ചുട്ടുപൊള്ളുന്ന വെയലിൽ സൂര്യാഘാതത്തെ മാത്രമല്ല നാം ഭയപ്പെടേണ്ടത്. തലവേദന മുതൽ ഹൃദയാഘാതം വരെ നീളുന്ന വലിയൊരു നിര ആരോഗ്യപ്രശ്നങ്ങളാണ് ഈ കനത്ത ചൂടിൽ കാത്തിരിക്കുന്നത്. ചൂടുകൂടുമ്പോൾ പക്ഷാഘത സാധ്യത 3.8 ശതമാനം വരെ വർധിക്കുന്നു.
പ്രമേഹരോഗികൾക്ക് കഠിനം
കടുത്ത ചൂട് പ്രമേഹ നിയന്ത്രണത്തെ താളംതെറ്റിക്കാം. ചൂട് കൂടുമ്പോൾ ശരീരം അമിതമായി വിയർക്കുന്നു. ഇത് ശരീരത്തിലെ ജലാംശം കുറയാൻ കാരണമാകും. ശരീരത്തിൽ ജലാംശം കുറയുമ്പോൾ രക്തത്തിന്റെ സാന്ദ്രത കൂടുകയും അതിലെ ഗ്ലൂക്കോസ് നില (Blood Sugar) വർധിക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ് നില കൂടുമ്പോൾ ശരീരം അത് പുറന്തള്ളാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ പ്രേരിപ്പിക്കും. ഇത് വീണ്ടും നിർജ്ജലീകരണം വർധിക്കുന്നു.
ഇൻസുലിൻ പോലുള്ള മരുന്നുകൾ അമിതമായ ചൂടിൽ വെച്ചാൽ അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടും. അതിനാൽ മരുന്നുകൾ തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ഷുഗർ കുറയുന്ന ലക്ഷണങ്ങളെ പലപ്പോഴും ചൂട് കൊണ്ടുള്ള ക്ഷീണമായി നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്. ഇത് അപകടകരമാണ്.
ഹൃദയാഘാതവും പക്ഷാഘാതവും
ചൂട് കൂടുമ്പോൾ രക്തസമ്മർദം വ്യതിയാനപ്പെടാനും രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടാനും ഇടയുണ്ട്. ഹൃദ്രോഗികളും ബിപി ഉള്ളവരും ഈ സമയത്ത് കഠിനമായ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. വല്ലാത്ത തലവേദനയോ തലചുറ്റലോ അനുഭവപ്പെട്ടാൽ അത് നിസ്സാരമാക്കരുത്.
മൈഗ്രെയ്നും ഉറക്കമില്ലായ്മയും
കഠിനമായ സൂര്യപ്രകാശം മൈഗ്രെയ്ൻ ഉള്ളവർക്ക് വലിയ വില്ലനാണ്. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയോ സൺഗ്ലാസോ ഉപയോഗിക്കുക.
ഉറക്കക്കുറവ്: അന്തരീക്ഷതാപം കൂടുന്നത് രാത്രിയിലെ ഉറക്കത്തെ ബാധിക്കും. ഇത് മാനസിക അസ്വസ്ഥതയ്ക്കും ഏകാഗ്രത കുറവിനും കാരണമാകുന്നു.
ചൂടും മനസ്സിന്റെ സ്വാസ്ഥ്യവും
മണ്ണ് വരളുന്നത് പോലെ മനസ്സിന്റെ സമാധാനവും ഈ ചൂടിൽ നഷ്ടപ്പെടാം. അനാവശ്യമായ ദേഷ്യം, അസ്വസ്ഥത, ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ എന്നിവ ചൂട് കൂടുമ്പോൾ സാധാരണമാണ്. കടുത്ത വെയിൽ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് ബോധക്ഷയം വരെ ഉണ്ടായേക്കാം.
പകർച്ചവ്യാധികളും അലർജിയും
ചിക്കൻപോക്സ്, മുണ്ടിനീര് (Mumps), നേത്രരോഗങ്ങൾ എന്നിവ വേനൽക്കാലത്ത് പടർന്നുപിടിക്കാൻ കൂടുതൽ സാധ്യതയുണ്ട്. വിയർപ്പും പൊടിയും കാരണം ചർമത്തിൽ അലർജിയും ചൊറിച്ചിലും ഉണ്ടാകാനും സാധ്യതയുണ്ട്.
ധാരാളം വെള്ളം കുടിക്കുക: ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. എന്നാൽ ചായ, കാപ്പി, മദ്യം, സോഡ എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തിലെ ജലാംശം വേഗത്തിൽ കുറയ്ക്കും.
വിശ്രമം: വെയിലേറ്റു പനിയും ജലദോഷവും വന്നാൽ നല്ലതുപോലെ വിശ്രമിക്കുക. ലക്ഷണങ്ങൾ ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിന്നാൽ ഡോക്ടറെ കാണുക.
പരിശോധന: പ്രമേഹമുള്ളവർ ഇടയ്ക്കിടെ ഷുഗർ ലെവൽ പരിശോധിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളിൽ മാറ്റം വരുത്തുകയും ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates