തലവേദനയല്ലേ അത് സാരമില്ലെന്ന് നിസാരമാക്കി വിടല്ലേ! സൈനസ്, മൈഗ്രേൻ, മാനസികസമ്മർദം അങ്ങനെ പല ഘടകങ്ങൾ തലവേദനയ്ക്ക് പിന്നിലുണ്ടാകാം. ചിലത് അർബുദത്തിന്റെ പ്രാരംഭലക്ഷണമായും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ തലവേദനകളെ സാധാരണമായി കരുതരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റ് ആയ ഡോ. സുധീർ കുമാർ.
സാധാരണ തലവേദന പോലെയല്ല, ഇത് അൽപം വ്യത്യസ്തമാണെന്ന് പറഞ്ഞ് തന്നെ കാണാൻ വരുന്ന രോഗികളുണ്ട്. എന്നാൽ സാധാരണ തലവേദന എന്നൊന്നില്ലെന്ന് അദ്ദേഹം പറയുന്നു. തലവേദന എന്നാൽ അസാധാരണം എന്നാണ് അർഥം. രോഗികൾ സാധാരണ തലവേദന എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥിരമായി വരാറുള്ള തലവേദനയെയാണ്. വർഷങ്ങളോളം ഒരുപക്ഷെ ഇത്തരം തലവേദനകൾ അനുഭവിക്കുന്നവരുണ്ടാകാം.
ഈ വേദനയ്ക്കൊപ്പം ജോലി ചെയ്യാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനുമൊക്കെ ശീലിച്ചിട്ടുണ്ടാവും. അതുകൊണ്ടു തന്നെ ചികിത്സ വേണ്ടുന്ന വിഷയമായി കണക്കാക്കില്ല. അതിനർഥം അത് സാധാരണ തലവേദനയാണെന്നല്ല മറിച്ച് രോഗനിർണയം നടത്തിയിട്ടില്ലെന്നാണ്. ഇത്തരത്തിലുള്ള പല തലവേദനകളും മൈഗ്രേൻ ആയിരിക്കാമെന്നും അദ്ദേഹം പറയുന്നു.
മൈഗ്രേൻ തലവേദനയ്ക്കൊപ്പം ഛർദി ഉണ്ടാകണമെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ പല മൈഗ്രേനും മിതമായി വന്നുപോവുന്നവയാണ്. അല്ലെങ്കിൽ സൈനസിന്റെയോ സമ്മർദത്തിന്റെയോ ആകാം. പലപ്പോഴും സൈനസ് തലവേദനയാണെന്ന് കരുത് നിസാരമാക്കുന്ന 90 ശതമാനം തലവേദനയ്ക്ക് പിന്നിലും മൈഗ്രേൻ ആണ് കാരണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
മൂക്കടപ്പ്, കണ്ണിൽ വെള്ളം നിറയുക തുടങ്ങിയ ലക്ഷണങ്ങൾ സൈനസിന്റേത് മാത്രമല്ല മൈഗ്രേൻ തലവേദനയിലും ഉണ്ടാകുമെന്നും പക്ഷേ കാലങ്ങളോളം ആളുകൾ ലക്ഷണങ്ങളെ തെറ്റിദ്ധരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ചെറിയ തലവേദനയല്ലേ എന്നു പറഞ്ഞ് നിസ്സാരമാക്കുമ്പോൾ വല്ലപ്പോഴും വന്നിരുന്ന തലവേദന ക്രമേണ സ്ഥിരമാവുകയും തീവ്രമാവുകയും ചെയ്യുന്ന സാഹചര്യത്തിലെത്തും.
ഡോക്ടറെ കാണാതെ ഓവർ ദി കൗണ്ടർ മെഡിസിൻ വാങ്ങിക്കഴിക്കുന്നത് ശീലമാക്കുന്നതിലൂടെ മരുന്നിന്റെ ഉപയോഗം കൂടും. ഇതു പിന്നീട് മരുന്ന് ഉപയോഗിക്കുന്നത് കൂടുന്നതു മൂലമുള്ള തലവേദനയ്ക്ക് കാരണമാകും. ആഴ്ചയിൽ ഒരിക്കൽപ്പോലും തലവേദന കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവരാണെങ്കിൽ അത് സാധാരണമല്ലെന്നും ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണെന്നും അദ്ദേഹം കുറിക്കുന്നു. രോഗലക്ഷണം തീവ്രമാകുന്നതുവരെ കാത്തിരിക്കരുതെന്നും അദ്ദേഹം കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates