ക്രിസ്മസ്-പുതുവത്സര അവധിക്കാലം അടിച്ചുപൊളിക്കുകയാണ് എല്ലാവരും. ഫെസ്റ്റിവല്‍ മൂഡ് ആയതുകൊണ്ട് തന്നെ, ഹെവി ഭക്ഷണവും വൈകിയുള്ള ഉറക്കവും വ്യായാമക്കുറവും ഹൃദയത്തെ സമ്മര്‍ദത്തിലാക്കും. മിക്കവാറും ആളുകള്‍ അത് അതിജീവിക്കുമെങ്കിലും ചിലരില്‍ ഇത് ഗുരുതര ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടാക്കാം.
ആഘോഷവേളകളിലെ അമിതാവേശവും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം ഹൃദയത്തിനുണ്ടാകുന്ന പ്രത്യേക അവസ്ഥയാണ് 'ഹോളിഡേ ഹാർട്ട് സിൻഡ്രോം' (Holiday Heart Syndrome). ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ഈ അവസ്ഥ വ്യാപകമായി കണ്ടുവരുന്നതിനാലാണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്.
ആഘോഷവേളകളിലെ അമിതമായ മദ്യപാനം മൂലം ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന അവസ്ഥയാണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം. ഏട്രിയൽ ഫൈബ്രില്ലേഷൻ (Atrial Fibrillation) എന്നും ഈ അവസ്ഥയെ വിളിക്കാറുണ്ട്. ഹൃദയത്തിന്റെ മുകളിലെ അറകൾ ഒരു ക്രമരഹിതമായ രീതിയിൽ ചുരുങ്ങുകയോ വിറയ്ക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ആട്രിയത്തിൽ രക്തം അടിഞ്ഞുകൂടുന്നതിനും കട്ടപിടിക്കുന്നതിനും കാരണമാകും. ഈ കട്ടകൾ രക്തപ്രവാഹത്തിൽ പ്രവേശിച്ചാൽ, അവ തലച്ചോറിലേക്ക് സഞ്ചരിച്ച് സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു.
1978ൽ ആണ് ഈ അവസ്ഥ ആദ്യമായി തിരിച്ചറിഞ്ഞത്. ഹൃദയമിടിപ്പ് അസാധാരണമായി കൂടുക, നെഞ്ചുവേദന, ശക്തമായ ക്ഷീണം, തലകറക്കം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഉയർന്ന കലോറി അടങ്ങിയ ഭക്ഷണങ്ങൾ വളരെ വേഗത്തിൽ കഴിക്കുന്നതും ഉയർന്ന മദ്യപാനവുമാണ് പ്രധാന കാരണങ്ങള്‍. കൂടാതെ തുടര്‍ച്ചയായി ഉറക്കം തടസപ്പെടുന്നതും കാരണമാകാം.
ഭക്ഷണ സമയത്തും ആഘോഷ സമയത്തും മിതത്വം പാലിക്കേണ്ടത് ഈ സാഹചര്യത്തില്‍ പ്രധാനമാണ്. മദ്യം പരിമിതപ്പെടുത്തുക, ജലാംശം നിലനിർത്തുക, ആവശ്യത്തിന് ഉറക്കം നേടുക, സമ്മർദ്ദം നിയന്ത്രിക്കുക, നടത്തം പോലുള്ള നേരിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയിലൂടെ ഹോളിഡേ ഹാർട്ട് സിൻഡ്രോം ഒഴിവാക്കാന്‍ സാധിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുന്ന മരുന്നുകൾ കർശനമായി പാലിക്കുകയും ജീവിതശൈലിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ ഒഴിവാക്കുകയും വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates