'ആൽഫ'യിലെ ആലിയ ഭട്ടിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചിത്രത്തിന് വേണ്ടി കഠിന പരിശീലനങ്ങളിലൂടെയാണ് താരം കടന്നു പോയത്. അതിനായി ഡയറ്റ് ദിനചര്യയും ഫിറ്റ്നസും വലിയ രീതിയിൽ മാറ്റിയിരുന്നു. എൻഡിടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഫിറ്റ്നസ് ട്രെയിനറും ദി ട്രൈബ് ഇന്ത്യയുടെ കോ-ഫൗണ്ടറുമായ കരൺ സാഹ്നി, ആലിയ ഭട്ടിനെ എങ്ങനെയാണ് പരിശീലിപ്പിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്.
ഷൂട്ടിനിടെ ഉണ്ടായിരുന്ന താരത്തിന്റെ ഡയറ്റിനെ കുറിച്ചും ടോൺഡ് ആയ ഫിറ്റ് ബോഡി നേടാൻ എത്രത്തോളം പ്രോട്ടീൻ കഴിച്ചുവെന്നും അദ്ദേഹം പറയുന്നു. 'ആൽഫ' ഒരു ആക്ഷൻ സിനിമയായതിനാൽ, ആലിയ ഭട്ടിന്റെ ചലനങ്ങളും ഫൈറ്റ് സീക്വൻസുകളും സ്റ്റണ്ടുകളും എല്ലാം യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നതും വിശ്വസനീയവുമായിരിക്കണമായിരുന്നു.
അതിനായി ആലിയ കഠിന പരിസീലനം നടത്തി. തുടക്കത്തിൽ ഫിറ്റ്നസ് ദിനചര്യയിൽ സ്ട്രെങ്ത് ട്രെയിനിങ്, റിയാക്ഷൻ വർക്ക്, അജിലിറ്റി, റിയാക്ഷൻ ഡ്രില്ലുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ആലിയ 10-12 മണിക്കൂർ ഷൂട്ട് ചെയ്യുകയായിരുന്നു, ഒന്ന്-ഒന്നേകാൽ മണിക്കൂർ ട്രെയിനിങ്, ഒരു മണിക്കൂർ നൃത്തം, കൃത്യമായി പ്ലാൻ ചെയ്ത ഭക്ഷണം, കൂടാതെ ഉറക്കവും വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ഫിറ്റ്നസ് ട്രെയിനർ പറഞ്ഞു.
വീക്കവും പേശിവേദനയും കുറയ്ക്കുന്നതിനുമായി ആലിയയുടെ ദിനചര്യയിൽ ഐസ് ബാത്ത്, ക്രയോതെറാപ്പി എന്നിവ ഉൾപ്പെടുത്തി. ഭക്ഷണത്തിൽ ഉയർന്ന അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തുകയും ചെയ്തു. ഏകദേശം 100 ഗ്രാം മുതൽ 125 ഗ്രാം വരെ പ്രോട്ടീൻ ആലിയ ഒരു ദിവസം കഴിച്ചിരുന്നു.
ഷൂട്ടിങ് ദിവസം അനുസരിച്ച്, ആലിയ രാവിലെ 9 നും 10 നും ഇടയിൽ പ്രഭാതഭക്ഷണവും, ഉച്ചയ്ക്ക് 12.30 നും 2 നും ഇടയിൽ ഉച്ചഭക്ഷണവും, വൈകുന്നേരം 3.30 നും 5 നും ഇടയിൽ ലഘുഭക്ഷണവും, രാത്രി 7 നും 8 നും ഇടയിൽ അത്താഴവും കഴിക്കുമായിരുന്നുവെന്ന് കരൺ പറഞ്ഞു. ആലിയ രാത്രി 10 അല്ലെങ്കിൽ 11 മണിയോടെ ഉറങ്ങുകയും രാവിലെ 6.30 ഓടെ ഉണരുകയും ചെയ്യുമായിരുന്നു. എല്ലാ രാത്രിയിലും 7-7.5 മണിക്കൂർ ഉറങ്ങുമ്പോൾ, അത് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'ആൽഫ'യ്ക്കായുള്ള ആലിയ ഭട്ടിന്റെ ശാരീരിക മാറ്റം ഒരു ക്രാഷ് ഡയറ്റിന്റെ ഫലമായിരുന്നില്ല; അത് അച്ചടക്കമുള്ളതും കൃത്യമായി ആസൂത്രണം ചെയ്തതുമായ ഒരു ദിനചര്യയുടെ ഫലമായിരുന്നു. ആക്ഷൻ രംഗങ്ങൾ സ്ക്രീനിൽ ആലിയ ഇത്ര വിശ്വസനീയമായി തോന്നിയത് മണിക്കൂറുകളോളം സ്ട്രെങ്ത് ട്രെയിനിങ്ങിനും നൃത്തം പരിശീലിക്കുന്നതിനും ചെലവഴിച്ചതുകൊണ്ടാണ്ടെന്ന് പരിശീലകൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates