തിരുവനന്തപുരം: വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ ഹീറോ. അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ്‌വെല്ലില്‍ ഇടം നേടിയ കോമിക്മാന്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് പീറ്റർ. മാര്‍വല്‍ കോമിക്‌സിലെ എക്‌സ്‌മെന്‍ ഫെയിം പ്രൊഫസര്‍ എക്‌സിനെ പോലെ, കോമിക്മാനിലെ പീറ്റര്‍ ലോക ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ നേടുമോ എന്നതാണ് ഇനിയറിയേണ്ടത്. മലയാളിയായ 23 കാരന്‍ അനന്തന്‍ എന്ന വിദ്യാര്‍ഥിയാണ് കോമിക് മാനുമായി ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത്. ഒമ്പതര മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ രചന സംവിധാനം എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും അനന്തന്‍ തന്നെ. ചിത്രം ഏപ്രില്‍ 24 ന് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.
കോമിക് മാനിലെ പീറ്റര്‍ എന്ന നായകനും അനന്ദനും ചില സാമ്യങ്ങളുണ്ട്. രണ്ട് പേരുടെയും സഞ്ചാരം വീല്‍ ചെയറിലാണ്. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡിസൈനില്‍ വിദ്യാര്‍ഥിയായ അനനന്ദന്‍ എസ് തന്റെ ആറാം സെമസ്റ്റര്‍ പ്രൊജക്റ്റിന്റെ ഭാഗമായാണ് കോമിക്മാന്‍ തയ്യാറാക്കിയത്. കോമിക് പുസ്‌കങ്ങളോടുള്ള അഭിനിവേശമാണ് തനിക്ക് പ്രചോദമായതെന്നാണ് അനന്തന്‍ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. ജന്മനാ ശാരീരിക പ്രശ്‌നങ്ങളുള്ള അനന്തന്‍ ചിത്ര രചനയിലുള്‍പ്പെടെ മികവ് തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരം പട്ടം സ്വദേശിയായ അനന്തന്‍ ചിത്രരചനയ്ക്ക് 2019 ലെ ദേശീയ ബാലശ്രീ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.
''കുട്ടിക്കാലം മുതല്‍ കോമിക് പുസ്തകങ്ങളോടായിരുന്നു താത്പര്യം. പിന്നീട് ഫാന്റം, മാന്‍ഡ്രേക്ക്, സൂപ്പര്‍മാന്‍ എന്നിവയിലേക്ക് തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍, വീല്‍ചെയറില്‍ സഞ്ചരിക്കുന്ന മെഗാമന്‍ എന്ന പേരില്‍ ഒരു കോമിക് കഥാപാത്രം ഉണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് പുര്‍ത്തിയാക്കാനായിരുന്നില്ല. എന്‍ഐഡിയില്‍ ഫിലിം ആന്‍ഡ് വീഡിയോ കമ്മ്യൂണിക്കേഷന്‍ കോഴ്സാണ് പിന്നീട് സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിച്ചത്. അങ്ങനെ കോമിക്മാന്‍ തയ്യാറായി. ആക്ഷന്‍ നിറഞ്ഞതുമായ ഒരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. സഹപാഠികളായ മറ്റ് വിദ്യാര്‍ത്ഥികള്‍ ഗൗരവമേറിയ വിഷയങ്ങളാണ് അവതരിപ്പിച്ചത്. സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സംവിധാനം ചെയ്ത ഒരു രസകരമായ സിനിമയാണ് വഴികാട്ടിയായത്.'' അനന്തന്‍ പറയുന്നു.
അപ്രതീക്ഷിതമായ ഒരു ഘട്ടത്തില്‍ അമാനുഷിക ശക്തി ലഭിക്കുന്ന പീറ്ററിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സിനിമയില്‍, ചില സീക്വന്‍സുകളില്‍ ലൈവ് ആക്ഷനും മോഷന്‍ ഗ്രാഫിക്‌സും ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് എന്നും അനന്തന്‍ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates