ലോകത്താകെ സംഭവിക്കുന്ന മരണ കാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്. നാല് പേരില്‍ ഒരാള്‍ക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും സ്ട്രോക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതും ലാഘവത്തോടെ എടുക്കുന്നതും ജീവൻ നഷ്ടപ്പെടാൻ പോലും കാരണമാകുന്നു. പക്ഷാഘാതവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സൂചനകൾ തുടക്കത്തിൽ സൂക്ഷ്മമായിരിക്കും, പലപ്പോഴും ഇത് അവഗണിക്കുകയാണ് പതിവ്. എന്നാൽ നേരിയ ലക്ഷണങ്ങൾ പോലും പ്രധാനമാണ്. ആരോഗ്യകരമായ ശീലങ്ങളിലൂടെ മിക്ക പക്ഷാഘാത സാഹചര്യങ്ങളും തടയാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം ഏതെങ്കിലും കാരണത്താല്‍ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. തുടർന്ന് മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരുകയും അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരികയും, ഓര്‍മ, കാഴ്ച, കേള്‍വി, പേശീ നിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസം നേരിടുകയും ചെയ്യുന്നു.
ഇസ്കെമിക് സ്ട്രോക്ക്: തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും രക്തത്തിൻ്റെ സഞ്ചാരം കുറയുകയും ചെയ്യുന്നു.
ഹെമറാജിക് സ്ട്രോക്ക്: രക്തക്കുഴലുകൾ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും രക്ത വിതരണം തടസ്സപ്പെടുകയും ചെയ്യുന്നു.
ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പുകവലി ശീലം, അമിത മദ്യപാനം, അമിതവണ്ണം, ശാരീരിക നിഷ്ക്രിയത്വം, മോശം ഭക്ഷണക്രമം, പ്രായം, ജനിതക ഘടകങ്ങൾ എന്നിവ സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
എന്നാൽ ഗർഭകാല സങ്കീർണതകൾ, ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം, ആർത്തവവിരാമ സമയത്ത് ഹോർമോൺ മാറ്റങ്ങൾ തുടങ്ങിയ ചില സവിശേഷ അപകടസാധ്യതകൾ സ്ത്രീകൾക്കുണ്ടാകാം. തലച്ചോറിലെ അന്യൂറിസം മൂലമുണ്ടാകുന്ന സബ്അരാക്നോയിഡ് ഹെമറേജ് എന്ന പ്രത്യേക തരം സ്ട്രോക്ക് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നതെന്നും വിദഗ്ധര്ർ ചൂണ്ടിക്കാണിക്കുന്നു.
മുഖം താഴേക്ക് കോടിപ്പോവുക, കൈകളുടെ ബലം കുറയാനും സംസാരിക്കാൻ ബുദ്ധിമുട്ടും നേരിടാം. പെട്ടെന്നുള്ള തലകറക്കം, തീവ്രമായ തലവേദന, പെട്ടെന്നുള്ള കാഴ്ചക്കുറവ് അല്ലെങ്കിൽ നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങൾ.
വ്യായാമം, മതിയായ ഉറക്കം, രക്തസമ്മർദം നിയന്ത്രിക്കൽ, പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കൽ, ആരോഗ്യകരമായ ഭക്ഷണശീലം, പുകവലി ഉപേക്ഷിക്കൽ, ആരോഗ്യകരമായ ഭാരം നിയന്ത്രിക്കൽ, പതിവ് ആരോഗ്യ പരിശോധനകൾ എന്നിവയിലൂടെ ഏകദേശം 80 ശതമാനത്തളം സ്ട്രോക്ക് സാധ്യതയും കുറയ്ക്കാവുന്നതാണെന്നും വിദഗ്ധർ പറയുന്നു..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates