പീഡനവീരന്മാരെ കുടുക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ആണ് ഇപ്പോള്‍ ജപ്പാനില്‍ ഹിറ്റാകുന്നത്. ട്രെയിനുകളിലും സബ്വെകളിലും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനായി ടോക്യോ പൊലീസ് അവതരിപ്പിച്ചതാണ് ഈ ആപ്പ്. ഡിഗി പൊലീസ് എന്ന പേരിലുള്ള ആപ്പ് ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അപകട സാഹചര്യങ്ങളില്‍ ഉപഭോക്താവിന്റെ ഫോണില്‍ നിന്ന് 'സ്റ്റോപ് ഇറ്റ്' എന്ന് ശബ്ദമുണ്ടാകും. അല്ലെങ്കിൽ 'ദെര്‍ ഈസ് എ മൊളസ്റ്റര്‍, പ്ലീസ് ഹെല്‍പ്' എന്ന് സഹയാത്രികര്‍ കാണാവുന്ന തരത്തില്‍ മൊബൈല്‍ സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന എസ്ഒഎസ് സന്ദേശം വരും. ഇതുവഴി ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് പൊലീസ്.
മോശം സാഹചര്യങ്ങള്‍ക്ക് ഇരയായാലും പലപ്പോഴും പേടിമൂലം പലരും ഇത് തുറന്നുപറയാറില്ല.അതേസമയം ആപ്പ് ഉപയോഗിക്കുന്നത് വഴി നിശബ്ദമായി ഇരുന്നുകൊണ്ടുതന്നെ സഹയാത്രികരിലേക്ക് വിവരം കൈമാറാനാകും. രണ്ടര ലക്ഷത്തോളം പേര്‍ ഇതിനോടകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. പ്രതിമാസം പതിനായിരത്തോളം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് ടോക്യോ പൊലീസ് മേധാവി അറിയിച്ചു.
കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ആറ് മാസം വരെ ജയില്‍ ശിക്ഷയും 5,00,000 ജാപ്പനീസ് യെന്നും (ഏകദേശം മൂന്നേകാല്‍ ലക്ഷത്തോളം രൂപ) ആണ് പിഴ. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് തടവുശിക്ഷ പത്ത് വര്‍ഷം വരെ ഉയരാറുമുണ്ട്.
2017ല്‍ മാത്രം 900ത്തോളം പീഡനകേസുകളാണ് ടൊക്യോയിലെ ട്രെയിനുകളിലും സബ്വെകളിലുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ഇരകള്‍ പുറത്തുപറയാത്തതുമായ നിരവധി കേസുകള്‍ വേറെയുമുണ്ട്. ആപ്പ് മൂന്ന് വര്‍ഷം മുന്‍പ് അവതരിപ്പിച്ചതാണെങ്കിലും ആദ്യകാലങ്ങളില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം അഴിമതിയും തട്ടിപ്പും സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനാണ് ഇത് ഉപയോഗിച്ചിരുന്നത്. പിന്നീടുമാത്രമാണ് നിലവിലെ സ്ഥിതിയിലേക്ക് ആപ്പിന്റെ പ്രവര്‍ത്തനത്തെ മാറ്റിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates