ്റേഷൻ പരീക്ഷിക്കാവുന്നതാണ്.
ദേഷ്യം നിയന്ത്രിക്കാൻ പ്രയാസമാണെന്ന് തോന്നിയാൽ തെറാപ്പിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates