വിട്ടുമാറാത്ത ചുമയും പനിയുമായി എത്തിയ പെരുമ്പാവൂർ സ്വദേശിയായ യുവാവിന്റെ കരളിൽ നിന്ന് മീൻ മുള്ള് കണ്ടെടുത്തു. പനിയുടെ കാരണം കണ്ടെത്താൻ നടത്തിയ സ്കാനിലാണ് കരളിൽ മീൻമുള്ള് തറച്ചിരിക്കുന്നത് കണ്ടെത്തിയത്. രണ്ടാഴ്ച ആയിട്ടും പനിയും ചുമയും മാറാതെ വന്നതോടെയാണ് പെരുമ്പാവൂർ സ്വദേശിയായ 36കാരൻ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയത്.
സാധാരണയുളള പനിയെന്ന് കരുതി ജനറൽ മെഡിസിൻ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ ആണ് സമീപിച്ചത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസ്സിലാക്കിയ ഡോക്ടർ പെറ്റ് സ്കാൻ നിർദ്ദേശിച്ചു. വയറിൽ നടത്തിയ പരിശോധനയിലാണ് കരളിൽ മീൻ മുള്ള് തറച്ചിരിക്കുകയാണെന്ന് കണ്ടെത്തിയത്.
തുടർന്ന് ഗ്യാസ്ട്രോ സർജറി വിഭാഗത്തിലെ ഡോ. ജോസഫ് ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തു. ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ മീൻ മുള്ളു അകത്ത് പോയ വിവരം രോഗിയും അറിഞ്ഞിരുന്നില്ല.
ശസ്ത്രക്രിയയ്ക്കു ശേഷം രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ യുവാവ് വീട്ടിലേക്ക് മടങ്ങി. ആഴ്ചകളായി തുടരുന്ന പനിയുടെ കാരണം അറിയാൻ പെറ്റ് സ്കാൻ നടത്തിയതാണ് ജീവന് പോലും ഭീഷണിയാകുന്ന കരളിലെ പഴുപ്പ് കണ്ടെത്താൻ സഹായകരമായതെന്ന് ഡോ.ശാലിനി ബേബി ജോൺ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates