'എനിക്ക് എന്റെ കപ്പിൽ തന്നെ ചായ കുടിക്കണം. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ആ കപ്പിന്റെ കൈപ്പിടി പൊട്ടിയിട്ടുണ്ടാവും അല്ലെങ്കിൽ നിറം മങ്ങിയിട്ടുണ്ടാവും, എങ്കിലും ആ കപ്പിൽ കുടിക്കുന്ന സംതൃപ്തി മറ്റൊന്നിൽ കുടിച്ചാൽ കിട്ടില്ല!' ഇത് തമാശയല്ല. മനുഷ്യരുടെ മനഃശാസ്ത്രത്തിൽ വളരെ പ്രസിദ്ധമായ ഒരു പ്രതിഭാസമാണ് ഇത്. 'എൻഡോവ്മെന്റ് ഇഫക്റ്റ്' എന്നാണ് മനഃശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്.
1980ൽ നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ റിച്ചാർഡ് താലർ ആണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 1990ൽ ഡാനിയൽ കഹ്നെമാൻ ഉൾപ്പെടെയുള്ള പ്രമുഖർ നടത്തിയ ഒരു പരീക്ഷണത്തിലൂടെ ഇത് തെളിയിക്കപ്പെട്ടു. ഒരു വസ്തു നമ്മുടെ സ്വന്തമാകുന്ന നിമിഷം മുതൽ അതിന് നാം യഥാർത്ഥ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ മൂല്യം കൽപ്പിക്കുന്ന മനോഭാവമാണ് എൻഡോവ്മെന്റ് ഇഫക്റ്റ്. ഇത് തെളിയിക്കാനായി ഗവേഷകർ ഒരു കോഫി മഗ് പരീക്ഷണം നടത്തി.
ഒരു സർവകലാശാലയിലെ വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. അതിൽ ആദ്യ വിഭാഗത്തിന് കോഫി മഗ്ഗുകൾ വിതരണം ചെയ്തു. അവർ അതിനെ സ്വന്തമായി കരുതി, ആസ്വദിച്ചു. ഇരു വിഭാവത്തോടും കപ്പുകൾക്ക് വിലയിടാൻ ആവശ്യപ്പെട്ടു. ആദ്യ വിഭാവം കപ്പിന് 500 മുതൽ 700 രൂപ പറഞ്ഞപ്പോൾ അടുത്ത വിഭാവം അതിന് 200-300 രൂപ പറഞ്ഞു. ഓരേ ഗുണനിലവാരമുള്ള കപ്പുകൾ എന്നാൽ രണ്ട് മാനസികാവസ്ഥ. ഒരു കൂട്ടർക്ക് കപ്പ് അവരുടെ സ്വന്തമാണ്, അതുകൊണ്ട് അവർക്ക് ആ കപ്പിന്റെ മൂല്യം വളരെ വലുതാണ്. എന്നാൽ രണ്ടാമത്തെ വിഭാഗത്തിന് ആ കപ്പുകൾ സ്വന്തമല്ല. അതുകൊണ്ട് തന്നെ അവർക്ക് അത് സാധാരണ കപ്പുകൾ മാത്രമാണ്.
നാം ദിവസവും ഉപയോഗിക്കുന്ന വസ്തുക്കൾ നമ്മുടെ ജീവിതാനുഭവങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രഭാതത്തിലെ ആ പഴയ കപ്പ് ചിലപ്പോൾ ജോലിക്ക് പോകുന്നതിന് മുൻപുള്ള ശാന്തമായ നിമിഷങ്ങളെയോ, പ്രിയപ്പെട്ടവരുമായുള്ള സംഭാഷണങ്ങളെയോ, അല്ലെങ്കിൽ മുൻകാല ജീവിതത്തെയോ ഓർമിപ്പിക്കുന്ന ഒന്നാകാം. 2008ൽ മിഗ്വൽ ആഞ്ചൽ മുഗ്ഗെ, ജാൻ ഷൂർമാൻസ്, ഹെൻഡ്രിക് ഷിഫർസ്റ്റീൻ എന്നിവർ നടത്തിയ പഠനത്തിൽ, നിത്യോപയോഗ സാധനങ്ങൾ ആളുകൾക്ക് ആശ്വാസവും വ്യക്തിത്വവും നൽകുമെന്നും, അതിലൂടെ അവയോട് ശക്തമായ വൈകാരിക ബന്ധം ഉടലെടുക്കുമെന്നും കണ്ടെത്തി.
വീട്ടിൽ ഉപയോഗിക്കാത്ത സാധനങ്ങൾ നിറഞ്ഞിരിക്കുന്നത് പലപ്പോഴും ഇതുകൊണ്ടാണ്. പഴയ ചാർജറുകൾ, പൊട്ടിയ കളിപ്പാട്ടങ്ങൾ, പഴയ മൊബൈലുകൾ, പഴയ കപ്പുകൾ, ഉപയോഗിക്കാത്ത മിക്സി, പഴയ ബാഗുകൾ. "ഇത് പിന്നീട് ഉപകാരപ്പെടും." എന്ന് പറഞ്ഞാണ് ഇവയെല്ലാം നമ്മൾ സൂക്ഷിക്കുന്നത്, എന്നാൽ അവയൊന്നും പിന്നീട് ഉപയോഗിച്ചെന്ന് വരില്ല.
മാത്രമല്ല, ഒരേ അന്തരീക്ഷത്തിൽ ഒരേ കാര്യം ആവർത്തിക്കുമ്പോൾ അത് നമ്മുടെ തലച്ചോറിന്റെ സ്വാഭാവിക ശീലമായി മാറുന്നു. ശീലങ്ങളെക്കുറിച്ച് പഠിച്ച മനഃശാസ്ത്രജ്ഞയായ വെൻഡി വുഡ്, ഫിലിപ്പ ലാലി എന്നിവരുടെ ഗവേഷണങ്ങൾ പറയുന്നത്, സാഹചര്യങ്ങൾ ഒന്നു തന്നെയാകുമ്പോൾ ആവർത്തിച്ചു ചെയ്യുന്ന കാര്യങ്ങൾക്ക് തലച്ചോറിന് വലിയ ചിന്തയുടെ ആവശ്യമില്ലെന്നാണ്. രാവിലെ അഞ്ച് കപ്പുകളിൽ ഏത് വേണമെന്ന് ആലോചിച്ച് തലപുകക്കുന്നതിന് പകരം, മസ്തിഷ്കം വളരെ എളുപ്പത്തിൽ ആ പഴയ കപ്പ് തിരഞ്ഞെടുക്കുന്നു. ഇത് വലിയ മാനസിക അധ്വാനം ഒഴിവാക്കാൻ സഹായിക്കുന്നു.
1968ൽ മനഃശാസ്ത്രജ്ഞനായ റോബർട്ട് സജോങ്ക് അവതരിപ്പിച്ച ഈ സിദ്ധാന്ത പ്രകാരം, ഒരു വസ്തുവോ വ്യക്തിയോ നമ്മുടെ കണ്ണിൽ ആവർത്തിച്ചു പെടുമ്പോൾ, സ്വാഭാവികമായും അതിനോടുള്ള നമ്മുടെ ഇഷ്ടം വർധിക്കും. നൂറുകണക്കിന് പ്രഭാതങ്ങളിൽ നിങ്ങളുടെ കൈകളിലിരുന്ന ആ കപ്പിനെ മറ്റ് പുത്തൻ കപ്പുകളേക്കാൾ വേഗത്തിൽ തലച്ചോർ തിരിച്ചറിയുകയും അതിനോട് ഒരു പ്രത്യേക അടുപ്പം കാണിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates