പ്രസവാനന്തര ദിനങ്ങൾ കഠിനമായിരുന്നുവെന്നും മകൾ ജനിച്ച് ഏകദേശം ആറ് മാസമെടുത്തു തന്റെ മാനസികാരോഗ്യ നില മെച്ചപ്പെടാനെന്നും നടി കിയാര അദ്വാനി. കഴിഞ്ഞ വർഷമാണ് കിയാരയ്ക്കും സിദ്ധാർത്ഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. മാതൃത്വത്തിലേക്കുള്ള ചുവടുവെയ്പ്പിനെ കുറിച്ചും പ്രസവാനന്തരമുള്ള കഠിനദിവസങ്ങളെ കുറിച്ചും കിയാര രാജ് ഷമാനിയുമായുള്ള ഫിഗറിങ് ഔട്ട് എന്ന പോഡ്കാസ്റ്റിൽ തുറന്നു പറഞ്ഞു.
2025 ജൂലൈയിലാണ് സരായ ജീവിതത്തിലേക്ക് വരുന്നത്. അമ്മയായതോടെ തന്റെ വ്യക്തിത്വത്തിലും വികാരങ്ങളിലും പ്രകടമായ മാറ്റങ്ങൾ വന്നിരുന്നു. അതൊരു പുതിയ ലോകമായിരുന്നു. പൂർണമായും ഒരു സ്വത്വമാറ്റം അവിടെ സംഭവിക്കുന്നുവെന്നും കിയാര പറയുന്നു.
മകൾ ജനിച്ച് ഏകദേശം ആറ് മാസമെടുത്തു തന്റെ മാനസികാരോഗ്യം ശ്രദ്ധിച്ചു തുടങ്ങാൻ. ആദ്യ കാലങ്ങളിൽ വളരെ ചെറിയ കാര്യങ്ങൾക്ക് വരെ താൻ കരയുമായിരുന്നു. ഈ സമയത്ത് തന്നെ താങ്ങി നിർത്തിയത് ഭർത്താവ് സിദ്ധാർത്ഥിന്റെ കരുതലായിരുന്നുവെന്നും കിയാര പറഞ്ഞു.
സിനിമ പ്രമോഷൻ തിരക്കുകൾക്കിടയിലും സിദ്ധാർത്ഥ തനിക്ക് വേണ്ടി സമയം കണ്ടെത്തുമായിരുന്നു. ഡോക്ടറുടെ നിർദേശ പ്രകാരം രാത്രിയിൽ സിദ്ധാർത്ഥ് കാറിൽ തന്നെ പുറത്തു കൊണ്ടുപോകുമായികുന്നു. വളരെ ചെറിയ കാര്യമെന്ന് തോന്നിയാലും, വീടിനുള്ളിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് പുറത്തു കടന്ന് അൽപം ശുദ്ധവായും ശ്വസിക്കാനും അത് തന്നെ ഒരുപാട് സഹായിച്ചുവെന്നും കിയാര പറഞ്ഞു.
2023 ഫെബ്രുവരിയിലായിരുന്നു സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹം. നിലവിൽ യാഷ് നായകനാകുന്ന ടോക്സിക് എന്ന ഗീതു മോഹൻദാസ് സംവിധാനത്തിലെത്തുന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates