എല്ലാ നവംബറിലും പതിവ് തെറ്റിക്കാതെ എത്തുന്നവരാണ് കൊള്ളിമീനുകളില്‍ തന്നെ സ്‌റ്റൈലിഷായ ലിയോനിഡ് ഉല്‍ക്കാവര്‍ഷങ്ങള്‍. വാല്‍നക്ഷത്രമായ ടെംപല്‍ ടട്ടിലിന്റെ സഹചാരിയാണ് ലിയോനിഡുകള്‍. പക്ഷേ 33 വര്‍ഷത്തിലൊരിക്കലേ ടെംപല്‍ ടട്ടില്‍ ഭൂമിക്കടുത്തേക്ക് എത്തുകയുള്ളൂ. ആ ശൂന്യത വാനനിരീക്ഷണ പ്രേമികളെ അറിയിക്കാതിരിക്കാന്‍ ജ്വലിക്കുന്ന ആയിരക്കണക്കിന് 'നക്ഷത്രക്കുഞ്ഞു'ങ്ങളെയും കൊണ്ടാണ് നവംബര്‍ പകുതിയോടെ ലിയോനിഡുകള്‍ ഇങ്ങ് ഭൂമിയിലേക്ക് എത്തുന്നത്.
1833 ലുണ്ടായ ലിയോനിഡ് ഉല്‍ക്കാമഴ രണ്ട് ലക്ഷത്തോളം നക്ഷത്രപ്പൊട്ടുകളെ ഭൂമിയിലേക്ക് എത്തിച്ചെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഹിമപാതത്തിനിടെ മഞ്ഞ് കട്ടകള്‍ തെറിച്ച് വരുന്നത് പോലെയായിരുന്നു അന്നുണ്ടായതെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ബഹിരാകാശത്ത് നിന്ന് ഇടയ്ക്കിടെയെത്തുന്ന ഉപയോഗശൂന്യമായ വസ്തുക്കളെ പോലെയല്ല ഉല്‍ക്കമഴകള്‍. ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്നതിനിടയില്‍ ചിലപ്പോഴെങ്കിലും ഇത്തരം വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളുമായി കൂട്ടിയിടിക്കാറുണ്ട്. ഈ ഇടിയാണ് അന്തരീക്ഷത്തില്‍ ധൂമകേതുക്കളായി കാണുന്നത്.
ലിയോനിഡിന്റെ മാതൃവാല്‍നക്ഷത്രമായ ടെംപല്‍ ടട്ടിലിനെ ജര്‍മ്മന്‍ വാനനിരീക്ഷകനായ ഏണസ്റ്റ് വില്‍ഹെം ടെംപലും അമേരിക്കന്‍ കൂട്ടുകാരനായ ഹൊറാസ് പി ടട്ടിലുമാണ് കണ്ടെത്തിയത്. ടെംപല്‍ ടട്ടിലിന് മഞ്ഞുറഞ്ഞ പ്രതലമാണ് ഉള്ളത്. ഓരോ 33 വര്‍ഷം കൂടുമ്പോഴും ടെംപല്‍ ടട്ടില്‍ ഭൂമിയോട് അടുത്തെത്തുകയും ഉല്‍ക്കാമഴ കൊണ്ടുവരികയും ചെയ്യും. 1998 ലാണ് ടട്ടില്‍ അവസാനമായി എത്തിയത്. 2031 ലേ ഇനി ടട്ടില്‍ വീണ്ടുമെത്തുകയുള്ളൂ.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് ഭൂമിയില്‍ ലിയോനിഡുകള്‍ ആകാശവിസ്മയം തീര്‍ക്കാന്‍ എത്തുന്നത്. അര്‍ധരാത്രിയും കഴിഞ്ഞ് ചന്ദ്രന്‍ മറഞ്ഞതിന് ശേഷം മാത്രമേ ലിയോനിഡുകള്‍ കാഴ്ചയില്‍ ദൃശ്യമാകൂ. സൂര്യോദയത്തിന് മുമ്പ് വരെ കാത്തിരുന്നാല്‍ മണിക്കൂറില്‍ കുറഞ്ഞത് 15 ഉല്‍ക്കകളെ വരെ കാണാമെന്നാണ് അമേരിക്കന്‍ ബഹിരാകാശ സൊസൈറ്റി പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates