മൂന്നാർ: നീലക്കുറിഞ്ഞി പൂവിട്ട് ശ്രദ്ധയാകർഷിച്ച ചൊക്രമുടിയിലെ ഭൂമി വീണ്ടും നിയമവിവാദങ്ങളിലേക്ക്. ബൈസൺവാലി വില്ലേജിൽപ്പെട്ട ചൊക്രമുടിയിൽ റവന്യൂ വകുപ്പ് മുൻപ് ഏറ്റെടുത്ത രണ്ടേക്കറിലധികം ഭൂമിക്ക് താൽക്കാലികമായി ഭൂനികുതി (കരം) സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിധിയുടെ പകർപ്പ് ലഭിച്ച് പത്ത് ദിവസത്തിനകം നികുതി സ്വീകരിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
മൂന്നാർ ഇക്കാനഗർ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. ഹർജിക്കാരുടെ അമ്മയുടെ പിതാവിന് 1975-ൽ ലഭിച്ച പട്ടയ ഭൂമിയാണിത്. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടയം സമ്പാദിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഈ ഭൂമി ഉൾപ്പെടെ ആകെ 13 ഏക്കർ 79 സെന്റ് സ്ഥലത്തിന്റെ പട്ടയം 2025 മാർച്ച് മാസത്തിൽ റവന്യൂ വകുപ്പ് റദ്ദാക്കി ഭൂമി ഏറ്റെടുത്തിരുന്നു. പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ഭൂവുടമകൾ ഇടുക്കി ജില്ലാ കളക്ടർക്ക് അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ നിലവിൽ ജില്ലാ കളക്ടറുടെ പരിഗണനയിലിരിക്കുകയാണ്. എന്നാൽ നിലവിലെ കാർഷിക വായ്പകൾ പുതുക്കുന്നതിനായി ഭൂനികുതി അടയ്ക്കേണ്ടതുണ്ടെന്നും വില്ലേജ് ഓഫീസർ കരം സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ, ഇടുക്കി ജില്ലാ കളക്ടർ, ദേവികുളം സബ് കളക്ടർ, ഉടുമ്പൻചോല തഹസിൽദാർ, ബൈസൺവാലി വില്ലേജ് ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി.
ഹർജി പരിഗണിച്ച ഹൈക്കോടതി, കളക്ടറുടെ അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ താൽക്കാലികമായി കരം സ്വീകരിക്കാൻ ഉത്തരവിടുകയായിരുന്നു. റദ്ദാക്കപ്പെട്ട പട്ടയം കോടതി പുനഃസ്ഥാപിച്ചു നൽകിയിട്ടില്ലെന്നത് റവന്യൂ വകുപ്പിന് താൽക്കാലിക ആശ്വാസമാണെങ്കിലും, ചൊക്രമുടിയിൽ നിന്ന് മുൻപ് ഒഴിപ്പിക്കപ്പെട്ട കൂടുതൽ പേർ സമാന ആവശ്യങ്ങളുമായി കോടതിയെ സമീപിക്കാൻ ഇത് വഴിയൊരുക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഉത്തരവിന്റെ സർട്ടിഫൈഡ് പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ ഹാജരാക്കിയ പകർപ്പിന്റെ അടിസ്ഥാനത്തിൽ സബ് കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ബൈസൺവാലി വില്ലേജ് ഓഫിസർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates