പതിവായി കണ്ടിരുന്ന ആളുകൾ പോലും മാസ്ക് വച്ച് വരുമ്പോൾ ആരാണെന്ന് മനസ്സിലാകാതെ പലപ്പോഴും നെറ്റിച്ചുളിച്ച സംഭവങ്ങളുണ്ട്. പക്ഷെ കോവിഡ് കാലത്ത് ജനിച്ച കുഞ്ഞുങ്ങളാകട്ടെ ജനിച്ചുവീണ നിമിഷം മുതൽ ചുറ്റുമുള്ള ആളുകളെയെല്ലാം മാസ്ക് ധരിച്ചാണ് കണ്ടിരിക്കുന്നത്. അതോടെ മാസ്ക് ഇല്ലാതെ വന്നാൽ കുട്ടികൾ ആളുകളെ തിരിച്ചറിയുമോ എന്നായി ആശങ്ക. എന്നാൽ ഇങ്ങനെയുള്ള പേടി വേണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. മാസ്‌ക് ധരിക്കുന്ന വ്യക്തികളെ മാസ്‌കില്ലാതെയും കുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
ആറ് മുതൽ ഒമ്പത് മാസം വരെ പ്രായമുള്ള 58 കുഞ്ഞുങ്ങളിൽ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകർ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. മാസ്‌കുള്ള ഒരു വ്യക്തിയെ തിരിച്ചറിയാൻ സാധിക്കുന്ന കുഞ്ഞിന് ഇതേ വ്യക്തി മാസ്‌കില്ലാതെ വരുമ്പോഴും തിരിച്ചറിയാൻ കഴിയുമെന്നാണ് തങ്ങൾ കണ്ടെത്തിയതെന്ന് ഗവേഷക മിഷേല ഡിബോൾട്ട് പറഞ്ഞു. അതേസമയം ആദ്യം മാസ്‌ക് വെയ്ക്കാതെ കാണുന്നവരെ പിന്നീട് മാസ്‌ക് ധരിക്കുമ്പോൾ അത്രപെട്ടന്ന് കുട്ടികൾ തിരിച്ചറിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
കുട്ടിയെ മാതാപിതാക്കളുടെ മടിയിലോ ഉയർന്ന കസേരയിലോ ഇരുത്തിയ ശേഷം മാസ്‌ക് ധരിച്ചതും അല്ലാത്തതുമായ സ്ത്രീകളുടെ മുഖങ്ങൾ സ്‌ക്രീനിലൂടെ കാണിക്കാൻ തുടങ്ങി. തങ്ങൾക്ക് പരിചിതമല്ലാത്ത വസ്തുക്കളിലേക്ക് കുട്ടികൾ കൂടുതൽ സമയം നോക്കിനിൽക്കുന്നതിനാൽ ഏതൊക്കെ മുഖങ്ങൾ അവർ തിരിച്ചറിഞ്ഞു, ഏതൊക്കെ തിരിച്ചറിഞ്ഞില്ല എന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. കുഞ്ഞുങ്ങൾ എവിടേക്കാണ് നോക്കുന്നതെന്ന് റെക്കോർഡ് ചെയ്യാൻ പ്രത്യേകം ക്യാമറകളുമുണ്ടായിരുന്നു. കോവിഡ്-19 കുട്ടികളുടെ വികസനത്തെ ബാധിച്ച വിവിധ കാര്യങ്ങളെപ്പറ്റി പുറത്തിറക്കിയ 'ജേണൽ ഇൻഫൻസി' എന്ന പ്രത്യേക പതിപ്പിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates