

ന്യൂഡല്‍ഹി: സമൂഹത്തില്‍ കന്നുകാലികളോട് കാണിക്കുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി. സാമ്പത്തിക പ്രയോജനം കുറയുമ്പോള്‍ ആളുകള്‍ മൃഗങ്ങളെ ഉപേക്ഷിക്കുകയും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലാതെ റോഡുകളില്‍ അലഞ്ഞുതിരിയാന്‍ അനുവദിക്കുകയും ചെയ്യുന്നു. അതേസമയം, ആ മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ ആളുകള്‍ അതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരുവ് കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള വിഷയം പരിശോധിക്കവെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കോടതി ഈ പരാമര്‍ശം നടത്തിയത്.
മൃഗങ്ങളെ വളര്‍ത്താന്‍ തീരുമാനിക്കുന്ന ഉടമസ്ഥര്‍ അവയുടെ ആയുസ്സ് മുഴുവന്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഒരു വശത്ത് അവയുടെ സുരക്ഷയെക്കുറിച്ച് വ്യാകുലപ്പെടാതെ നമ്മള്‍ അവയെ അലഞ്ഞുതിരിയാന്‍ വിടുന്നു. മറു വശത്ത് തനിക്കോ തന്റെ കുടുംബത്തിനോ വയറുനിറയ്ക്കാന്‍ ഒരാള്‍ അവയെ ഉപയോഗിച്ചാല്‍ അത് കടുത്ത വികാരപ്രകടനങ്ങള്‍ക്ക് കാരണമാകുന്നു. ഒരുപക്ഷേ, കുറവുകള്‍ നിറഞ്ഞ ഈ ലോകത്തിന്റെ ഒരു സവിശേഷതയായിരിക്കാം ഇത്. വളര്‍ത്തുമൃഗങ്ങളും മറ്റ് മൃഗങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോടതി വ്യക്തമാക്കി. റോഡുകളിലും ഹൈവേകളിലും അലഞ്ഞുതിരിയുന്ന ഭൂരിഭാഗം കന്നുകാലികളും നിര്‍ദ്ദിഷ്ട സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വളര്‍ത്തുന്നവയാണ്. ആ ആവശ്യം നിറവേറ്റപ്പെടുകയോ അല്ലെങ്കില്‍ ഉല്‍പ്പാദനക്ഷമത കുറയുകയോ ചെയ്യുമ്പോള്‍ അവയെ ഉപേക്ഷിക്കുകയാണ് പതിവെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഉല്‍പ്പാദനക്ഷമത നിലയ്ക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷി പല കര്‍ഷകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ഇല്ലെന്ന യാഥാര്‍ത്ഥ്യവും കോടതി അംഗീകരിച്ചു. എന്നാല്‍ അവയെ വഴിയില്‍ ഉപേക്ഷിക്കുന്നത് അതിനുള്ള പരിഹാരമല്ലെന്നും, ഇത്തരം മൃഗങ്ങളെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ അവയെ അംഗീകൃത പുനരധിവാസ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി നിര്‍ദ്ദേശിച്ചു. രാജ്യത്തെ 24 സംസ്ഥാനങ്ങളില്‍ പശുവധം തടയുന്ന നിയമങ്ങളുണ്ടെങ്കിലും അവയുടെ സംരക്ഷണം ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ കൃത്യമായി നടപ്പിലാക്കുന്നില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.
2007-ല്‍ പഞ്ചാബിലെ സങ്രൂരില്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ വിധവ നല്‍കിയ നഷ്ടപരിഹാര ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണായക നിരീക്ഷണം. ഹര്‍ജി അനുവദിച്ച കോടതി, വിധവയ്ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയും, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തെരുവ് കന്നുകാലികള്‍ പൊതുനിരത്തുകളില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചയിലേക്ക് കടക്കുകയും ചെയ്തു. കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പൊതുജന സുരക്ഷാ ഭീഷണിയാണെന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായി നടക്കുന്ന ഒന്നല്ലെന്ന് ഓര്‍മ്മിപ്പിച്ചു.
'ദേശീയ പാതകളിലും മറ്റ് റോഡുകളിലും തെരുവുകളിലും വഴിയെ പോകുന്നവര്‍ക്ക് തടസ്സമായി വെക്കാന്‍ നിര്‍മ്മിച്ചിട്ടുള്ള 'നാച്ചുറല്‍ സ്പീഡ് ബ്രേക്കറുകള്‍' അല്ല കന്നുകാലികള്‍.' സമീപവര്‍ഷങ്ങളില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ പ്രതിവര്‍ഷം 1,300-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates