മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ നാട് കാണാനിറങ്ങുക, യാത്രകള്‍ ഇഷ്ടപ്പെടുന്ന ഏല്ലാവരുടെയും സ്വപ്‌നമാണിത്. ഇത്തരം സ്വപ്‌നങ്ങള്‍ അടക്കിവച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവര്‍ക്ക് പ്രചോദനമാകുകയാണ് കോഴിക്കോട് സ്വദേശി അബിന്‍ ബാബു എന്ന കൗമാരക്കാരന്‍. പ്ലസ് വണ്‍ വെക്കേഷന്‍ കാലം യാത്രകള്‍ കൊണ്ട് അവിസ്മരണീയമാക്കിയിരിക്കുകയാണ് അബിന്‍ ബാബു. തുച്ഛമായ തുക മാത്രം കയ്യില്‍ കരുതി യാത്രയ്ക്കിറങ്ങിയ അബിന്‍ കിട്ടിയ വണ്ടിയില്‍ കയറി തുടങ്ങിയ യാത്ര 20 ഇന്ത്യന്‍ സംസ്ഥാനങ്ങളും നേപ്പാളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. യാത്രയ്ക്കിടെ പരിചയപ്പെട്ട അപരിചിതരുടെ അനുഭാവപൂര്‍ണമായ ഇടപെടലുകളായിരുന്നു അബിന്റെ നാടുകാണലിനെ അവിസ്മരണീയമാക്കിയത്.
അബിന്റെ ഏകാന്തയാത്ര ഇതാദ്യമല്ല. പത്താം ക്ലാസ് പുര്‍ത്തിയാക്കി കൂട്ടുകാരെല്ലാം അവധി ആഘോഷങ്ങളിലേക്ക് കടന്നപ്പോഴായിരുന്നു അബിന്‍ ആദ്യ യാത്ര പദ്ധതിയിട്ടത്. അന്ന് അമ്പത് ദിവസങ്ങളിലായി നടത്തിയ ഏകാന്തയാത്രയില്‍ നിരവധി വടക്കന്‍ സംസ്ഥാനങ്ങളിലൂടെയായിരുന്നു അബിന്റെ സഞ്ചാരം.
ചികിത്സയുടെ ഭാഗമായി അച്ഛനെ പ്രവേശിപ്പിച്ച ബംഗളൂരുവിലെ ആശുപത്രിയിലേക്ക് നടത്തിയ തനിച്ചുള്ള യാത്ര ആയിരുന്നു അബിന്റെ ചിന്തകളും ജീവിതവും മാറ്റിയത്. അന്ന് 14 വയസായിരുന്നു അബിന് പ്രായം. ബംഗളൂരു യാത്ര സോളോ ട്രിപ്പുകളെ സ്‌നേഹിക്കാന്‍ ഉള്ള ആത്മവിശ്വാസം കൂടിയാണ് നല്‍കിയത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം ആദ്യമായൊരു ട്രിപ്പിന് പദ്ധതിയിട്ടു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ആയിരുന്നു ലക്ഷ്യം. പദ്ധതിയെ തമാശയായിട്ടാണ് രക്ഷിതാക്കള്‍ ആദ്യം കണ്ടത്. എന്നാല്‍ പതിയെ അവര്‍ക്കും കാര്യമാണെന്ന് ബോധ്യപ്പെട്ടു. അബിന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
ആദ്യയാത്ര കൃത്യമായ പദ്ധതികളോടെ, സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് കൊണ്ടായിരുന്നു. എന്നാല്‍ ഇത്തവണ തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. ട്രെയിനും ബസും ഉപയോഗിച്ചില്ല. ലിഫ്റ്റ് ചോദിച്ചും, ഹിച്ച് ഹൈക്കിങ് നടത്തിയുമാണ് പൂര്‍ത്തിയാക്കിയത്. ചരക്ക് ലോറികളില്‍ ഉള്‍പ്പെടെ യാത്ര ചെയ്തു. ഗുരുദ്വാരകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളിലായിരുന്നു താമസം. അരുണാചല്‍ പ്രദേശില്‍ വച്ച് ഒരു മലയാളി വൈദികനെ കണ്ടു. അദ്ദേഹം പള്ളിയുമായി ബന്ധപ്പെട്ട ഇടത്ത് താമസവും ഭക്ഷണവും ഒരുക്കി. അവിടെ തനിക്ക് ലഭിച്ച കരുതല്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അബിന്‍ പറയുന്നു. ലോകത്തിലെ പത്താമത്തെ ഉയരം കൂടിയ കൊടുമുടിയുടെ നേപ്പാളിലെ അന്നപൂര്‍ണ ബേസ് ക്യാംപില്‍ എത്താന്‍ സാധിച്ചെന്നതാണ് ഈ യാത്രയുടെ നേട്ടമായി അബിന്‍ കാണുന്നത്. പരിമിതമായ ഭക്ഷണവും വെള്ളവും കരുതി ഒറ്റയ്ക്ക് നടത്തിയ കാല്‍നടയാത്രാനുഭവം മറക്കാനാവാത്തതാണെന്നും അബിന്‍ പറയുന്നു.
യാത്രയ്ക്കിടയില്‍ കുടുംബവുമായുള്ള ആശയവിനിമയം ആയരുന്നു പ്രധാന വെല്ലുവിളി. 'എല്ലാ ദിവസവും വിളിക്കണം എന്നായിരുന്നു വീട്ടില്‍ നിന്നുള്ള പ്രധാന നിര്‍ദേശം. പലയിടത്തും നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടു. ഈ സമയം ഒന്നോ രണ്ടോ ദിനസങ്ങള്‍ ആശയ വിനിമയം മുടങ്ങി. ആദ്യം ഇതൊരു പ്രശ്‌നമായിരുന്നു. പിന്നീട് ഇക്കാര്യം വീട്ടില്‍ മുന്‍കൂട്ടി അറിയിക്കാന്‍ തുടങ്ങി. പതിയെ അതൊരു പതിവായി.
മകന്റെ യാത്ര വലിയ ആശങ്ക ഉണ്ടാക്കിയിരുന്നതായി അബിന്റെ അമ്മ ലിസിയും വ്യക്തമാക്കുന്നു. അവന്റെ യാത്രകളോട് ആദ്യം താത്പര്യം ഉണ്ടായിരുന്നില്ല. അതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും വലിയ തോതില്‍ ചോദ്യങ്ങള്‍ നേരിട്ടു. ആദ്യയാത്ര വലിയ ആശങ്കയുണ്ടാക്കി. എന്നാല്‍ പിന്നീട് ആത്മവിശ്വാസം കൈവന്നു. പതിവായി യാത്രയിലെ വിശേഷങ്ങള്‍ വീട്ടില്‍ അറിയിച്ചു. ചിത്രങ്ങള്‍ അയച്ചു. എന്നാലും ഒരോ ഫോണ്‍കോളും ആശങ്കയുണ്ടാക്കുന്നതായിരുന്നു. മകന്റെ നേട്ടത്തില്‍ ഇപ്പോള്‍ സന്തുഷ്ടയാണ്. കാരണം മറ്റ് കുട്ടികളേക്കാള്‍ നേരത്തെ അവന്‍ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. അതില്‍ അതിയായ സന്തോഷമുണ്ട്. ലിസി പറയുന്നു.
ഒഴിവ് ദിവസങ്ങളില്‍ ജോലി ചെയ്തു സ്വരൂപിച്ച 28,000 രൂപ കൊണ്ടാണ് അബിന്‍ തന്റെ 80 ദിവസത്തെ സാഹസിക യാത്ര പൂര്‍ത്തിയാക്കിയത്. 'ലോക രാജ്യങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഇനി അബിന്റെ ലക്ഷ്യം. പ്ലസ്ടു പൂര്‍ത്തിയാക്കിയ തീര്‍ച്ചയായും മറ്റൊരു യാത്ര പോകും. ട്രെക്കിങ് എറെ പ്രിയപ്പെട്ടതാണ്, എവറസ്റ്റ് കൊടുമുടിയാണ് അടുത്ത ലക്ഷ്യം,' അബിന്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates