ഇന്ന് പ്രമേഹവും ഉയർന്ന രക്തസമ്മർദവുമൊക്കെ സാധാരണ രോഗങ്ങൾ പോലെയായി മാറിയിരിക്കുകയാണ്. മരുന്നിലൂടെ ഇവ കൃത്യമായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാവാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ പ്രമേഹത്തിന് മരുന്ന് മുടങ്ങിയതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട 26കാരന്റെ കഥ പങ്കുവയ്ക്കുകയാണ് ഇന്റേണൽ മെഡിസിൻ വിദഗ്ധനായ ഡോ. പ്രിയം ബോർദൊലോയ്.
ആരോഗ്യ വാർത്തകൾ കൂടുതൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
ഇവിടെ ക്ലിക്ക് ചെയ്യുക
ശരീരത്തിലെ ഇൻസുലിൻ ഉത്പാദനത്തിലോ, അല്ലെങ്കിൽ അതിൻ്റെ പ്രവർത്തനത്തിലോ തടസമുണ്ടാകുന്നതു മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ കണ്ണുകൾ, വൃക്ക, നാഡി, ഹൃദയം തുടങ്ങിയവയെ ബാധിക്കുകയും മരണകാരണമാവുകയും ചെയ്യും.
ടൈപ് 1 ഡയബറ്റിസ് സ്ഥിരീകരിച്ച യുവാവ് ഇൻസുലിൻ കുത്തിവെക്കാൻ മടികാണിക്കുകയും പകരം മരുന്നു മാത്രം കഴിക്കുകയുമാണ് ചെയ്തത്. അത് അവസ്ഥ വഷളാക്കി. ഗുരുതരാവസ്ഥയിലായതോടെയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നുവെന്ന് മാത്രമല്ല ശ്വാസതടസവും നേരിട്ടിരുന്നു. തുടർന്നുള്ള രക്തം പരിശോധനയിൽ ഗ്ലൂക്കോസ് നില 600 mg/dL ആണെന്ന് കണ്ടെത്തി. ചികിത്സ വൈകിയതുകൊണ്ടു തന്നെ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ലെന്നും ഡോ.പ്രിയം പറഞ്ഞു.
ടൈപ് 1 ഡയബറ്റിസ് രോഗികളിൽ ഇൻസുലിൻ എന്നത് വെറുമൊരു മരുന്നുമാത്രമല്ലെന്ന് ഡോ. പ്രിയം ബോർദൊലോയ് എക്സിൽ കുറിച്ച കുറിപ്പിൽ ഓർമിപ്പിക്കുന്നു. അത് ജീവൻ കാക്കാനുള്ള അവശ്യമരുന്നാണെന്നും അദ്ദേഹം പറയുന്നു. കഴിക്കുന്ന രൂപത്തിലുള്ള മരുന്നുകളോ, ആയുർവേദ ഉത്പന്നങ്ങളോ, പ്രകൃതിദത്ത മരുന്നുകളോ, ആഹാര രീതിയിലെ മാറ്റമോ ഇൻസുലിൻ ഇഞ്ചക്ഷന് പകരമാവില്ലെന്ന് ഡോ. പ്രിയം പറയുന്നു. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദനം ഇല്ലാതാവുകയും ശരീരത്തിന് സ്വന്തമായി ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 1 ഡയബറ്റിസ്.
ഇൻസുലിൻ പാടെ കുറയുന്നതിനാൽ മരുന്നുകളിലൂടെ മാത്രം പ്രമേഹം നിയന്ത്രിക്കാനാവില്ല. അത്തരം സാഹചര്യങ്ങളിൽ ഇൻസുലിൻ കുത്തിവെക്കുന്നതിലൂടെ മാത്രമേ ജീവൻ രക്ഷിക്കാനാവൂ. അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, തുടർച്ചയായുള്ള ഛർദി, അടിവയറിൽ കലശലായ വേദന, ശ്വസിക്കുമ്പോൾ പഴത്തിന്റെ മണം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ വൈകിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates