ശരീരത്തിൽ ഉണ്ടാകുന്ന പൊള്ളവേറ്റ പാടുകളെ കുറച്ചു കാലം പരിചരിച്ച ശേഷം അവഗണിക്കുകയാണ് പതിവ്. പഴയ പൊള്ളൽ പാടുകൾ പതിറ്റാണ്ടുകൾക്ക് ശേഷം കാൻസർ ആയി മാറാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മാർജോളിൻസ് അൾസർ എന്ന് വിശേഷിപ്പിക്കുന്ന ഒരു തരം സ്കിൻ കാൻസറിനെ സ്ക്വാമസ് സെൽ കാർസിനോമ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
പഴയ മുറിവുകൾ, പൊള്ളലേറ്റ പാടുകൾ, ദീർഘകാലം ഭേദമാകാത്ത അൾസറുകൾ എന്നിവയിൽ നിന്ന് വികസിക്കാവുന്ന അപൂർവമായ ഒരു തരം ത്വക്ക് അർബുദമാണ് മാർജോളിസ് അൾസർ. പൊള്ളലേറ്റ പാടുകളിൽ വർഷങ്ങളോളം മാറ്റമില്ലാതെ തുടരുന്ന ഭാഗങ്ങളിൽ ചിലപ്പോൾ കോശങ്ങളിൽ അസാധാരണ വളർച്ചയ്ക്ക് കാരണമാകാം.
അതാണ് പിന്നീട് കാൻസറായി മാറുന്നത്. മാർജോളിൻസ് അൾസർ സാധാരണയായി പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല. പൊള്ളലേറ്റ് പാടുകളിൽ നിന്ന് കാൻസർ രൂപപ്പെടാൻ 10 മുതൽ 40 വർഷം വരെ എടുത്തേക്കാം. അതുകൊണ്ട് തന്നെ പഴയ പൊള്ളലേറ്റ പാടുകൾ ഉണ്ടെങ്കിൽ വർഷങ്ങളായാലും അവയെ അവഗണിക്കരുത്. ഏകദേശം രണ്ട് ശതമാനം പൊള്ളൽ പാടുകളിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ ചർമത്തിലെ മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണ്.
പൊള്ളലേറ്റ ഭാഗത്തെ കോശങ്ങളുടെ സംരക്ഷണ ശേഷി കുറയുന്നതും രക്തയോട്ടം കുറവായതിനാൽ പ്രതിരോധ സംവിധാനം ദുർബലമാകുന്നതുമാണ് ഇതിലേക്ക് നയിക്കുന്നത്. മുറിവ് ഉണങ്ങുകയും വീണ്ടും പൊട്ടുകയും ചെയ്യുന്ന അവസ്ഥയിലൂടെ വർഷങ്ങളോളം കടന്നുപോകുന്നത് കോശങ്ങളിലെ ഡിഎൻഎ നാശത്തിന് കാരണമാവുകയും ഇത് അനിയന്ത്രിതമായ കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
പൊള്ളലേറ്റ പാടുള്ള ഭാഗത്തെ മുറിവ് വീണ്ടും പൊട്ടുക.
ഭേദമാകാതെ നീണ്ടുനിൽക്കുന്ന മുറിവ്
പൊള്ളലേറ്റ പാടിൽ അസാധാരണ വളർച്ച അല്ലെങ്കിൽ കട്ട പോലെ ഉണ്ടാവുക.
രക്തസ്രാവം
ദുർഗന്ധമുള്ള സ്രാവം
നിറം മാറുക
കടുത്ത വേദന അല്ലെങ്കിൽ ചൊറിച്ചിൽ
ശാരീരിക പരിശോധനയിലൂടെയും ബയോപ്സി നടത്തുന്നതിലൂടെയും സിടി സ്കാൻ അല്ലെങ്കിൽ എംആർഐ ചെയ്യുന്നതിലൂടെയും മാർജോളിൻസ് അൾസർ കണ്ടെത്താൻ സാധിക്കും. രോഗം നേരത്തെ കണ്ടെത്തുന്നത് മികച്ച ചികിത്സ ലഭിക്കുന്നതിനും രോഗമുക്തി കിട്ടുന്നതിനും സഹായിക്കും.
എല്ലാ പൊള്ളലേറ്റ പാടുകളും അപകടകാരിയല്ല. എന്നാൽ പഴയ പൊള്ളലേറ്റ പാടുകളിൽ അസാധാരണ മാറ്റങ്ങൾ കാണുന്നുവെങ്കിൽ അത് വെറും പാടാണെന്ന് കരുതി അവഗണിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates