ഉറക്കം ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും, ഏറ്റവും കൂടുതൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തിലും ദൈർഘ്യത്തിലുമാണ്. വ്യായാമവും പോഷകാഹാരവും പോലെ തന്നെ ഉറക്കവും പ്രധാനമാണ്.
രാത്രി ആറ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നത് പേശികൾക്ക് 60 ശതമാനം വരെ ബലക്കുറവുണ്ടാക്കുമെന്ന് ചിക്കാഗോ സര്‍വകലാശാല ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ഏതാണ്ട് 16 വർഷങ്ങൾക്ക് മുൻപ് Annals of internal medicine എന്ന വൈദ്യശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം വീണ്ടും ചര്‍ച്ചയാകുന്നത് ഗാഡ്ജറ്റുകളുടെ അതിപ്രസരം ജീവിതശൈലിയിലുണ്ടക്കുന്ന മാറ്റം കൊണ്ടുകൂടിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നമ്മൾ ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് ശരീരത്തിനുള്ളിലെ അറ്റകുറ്റപണികൾ നടക്കുന്നത്, പ്രത്യേകിച്ച് പേശികളുടെ കേടുപാടുകൾ തീർക്കുന്നതും പുതിയ പേശികൾ വളരുന്നതും. ഈ സമയത്ത് ശരീരം ഗ്രോത്ത് ഹോർമോൺ ഉല്‍പാദിപ്പിക്കുന്നു. ഈ ഹോർമോൺ പ്രോട്ടീൻ സംശ്ലേഷണത്തെ ഉത്തേജിപ്പിക്കുകയും പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു.
ഉറക്കം പതിവായി കുറയുന്നതോടെ, ഈ പ്രധാനപ്പെട്ട ഹോർമോണുകൾ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്‍റെ കഴിവ് കുറയുന്നു. മതിയായ ഉറക്കമില്ലെങ്കിൽ, പേശികളുടെ വീണ്ടെടുക്കൽ മന്ദഗതിയിലാകുകയും കാലക്രമേണ പേശീവളർച്ച കുറയുകയും ചെയ്യുന്നു.
ഉറക്കമില്ലായ്മ കോർട്ടിസോൾ പോലുള്ള മറ്റ് ഹോർമോണുകളുടെ സന്തുലിതാവസ്ഥയെയും തകരാറിലാക്കുന്നു. ഉറക്കം കുറയുമ്പോൾ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് വർധിക്കുന്നു. ഉയർന്ന കോർട്ടിസോൾ അളവ് പേശീവിഭജനത്തെ പ്രോത്സാഹിപ്പിക്കുന്നു, അതായത് പേശീ കോശങ്ങൾ ഊർജ്ജത്തിനായി വിഘടിക്കുന്നത് വർധിക്കുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ശരീരത്തിൽ കൂടുതൽ പേശികൾ നഷ്ടപ്പെടാനും പുതിയ പേശികൾ രൂപപ്പെടുന്നത് കുറയാനും ഇടവരുത്തുന്നു.
ഉറക്കമില്ലായ്മ ഊർജോല്‍പാദനത്തിനും ശാരീരികക്ഷമതയ്ക്കും പ്രതികൂലമായി ബാധിക്കുന്നു. ഇത് മൂലമുള്ള ക്ഷീണം വ്യായാമത്തിന്‍റെ തീവ്രതയും കുറയ്ക്കുന്നു. അതായത് പതിവായി മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം ഉറങ്ങിയ ശേഷമുള്ള വ്യായാമം ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്ന് ചുരുക്കം. ഇത് പേശികളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും കൂടുതൽ തടസമാകുന്നു. ഇതിനൊപ്പം മെറ്റബോളിസത്തെ തകരാറിലാക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates