ആരോഗ്യക്കാര്യത്തിൽ താൻ തന്റെ മുത്തച്ഛന്റെ പാതയാണ് പിന്തുടരുന്നതെന്ന് നടൻ മനോജ് ബാജ്പേയ്. ഓൺസ്ക്രീനിലെ ഏത് വേഷവും മെയ്വഴക്കത്തോടെ മികച്ചതാക്കുന്ന മനോജ് ഫിറ്റ്നസിനെയും ആരോഗ്യത്തെയും വളരെ ചിട്ടയോടെയാണ് സമീപിക്കുന്നത്.
14 വർഷത്തിലേറിയായി താൻ അത്താഴം ഒഴിവാക്കിയിട്ടെന്ന് താരം പറയുന്നു. ഒരു ദിവസം കൊണ്ട് ഇത് സാധ്യമല്ല, വളരെ സാവകാശമാണ് ഈ ശീലത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു. ശരീരഭാരം നിയന്ത്രിക്കാൻ തുടക്കത്തിൽ 12-14 മണിക്കൂർ ഉപവാസം അനുഷ്ഠിച്ചിരുന്നു മനോജ്.
മുത്തശ്ശന് മെലിഞ്ഞ ശരീരഘടനയായിരുന്നു. അദ്ദേഹം എപ്പോഴും ഫിറ്റായിരുന്നു. അതിനാലാണ് ആ ഭക്ഷണക്രമം പിന്തുടരാൻ തീരുമാനിച്ചതെന്നും മനോജ് പറയുന്നു. ശരീരഭാരം കുറയ്ക്കാനും ഊർജ്ജസ്വലതയും ആരോഗ്യവും വീണ്ടെടുക്കാനും ആ ശീലം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ ഒൻപതു മണിക്കും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കുമിടയിൽ മാത്രമാണ് ഭക്ഷണം കഴിക്കുക. മൂന്ന് മണിയോടെ ആ ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കും. തുടക്ക സമയത്ത് ഈ ദിനചര്യ എളുപ്പമായിരുന്നില്ല. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. ആദ്യമൊക്കെ വിശപ്പ് മാറ്റാൻ വെള്ളവും ഹെൽത്തി ബിസ്‌കറ്റുകളും കഴിച്ചിരുന്നു.
അത്താഴം ഒഴിവാക്കുന്നത് പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയവ ഇല്ലാതാക്കാനും സഹായിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 'ശരിയായ സമയത്ത്, ശരിയായ അളവിൽ ഭക്ഷണം കഴിക്കുക എന്നതാണ് എന്റെ ഫിറ്റ്‌നസ് മന്ത്രം. എല്ലാ ദിവസവും അഞ്ചുതരം പഴങ്ങൾ കഴിക്കാറുണ്ട്. സീസൺ അനുസരിച്ചാണ് പഴങ്ങൾ തിരഞ്ഞെടുക്കുന്നത്. പക്കോഡ പോലുള്ള ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കും. സമോസ എനിക്കിഷ്ടമാണ്. പക്ഷേ അത് കഴിക്കുന്നതും വ്യത്യസ്തരീതിയിലാണ്. സമോസയുടെ ഉള്ളിലുള്ള സ്റ്റഫിങ് മാത്രമേ കഴിക്കൂ'.
യോഗ, ധ്യാനം എന്നിവയിലൂടെയാണ് തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ജിം അല്ലെങ്കിൽ ട്രെഡ്മിൽ നന്നായി ഓടുകയോ 40 മിനിറ്റ് വേഗത്തിൽ നടക്കുകയോ ചെയ്യും. പിന്നെ ഒരു സൂര്യനമസ്‌കാരം. ഷൂട്ടിങ്ങിലാണെങ്കിലും ഇക്കാര്യങ്ങളൊന്നും മുടക്കില്ലെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates