കൈമുട്ടിന് ഉണ്ടാകുന്ന വേദനയാണ് ടെന്നീസ് എൽബോ എന്ന് ലളിതമായി പറയാം. നിരന്തരം കൈകൾ കൊണ്ട് ആയാസപ്പെട്ട ജോലി ചെയ്യുന്നവർക്ക് ടെന്നീസ് എൽബോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബാറ്റ് വീശി അടിക്കുന്നതു കൊണ്ട് തന്നെ ടെന്നീസ് കളിക്കാരിൽ ഈ വേദന സാധാരണമായിരുന്നു അതുകൊണ്ടാണ് ഈ പേര് വരാൻ കാരണം. ഇന്ന് ഈ കൈമുട്ടുവേദന സർവസാധാരണമാണ്. 30നും 50നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ ബുദ്ധിമുട്ട് കൂടുതലായും കണ്ടുവരുന്നത്.
കുറച്ചു വർഷങ്ങൾക്ക് മുൻപ് തനിക്ക് ടെന്നീസ് എൽബോ ഉണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയതോടെയാണ് ടെന്നീസ് എൽബോ കൂടുതൽ ചർച്ചയാകുന്നത്. സ്പോർട്സ് മെഡിസിൻ വിദഗ്ധരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും ചികിത്സയും പരിചരണവുമാണ് സച്ചിന് ടെന്നീസ് എൽബോയിൽ നിന്ന് മോചനമുണ്ടാക്കിയത്.
കൈമുട്ടിന്റെ പുറംഭാഗത്തുള്ള പേശികൾക്കും ടെൻഡോണുകൾക്കും (Muscles and Tendons) ഉണ്ടാകുന്ന വീക്കവും തേയ്മാനവുമാണ് ടെന്നീസ് എൽബോ. കൈമുട്ടിന് പുറത്തെ അനുഭവപ്പെടുന്ന കഠിനമായ വേദനയാണ് പ്രധാന ലക്ഷണം. പ്രധാനമായും- കായികതാരങ്ങൾ, കംമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ, പ്ലംബിങ്-പേയിൻ്റിങ് ജോലികളിൽ ഏൽപ്പെടുന്നവർ, കാർപെന്റർമാർ, ഇലക്ട്രീഷ്യന്മാർ, വീട്ടമ്മമാർ എന്നിവരിലാണ് ഈ ആരോഗ്യ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ഇരുചക്രവാഹനം ഓടിക്കുന്നവർ ആക്സിലേറ്റർ കൂട്ടുമ്പോഴും, ചെറിയ ഭാരം എടുക്കുമ്പോഴും, ഷേക്ക് ഹാൻഡ് നൽകുമ്പോഴും കൈമുട്ടുവേദന രൂക്ഷമാകാറുണ്ട്.
കൈമുട്ടിന് വേദന തുടങ്ങി ക്രമേണ കൈകളുടെ പുറംഭാഗത്തേക്കുള്ള പേശികളിലേക്ക് വേദന പടർന്ന് കൈക്കുഴ വരെ എത്തുന്നു. അസുഖം മൂർച്ഛിക്കുന്നതിനനുസരിച്ച് ചെറിയ സാധനങ്ങൾ വിരൽകൊണ്ട് എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു. കൈമുട്ടു ഭാഗം മൃദുവാകുകയും കൈമുട്ടിൽ നിന്ന് കൈപ്പത്തിയിലേക്ക് തരിപ്പ് അല്ലെങ്കിൽ മരവിപ്പ് വ്യാപിക്കുകയും ചെയ്യുന്നു. ചായ കുടിക്കുന്ന കപ്പ് എടുക്കുമ്പോഴോ, വാതിൽ തുറക്കുമ്പോഴോ, കൈ കുലുക്കുമ്പോഴോ കഠിനമായ വേദന അനുഭവപ്പെടാം.
കൈയ്ക്ക് കൊടുക്കുന്ന വിശ്രമം തന്നെയാണ് ഏറ്റവും നല്ല ചികിത്സ. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുന്നതോടൊപ്പം ഫിസിയോതെറാപ്പിയും അത്യന്താപേക്ഷിതമാണ്. ഫിസിയോതെറാപ്പിസ്റ്റ് നിർദേശ പ്രകാരം ചെറിയ തോതിലുള്ള ഐസ് മസാജ് വീട്ടിൽ ചെയ്യാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates