ശരീരം ഫിറ്റായിരിക്കാന്‍ ചെറുപ്പക്കാര്‍ ജിമ്മില്‍ കഠിന വര്‍ക്ക്ഔട്ട് ചെയ്യാറുണ്ട്. എന്നാല്‍ പലപ്പോഴും എന്ത് തരം വ്യായാമങ്ങളാണ് തനിക്ക് ചെയ്യാന്‍ കഴിയുകയെന്ന് ബോധ്യമില്ലാതെയാണ് പലരും വര്‍ക്ക്ഔട്ട് സെഷനുകളില്‍ ഏര്‍പ്പെടുന്നതെന്ന് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ പറയുന്നു.
ചിലരിൽ 'ഹൈപ്പര്‍ട്രോഫി' എന്ന അവസ്ഥയുണ്ടാകാം. അതായത് ഹൃദയപേശികൾക്ക് സാധാരണയിലും കട്ടിയും വലിപ്പവും കൂടുതലായിരിക്കും. ശരീരത്തിൽ മുഴുവനായുള്ള അഞ്ച് ലിറ്റർ രക്തത്തില്‍ പത്ത് ശതമാനം ഹൃദയമാംസപേശികളുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ ഇതിന്‍റെ അളവു വർധിക്കും. എന്നാൽ ഹൈപ്പർട്രോഫി അവസ്ഥയുള്ളവരില്‍ സാധാരണയിലും അധികം രക്തം ആവശ്യമായി വരുമെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറയുന്നു.
പലപ്പോഴും ഇത് രണ്ട് ലിറ്ററിൽ കൂടുതൽ വരെ ആകാം. ഇത്ര അധികം രക്തം ലഭ്യമാകാതെ വരുന്നതോടെ ഹൃദയപേശികൾ സമ്മർദത്തിലാകും. ഇത് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയത്തിന്റെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും ആളുകള്‍ക്ക് ഇതിനെ കുറിച്ച് അറിവുണ്ടാകണമെന്നില്ല. അതിനാല്‍ ജിമ്മില്‍ പോകുന്നതിന് മുന്‍പ് പരിശോധന നടത്തി ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ഊര്‍ജം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വ്യായാമം ചെയ്യുന്നത്. പലരും ജിമ്മില്‍ പോകുമ്പോള്‍ ആദ്യ ആഴ്ചയില്‍ തന്നെ ഒരുപാട് വര്‍ക്ക്ഔട്ട് ചെയ്യും. വ്യായാമം പരിശീലിക്കാത്ത ഒരാള്‍ പെട്ടെന്ന് വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയമിടിപ്പ് ഒരു മിനിറ്റില്‍ 200 വരെ ഉയരാം. അത് അനാരോഗ്യകരമാണ്. വ്യായാമത്തിന് സ്ഥിരത വേണം. ഹൃദയം അത് പരിശീലിക്കേണ്ടതുണ്ട്. എന്നാല്‍ കായികതാരങ്ങള്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ 100-120 വരെ ഹൃദയമിടിപ്പ് ഉയരാം. ഇത് വര്‍ഷങ്ങളായുള്ള പരിശീലനത്തിന്‍റെ ഫലമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates