ഇന്ത്യയിൽ ഏകദേശം 30 ശതമാനം ആളുകളും ഉയർന്ന രക്തസമ്മർദം നേരിടുന്നവരാണ്. നിശബ്ദ കൊലയാളിയെന്നാണ് ഉയർന്ന രക്തസമ്മർദത്തെ വിശേഷിപ്പിക്കുന്നത്. കാരണം, ഹൈ ബിപി ഉള്ളവരിൽ 50 ശതമാനം ആളുകളും തങ്ങൾക്ക് രോഗമുണ്ടെന്ന് അറിവുള്ളവരല്ല. ഇത് ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങിയ ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥയിലേക്കും നയിക്കും.
ഇപ്പോഴിതാ, രക്തസമ്മർദം ഉയരാനുള്ള ഒരു കാരണം കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. തലച്ചോറിലെ ലാറ്ററൽ പാരഫേഷ്യൽ (pFL) മേഖല രക്തസമ്മർദത്തിന്റെ ഏറ്റക്കുറച്ചിലുകളെ സ്വാധീനിക്കുന്നുണ്ടെന്ന് സർക്കുലേഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ലാറ്ററൽ പാരഫേഷ്യൽ നമ്മുടെ ശ്വസന നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിലെ മേഖലയാണ്. ഇത് നമ്മുടെ സജീവമായ ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നു (വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കിൽ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ). തലച്ചോറിലെ ലാറ്ററൽ പാരഫേഷ്യൽ മേഖല സജീവമാകുമ്പോൾ രക്തസമ്മർദം ഉയരാൻ കാരണമാകുന്നുവെന്ന് ബ്രസീലിലെ സാവോ പോളോ സർവകലാശാലയിലെയും ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡ് സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
pFL ന്യൂറോണുകൾ രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന റോസ്ട്രൽ വെൻട്രോലാറ്ററൽ മെഡുള്ള (ആർവിഎൽഎം) ഉൾപ്പെടെയുള്ള സിമ്പതറ്റിക് വാസോമോട്ടർ ന്യൂറോണുകളെ സ്വീധീനിക്കുന്നതിലൂടെയാണ് രക്തസമ്മർദം ഉയരാൻ കാരണമാകുന്നതെന്ന് ഗവേഷകർ പറയുന്നു. രക്തസമ്മർദം നിയന്ത്രിക്കാൻ മരുന്നുകൾ കഴിച്ചിട്ടും ഏകദേശം 40 ശതമാനം ആളുകളിലും ഇത് നിയന്ത്രണ വിധേയമാകാത്തിന്റെ ഒരു കാരണം ഇതായിരിക്കാമെന്ന് ഗവേഷകർ വിശദീകരിക്കുന്നു.
എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ, ഗവേഷകർ ജനിതക എഞ്ചിനീയറിങ് ഉപയോഗിച്ച് pFL ന്യൂറോണുകളെ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്തു. pFL ന്യൂറോണുകൾ സജീവമായ എലികളിൽ തലച്ചോറിൻ്റെ മറ്റ് സർക്യൂട്ടുകൾ പ്രവർത്തനക്ഷമമാവുകയും. രക്തസമ്മർദം ഉയരുകയും ചെയ്തതായി പഠനത്തിൽ പറയുന്നു.
ഉയർന്ന രക്തസമ്മർദ്ദമുള്ള എലികളിൽ, pFL ന്യൂറോണുകൾ ശ്വസനത്തെ സഹായിക്കുക മാത്രമല്ല, രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്നു. ലാറ്ററൽ പാരഫേഷ്യൽ മേഖല നിർജ്ജീവമാക്കിയപ്പോൾ രക്തസമ്മർദം സാധാരണ നിലയിലേക്ക് വരികയും ചെയ്തുവെന്ന് പഠനം പറയുന്നു. ഈ കണ്ടെത്തൽ ചികിത്സാ രംഗത്ത് പുതിയ വഴി തുറക്കുമെന്ന് ഗവേഷകർ പറയുന്നു.
സാധാരണ ശ്വസന വേളയിൽ pFL ന്യൂറോണുകൾ ഉൾപ്പെടുന്നില്ലെങ്കിലും, ഉയർന്ന CO2 അല്ലെങ്കിൽ കുറഞ്ഞ ഓക്സിജൻ അളവ് മൂലമുണ്ടാകുന്ന പ്രതികരണമായി അവ സജീവമാകുന്നു, സ്ലീപ് അപ്നിയ സമയത്ത് സംഭവിക്കുന്നത് ഇതാണ്. എലികളിൽ നടത്തിയ പഠനത്തിൽ മനുഷ്യരെയും ഉൾപ്പെടുത്തി വിശദമായ പഠനം ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates