ആരോഗ്യകരമായ ജീവിതശൈലിയായിരുന്നിട്ടും ഹൃദയാഘാതം ഉണ്ടായതിൽ അദ്ഭുതമെന്ന് സംവിധായകനും കോറിയോഗ്രാഫറുമായ റെമോ ഡിസൂസ. തനിക്കും ചുറ്റുമുള്ളവർക്കും ഇതൊരു ഞെട്ടലായിരുന്നു. പുകവലിയോ അനാരോഗ്യകരമായ ശീലങ്ങളോ ഇല്ല, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ഉറക്കം കൃത്യമായി ശ്രദ്ധിക്കുകയും ചെയ്യുന്നൊരാളാണ് താൻ. എന്നിട്ടും തനിക് ഹൃദയാഘാതം ഉണ്ടായി. കേളി ടെയ്ൽസിന് നൽകി അഭിമുഖത്തിലാണ് അദ്ദേഹം ഹൃദയാഘാതത്തെ അതിജീവിച്ചതിനെ കുറിച്ച് തുറന്ന് സംസാരിച്ചത്.
2020ൽ ട്രെഡ്മില്ലിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഭാര്യ ലിസേലും ഒപ്പമുണ്ടായിരുന്നു. ട്രെഡ്മില്ലിൽ സാവധാനം നടക്കുകയായിരുന്നു. ട്രെഡ്മില്ലിൽ നിന്ന് ഇറങ്ങിയപ്പോൾ നെഞ്ചിന്റെ മധ്യഭാഗത്ത് വേദന അനുഭവപ്പെട്ടു. അസിഡിറ്റിയായിരിക്കുമെന്ന് കരുതി എന്നാൽ ശ്വാസമെടുക്കാൻ കഴിയാതെ വന്നതോടെ ട്രെയിനറോട് പറഞ്ഞിട്ടു ഒരു മിനിറ്റ് വിശ്രമിക്കാൻ കിടന്നു. കിടന്നിട്ടും വേദന കുറഞ്ഞില്ല, ട്രെയിനറോട് സുഖം തോന്നുന്നില്ലെന്നും പോകുന്നുവെന്നും പറഞ്ഞ് ലിഫ്റ്റിൽ കയറിയപ്പോഴേക്കും വീണു-റെമോ പറയുന്നു.
കാര്യമായ അസുഖങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഭാര്യയാണ് തന്നെ ആശുപത്രിയിൽ എത്തിച്ചത്. ശരീരം തണുത്ത് വിയർക്കാൻ തുടങ്ങി. തുടർപരിശോധനയിലാണ് ഹൃദയാഘാതമാണെന്നും ഇടത് രക്തധമനിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടെന്നും കണ്ടെത്തിയതെന്ന് റെമോ പറഞ്ഞു. ആരോഗ്യകരമായ ജീവിതരീതി പുലർത്തിയതുകൊണ്ടു മാത്രമാണ് ആ ഹൃദയാഘാതത്തെ താൻ അതിജീവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും റെമോ പറയുന്നു.
വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളാണ്.
ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും ഡോക്ടറെ സമീപിക്കണം. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം.
മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്‌ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്‌തേശഷം വ്യായാമത്തിലേക്ക് കടക്കാം.
വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
അമിതഭാരമുള്ളവർ ഒരു പേഴ്‌സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates