African snail  
Health

ജാഗ്രത കാട്ടണം; മസ്തിഷ്‌ക ജ്വരത്തിന് വരെ കാരണമാകും; ആഫ്രിക്കന്‍ ഒച്ചുകള്‍ അപകടകാരികള്‍

ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരില്‍ രോഗബാധയ്ക്ക് കാരണമാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കന്‍ സ്നേല്‍) വ്യാപകമായ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതായും വിള നശിപ്പിക്കുന്ന ഇവക്കെതിരെ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കീടനീരിക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരില്‍ രോഗബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ ഇവയെ വളരെ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കേണ്ടതുണ്ട്. എലി നിയന്ത്രണത്തിലെന്ന പോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മാത്രമേ ഇവയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയൂ.

ആഫ്രിക്കന്‍ ഒച്ചുകളുടെ സ്രവങ്ങളില്‍ കാണുന്ന നാടവിരകള്‍ മനുഷ്യരില്‍ മസ്തിഷ്‌കജ്വരം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതൊരു സാമൂഹികാരോഗ്യ പ്രശ്നമായി കൂടി പരിഗണിച്ച്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, കൃഷി, ആരോഗ്യ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ വിപുലമായ ബോധവല്‍ക്കരണവും നിയന്ത്രണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തണമെന്നും കീടനീരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു.

വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, പപ്പായ, നാരകം, ഇലവര്‍ഗ്ഗ പച്ചക്കറികള്‍ മുതലായ വ്യത്യസ്ത കാര്‍ഷിക വിളകളെ ആക്രമിച്ച് വിളനാശമുണ്ടാക്കുന്നവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. വാഴയിലക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്. ഇവയുടെ പ്രത്യുല്‍പാദനശേഷിയും വളരെ കൂടുതലാണ്. ആണ്‍-പെണ്‍ ജാതികള്‍ ഒരേ ജീവിയില്‍ തന്നെയാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയില്‍ 90 ശതമാനവും വിരിഞ്ഞിറങ്ങുകയും ചെയ്യും. അനുകൂല സാഹചര്യങ്ങളില്‍ ഏഴ് മുതല്‍ പത്ത് വര്‍ഷം വരെ ജീവിക്കുന്ന ഇവയുടെ വംശവര്‍ദ്ധനവ് ഭീമമായ തോതില്‍ നടക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രദേശമാകെ പെരുകുകയും ചെയ്യും. ഇവയുടെ ഷെല്‍ നിര്‍മ്മിതിയ്ക്ക് കൂടിയ അളവില്‍ കാത്സ്യം ആവശ്യമായതിനാലാണ് മതിലുകള്‍, ചുമരുകള്‍, സിമന്റു തേച്ച സ്ഥലങ്ങള്‍ മുതലായ ഇടങ്ങളില്‍ കൂട്ടമായി കാണപ്പെടുന്നത്.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇങ്ങിനെ:

ജൈവ അവശിഷ്ടങ്ങള്‍ കൂട്ടിയിടാതിരിക്കുക, കാടുകയറി കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കുക.

രാത്രികാലങ്ങളിലാണ് ഇവ കൂട്ടമായി പുറത്തേയ്ക്ക് വരുന്നത്. പപ്പായയുടെ ഇല, തണ്ട്, മുരിങ്ങയില, കാബേജ് ഇലകള്‍ മുതലായവ ഒരു നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം വച്ച ശേഷം പുറത്ത് വയ്ക്കുക. ഇവയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്ന ഒച്ചുകളെ ഒരു കുഴിയിലിട്ട് ഉപ്പ് വിതറിയോ, തുരിശ് ലായനി തളിച്ചോ നശിപ്പിക്കാം. പിന്നീട് തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ടാല്‍ വളമായും മാറും.

ഗ്ലൗസ് ഇടാതെ ഒച്ചിനെ കൈകാര്യം ചെയ്യരുത്. തുടര്‍ന്ന് കൈകള്‍ സോപ്പിട്ട് കഴുകണം.

മണ്ണില്‍ ഒരടി താഴ്ചയില്‍ കുഴിയെടുത്ത്, അതില്‍ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിള്‍, പഴം, പപ്പായ എന്നിവ ശര്‍ക്കരയും യീസ്റ്റും ചേര്‍ത്ത് ഇട്ടുകൊടുക്കുക. ഇതിലേയ്ക്ക് ആകര്‍ഷിച്ചെത്തുന്ന ഒച്ചുകളെ ഉപ്പ് വിതറി നശിപ്പിച്ചതിന് ശേഷം കുഴി മൂടുക.

60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ചാല്‍ മതിലുകളിലും തടികളിലും മറ്റുമുള്ള ഒച്ചുകളെ നശിപ്പിക്കാം. പറമ്പുകളിലാണെങ്കില്‍ 10 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കുക.

മഴ മാറി വേനല്‍ തുടങ്ങുമ്പോള്‍ ഒച്ചുകള്‍ മണ്ണിനടിയില്‍ സുഷുപ്താവസ്ഥയിലേക്കു പോകുകയും പിന്നീട് വീണ്ടും മഴ ആരംഭിക്കുമ്പോള്‍ കൂട്ടമായി പ്രത്യക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. അതിനാല്‍ മഴക്കാലം കഴിയുമ്പോള്‍ തന്നെ മണ്ണിളക്കി കൊടുത്താല്‍ ഒച്ചുകള്‍ മണ്ണിനടിയിലിട്ട മുട്ടകള്‍ നശിച്ചു പോവുകയും, അടുത്ത മഴക്കാലത്ത് ഇവയുടെ വംശവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കഴിയുകയും ചെയ്യും.

A warning has been issued to be vigilant against Giant African Snails (GAS), specifically in Kerala, due to their potential to damage crops and transmit diseases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT